ADVERTISEMENT

നിറവും മണവുമില്ലാതെ എന്തു ജീവിതം! ചേതോഹരമായ പലവിധ വർണങ്ങളാൽ സമ്മിശ്രമാണ് മനുഷ്യജീവിതം. നിറങ്ങളുടെ സാന്നിധ്യം ഏറ്റവും പ്രകടമാകുന്നത് വസ്ത്രങ്ങളിലാണ്. ഇഷ്ടനിറമുള്ള തുണിത്തരങ്ങൾ തിരഞ്ഞെടുക്കുമ്പോൾ പക്ഷേ, ഒന്നുകരുതണം, മനോഹരമായ നിറങ്ങൾക്കു പിന്നിൽ രാസപദാർഥങ്ങളുടെ സാന്നിധ്യവുമുണ്ടായേക്കും. ഈ അപകടം തിരിച്ചറിഞ്ഞതിനാലാകാം പുണെയിലെ ശാസ്ത്രജ്ഞ ദമ്പതികൾ ഓർഗാനിക് ഡൈ എന്ന ആശയത്തിന് അത്രമാത്രം ഊന്നൽ നൽകുന്നത്. പുണെയിലെ വൈശാലി കുൽക്കർണിയും ഭർത്താവ് അർജുൻ സിങ്ങുമാണ് സൂക്ഷ്മാണുക്കളെ ഉപയോഗിച്ചുള്ള സംരംഭമായ കെബികോൾസ് (KBCols) എന്ന സ്ഥാപനത്തിനു പിന്നിൽ. പരിസ്ഥിതിസൗഹൃദപരമായ ഓർഗാനിക് നിറങ്ങളാണ് ഇവർ ഉണ്ടാക്കുന്നത്. 

ഓരോ ദിനവും പുതിയ നിറങ്ങൾ സൃഷ്ടിക്കപ്പെടുന്ന തിരക്കേറിയ ടെക്സ്റ്റൈൽ വ്യവസായത്തിൽ, കെമിക്കൽ ഡൈകളുടെ വ്യാപകമായ ഉപയോഗം പരിസ്ഥിതിക്ക് വളരെയധികം ഭീഷണിയാണ് സൃഷ്ടിക്കുന്നത്. പലവിധത്തിലുള്ള ഘനലോഹങ്ങളും വിഷ സംയുക്തങ്ങളും നിറഞ്ഞ ചായങ്ങൾ ജലാശയങ്ങളിലേക്കും മണ്ണിലേക്കും വായുവിലേക്കും അതിവേഗം വ്യാപിക്കും. ടെക്‌സ്റ്റൈൽ ഡൈകൾ ജനിതകമാറ്റത്തിനും അർബുദം പോലെയുള്ള മാരകരോഗങ്ങൾക്കും കാരണമാകുമെന്നാണ് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് കൂടുതൽ ഫലപ്രദവും പ്രകൃതിദത്തവുമായ ചായമെന്ന ആശയത്തിലേക്ക് വൈശാലി- അർജുൻ ദമ്പതികൾ കടന്നത്. സൂക്ഷ്മാണുക്കളെ ഉപയോഗിച്ച് മാലിന്യത്തിൽനിന്നാണ് ഇവർ ചായങ്ങൾ നിർമിക്കുന്നത്. 

പ്രകൃതിദത്ത ചായങ്ങളുണ്ടായതിങ്ങനെ 
മുംബൈയിൽ ജനിച്ചു വളർന്ന വൈശാലി ശാസ്ത്രജ്ഞയായിരുന്നിട്ടും ആഗ്രഹിക്കാതെതന്നെ നാടറിയുന്ന സംരംഭകയായി. മുംബൈയിലെ പിഎച്ച്ഡി പഠനകാലത്ത് ടെക്സ്റ്റൈൽ ഡിപ്പാർട്ട്മെന്റിൽ നിറമുള്ള വെള്ളത്തിന്റെ സംസ്കരണവുമായി ബന്ധപ്പെട്ട് പലപ്പോഴും പ്രോജക്ടുകൾ വന്നിരുന്നു. വെള്ളം ശുദ്ധീകരിക്കാനുള്ള ചുമതല ഗവേഷകർക്കായിരുന്നു. അപ്പോഴാണ് ചികിത്സയേക്കാൾ നല്ലതു പ്രതിരോധമാണെന്നു ബോധ്യപ്പെട്ടതെന്ന് വൈശാലി പറയുന്നു. അങ്ങനെയാണ് മലിനജലം ശുദ്ധീകരിക്കാൻ ശ്രമിക്കുന്നതിനു പകരം എങ്ങനെ സ്വാഭാവിക ചായങ്ങൾ ഉണ്ടാക്കാം എന്നതിനെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയത്. 

ഈ സമയത്താണ് സമാന ആശയമുള്ള അർജുനെ അവർ പരിചയപ്പെട്ടത്. പിഎച്ച്ഡി പൂർത്തിയായായാൽ സർക്കാർ ഗ്രാന്റിന് അപേക്ഷിക്കാൻ ഇരുവരും തീരുമാനിച്ചു. അങ്ങനെയാണ് കെബികോൾസിന് ഗ്രാന്റ് ലഭിച്ചത്. തുടർന്ന് ഇരുവരും ചേർന്ന് 2018 ൽ പുണെയിൽ ഒരു ഇൻകുബേറ്റർ സെന്റർ തിരഞ്ഞെടുത്തു. അതേ വർഷം തന്നെ ഇരുവരും ചേർന്ന് മാലിന്യത്തിൽനിന്നു നിറങ്ങൾ സൃഷ്ടിക്കുന്ന കമ്പനിയും സ്ഥാപിച്ചു. 

