ADVERTISEMENT

കറുപ്പും വെളുപ്പും പടർന്നുകയറിയ മോഹിനിയാട്ടച്ചർച്ച മേക്കപ്പഴിക്കുമ്പോൾ സിനിമയിലെ മേക്കപ്പിന്റെ നിറഭേദങ്ങളെക്കുറിച്ച് സംസാരിക്കുകയാണു ദേശീയ അവാർഡ് ജേതാവ് പട്ടണം റഷീദ്. മേക്കപ്പ് എന്നാൽ വെളുപ്പിക്കൽ മാത്രമായിരുന്ന ഭൂതകാലത്തിന്റെ ഷേഡുകൾ മാഞ്ഞുപോയെന്നാണു റഷീദിന്റെ വിലയിരുത്തൽ. മേക്കപ്പ് ഇട്ടെന്നറിയാത്ത പുതിയകാല മേക്കപ്പിൽ കറുപ്പിനും വെളുപ്പിനും വേർതിരിവുണ്ടോ? പട്ടണ റഷീദ് പറയുന്നു.

സിനിമയിലെ മേക്കപ്പ് എന്നു പറഞ്ഞാൽ വെളുപ്പിക്കലാണെന്ന് ഒരു പൊതുധാരണയുണ്ടോ ?

മേക്കപ്പിൽ കറുപ്പ് വെളുപ്പ് എന്നുള്ള രണ്ടു മീഡിയങ്ങളുണ്ട്. അതു മാറ്റാൻ പറ്റില്ല. നിറങ്ങളെ അടിസ്ഥാനപ്പെടുത്തിയ പഞ്ചവർണസമ്പദായമാണിത്. ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടത്തിൽ കറുത്ത വസ്ത്രങ്ങൾക്കു പകരം കടുംനീലയും ബ്രൗണുമാണ് കറുപ്പായി തോന്നിക്കാൻ ഉപയോഗിച്ചിരുന്നത്. നീല മഷിയാണു രക്തത്തിനായി ഉപയോഗിച്ചിരുന്നത്. ഓഫ് വൈറ്റാണ് കടും വെള്ളസാരിക്കു പകരം ഉപയോഗിച്ചിരുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റിൽ കൂടുതൽ ലൈറ്റ് ആവശ്യമുണ്ട്. ആ കാലഘട്ടത്തിൽ കറുത്തവരെ കുറച്ചു വെളുപ്പിക്കാറുണ്ട്. സത്യൻസാർ കറുത്തനിറമായിരുന്നു. നന്നായി വെളുത്ത നസീർ സാറിന്റെ സ്കിൻ ടോണുമായി മാച്ചു ചെയ്യാൻ സത്യൻസാറിന്റെ നിറം മേക്കപ്പിൽ കൂട്ടിയിട്ടിട്ടുണ്ട്. ബ്ലാക്ക് ആൻഡ് വൈറ്റിൽ നിന്നു ഈസ്റ്റ്മാൻ കളറിലേക്കും പിന്നീടു ഡിജിറ്റലിലേക്കും വരുമ്പോൾ നിറം സ്വാഭാവികമായി മാറി.

pattanam-rasheed1
പട്ടണം റഷീദ് സലീം കുമാറിന് മേക്കപ്പ് ചെയ്യുന്നു

എല്ലാവരെയും വെളുപ്പിക്കലല്ല മേക്കപ്പ്മാന്റെ ജോലി. കഥാപാത്രം ആവശ്യപ്പെടുന്ന നിറവും രൂപവും നൽകുക എന്നതാണ് യഥാർഥ ജോലി. വെളുപ്പിക്കൽ സ്വാഭാവികമല്ലെങ്കിൽ പ്രശ്നമാകും. നടിമാരായ ഭാനുപ്രിയയും സിൽക്ക് സ്മിതയും നേരിട്ടു കാണുന്നതിൽ നിന്ന് സ്ക്രീനിൽ ഏറെ വ്യത്യസ്തരാണ്. അവരിൽ ചില മോഡിഫിക്കേഷൻ മേക്കപ്പിൽ വരുത്തും. അതു നിറവ്യത്യാസം കൊണ്ടല്ല. അതിൽ വലിയ പങ്ക് മേക്കപ്പ് ആർട്ടിസ്റ്റിനുണ്ട്. ആളുകൾക്ക് അരോചകമാകാത്ത രീതിയിൽ വേണം എപ്പോഴും മേക്കപ്പ്.