പരിമിതമായ പ്രകൃതിദത്തമാർഗങ്ങൾ 
പച്ചക്കറി, പൂക്കൾ തുടങ്ങിയവ ഡൈകളായി തിരഞ്ഞെടുക്കുന്നത് ശാശ്വതമായ പരിഹാരമാർഗമല്ല. കാരണം കൃഷി ചെയ്യാൻ ധാരാളം ഭൂമി വേണം. മാത്രമല്ല, അവ കാലാനുസൃത വ്യതിയാനങ്ങൾക്ക് വിധേയമാകും. മാസങ്ങളോളം കാത്തിരിക്കുകയും വേണം. പൂക്കളുടെയും പച്ചക്കറികളുടെയും നിറങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നതിനാൽ സ്ഥിരതയെ ബാധിക്കും. ഇത്തരം പരിമിതികൾ പരിഹരിക്കാനാണ് ഈ ശാസ്ത്രജ്ഞ ദമ്പതികൾ സൂക്ഷ്മ ജീവികളെ ഉപയോഗിക്കാൻ തീരുമാനിച്ചത്. അങ്ങനെയാണ് നിറങ്ങളുടെ കാര്യത്തിൽ നേരിടേണ്ടിവരുന്ന വെല്ലുവിളികൾക്ക്  വിശ്വസനീയവും സുസ്ഥിരവുമായ പരിഹാരം അവർ വാഗ്ദാനം ചെയ്യുന്നത്.

നിറങ്ങൾ ഉൽപാദിപ്പിക്കാൻ കഴിയുന്ന അന്തർലീനമായ ഗുണങ്ങൾ സൂക്ഷ്മാണുക്കളിലുണ്ട്. അത് അറിഞ്ഞിട്ടും അത്തരമൊരു പരീക്ഷണത്തിന് ആരും തയാറായില്ല. ഈ സാധ്യത തിരിച്ചറിഞ്ഞ് പ്രവർത്തിക്കുകയായിരുന്നു വൈശാലി കുൽക്കർണിയും അർജുൻ സിങ്ങും. റിയാക്ടറിനുള്ളിൽ സൂക്ഷ്മാണുക്കളെ വളർത്താൻ കാർഷിക മാലിന്യങ്ങളും പഞ്ചസാരയും ലവണങ്ങളുമാണ് ഇവർ ഉപയോഗിക്കുന്നത്.

അത്ര എളുപ്പമല്ല സ്വാഭാവികനിറമുണ്ടാക്കൽ 
എന്നാൽ സൂക്ഷ്മാണുക്കളിൽനിന്നു നിറങ്ങളുണ്ടാക്കുന്നതിനു പരിമിതികളുണ്ടെന്നും ഇവർ പറയുന്നു. സൂക്ഷ്മാണുക്കളെ വേർതിരിച്ചെടുക്കുന്നത് സമയമെടുക്കുന്ന പ്രക്രിയയാണ്. സൂക്ഷ്മജീവികൾ സമ്മർദത്തിനു വിധേയമാകുമ്പോഴാണ് നിറം ഉൽപാദിപ്പിക്കുന്നത്. അതിനാൽ, ആ സാഹചര്യത്തിൽ സാംപിളുകൾ ശേഖരിക്കണം. ബാക്‌ടീരിയകളിൽനിന്നും സൂക്ഷ്മാണുക്കളിൽനിന്നും പിഗ്മെന്റഡ് സൂക്ഷ്മാണുക്കളെ വേർതിരിക്കുന്നതിന് മണ്ണിന്റെ സാംപിളുകൾ ശേഖരിക്കുകയും വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ജലത്തിന്റെയും വായുവിന്റെയും സാംപിളുകൾ പരിശോധിക്കുകയും ചെയ്യണം. ഒരു മില്ലിഗ്രാം മണ്ണിന് പോലും ആയിരക്കണക്കിനു സൂക്ഷ്മാണുക്കളെ ഉൽപാദിപ്പിക്കാൻ കഴിയുമെന്നും വൈശാലി പറഞ്ഞു. ഈ ഗവേഷണ-വികസന ഘട്ടം സമയമെടുക്കുന്നതാണെങ്കിലും, സൂക്ഷ്മജീവിയെ വിജയകരമായി വേർതിരിച്ചു കഴിഞ്ഞാൽ, അത് കമ്പനിയുടെ വിലപ്പെട്ട സ്വത്തായി മാറുമെന്നും ദമ്പതികൾ പറയുന്നു. 

തുണിത്തരങ്ങൾക്കു പുറമേ സൗന്ദര്യവർധക വസ്തുക്കളിലേക്കും ഭക്ഷണ മേഖലകളിലേക്കും ഈ രീതി വ്യാപിപ്പിക്കാനും ഇവർക്ക് പദ്ധതിയുണ്ട്

English Summary:

Pune Scientist Duo Innovates Sustainable Microbial Dyes for Textiles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com