സിനിമ ബ്ലാക്ക് ആൻഡ് വൈറ്റ് ആയിരുന്ന കാലത്തു നിന്ന് മേക്കപ്പ് എങ്ങനെ മാറി ? 

ഈസ്റ്റ്മാൻ കളറിലേക്കു സിനിമ മാറിയപ്പോൾ തന്നെ വളരെ ലൈറ്റായും റിയലായുമുള്ള മേക്കപ്പ് രീതികൾ മതിയെന്ന് ഈസ്റ്റ്മാൻ കമ്പനി തന്നെ നിർദേശിച്ചിരുന്നു. പാൻകേക്കുപോലുള്ള പ്രൊഡക്ടുകളിൽ അതിനായി കാലോചിതമായ മാറ്റം വരുത്തി. പണ്ട് ഈസ്റ്റ്മാൻ ഫിലിം ക്വോട്ടയായാണ് നൽകിയിരുന്നത്. അതിനൊപ്പം കുറച്ചു പാൻകേക്കും നൽകിയിരുന്നു. അമൂല്യമായ ഈ പാൻകേക്ക് നായകനും നായികക്കും മാത്രമാണ് ഉപയോഗിച്ചിരുന്നത്. എംജിആറും ശിവാജിഗണേശനുമെല്ലാം അമേരിക്കയിൽ പോകുമ്പോൾ പാൻകേക്ക് വാങ്ങുന്നത് വലിയ സംഭവമായിരുന്നു. ലൊസാഞ്ചലസിൽ മാക്സ്ഫാക്ടർ എന്ന മേക്കപ്പ് ആർട്ടിസ്റ്റാണ് ആദ്യമായി ആർട്ടിസ്റ്റുകളുടെ മുഖത്ത് ക്രീം പുരട്ടുകയും പിന്നീട് പാൻകേക്ക് നിർമിക്കുകയും ചെയ്തത്. പാൻകേക്കിന്റെ പിതാവാണ് മാക്സ് ഫാക്ടർ.

pattanam-rasheed4
പട്ടണം റഷീദ് മിയയെ ഒരുക്കുന്നു, ചിത്രം:നോരമ

ഹൈഡെഫിനിഷൻ മേക്കപ്പ് പ്രൊഡക്ടുകൾ ഇന്നുണ്ട്. സ്കിന്നിൽ ഹെവി ആയ പ്രൊഡക്ടുകൾ പാടില്ല എന്നാണ് ഇന്നു പൊതുവേ എല്ലാവരും സ്വീകരിക്കുന്ന പോളിസി. മേക്കപ്പില്ലെന്ന് പ്രത്യക്ഷത്തിൽ തോന്നുകയും എന്നാൽ മേക്കപ്പുണ്ടാവുകയും ചെയ്യുന്ന സമ്പ്രദായത്തിനാണു സ്വീകാര്യത. പണ്ടൊക്കെ ഇതരഭാഷാ സിനിമകളിൽ മേക്കപ്പ് എടുത്തു നിൽക്കുമായിരുന്നു. കടും നിറമുള്ള ലിപ്സ്റ്റിക്കും ഐബ്രോസുമെല്ലാം വളരെ വ്യക്തമായിരുന്നു. ഇന്ന് അതൊക്കെ മാറി. വിഗൊക്കെ വയ്ക്കുമ്പോൾ വളരെ സ്വഭാവികമായി തോന്നണം. സ്വന്തം മുഖത്ത് മുളച്ചുവന്ന രോമമാണ് എന്ന തോന്നൽ തന്നെ പ്രേക്ഷകനുണ്ടാകണം. അല്ലെങ്കിൽ ട്രോളാകും

എനിക്കെന്റെ സ്വാഭാവിക നിറം മതി എന്നു പറയുന്ന ആർട്ടിസ്റ്റുകൾ അല്ലേ കൂടുതൽ ?

മേക്കപ്പ് ചെയ്യുന്നതു വ്യക്തിക്കല്ല. കഥാപാത്രത്തിനാണ്. കഥാപാത്രം ആവശ്യപ്പെടുന്നതേ ചെയ്യാനാകൂ. മേക്കപ്പ് കൂടിപ്പോയാൽ മോശമാകും. എല്ലാവരും അതു മാത്രം എടുത്തു പറ​ഞ്ഞു സംസാരിക്കും. ലിപ്സ്റ്റിക് കൂടുതലാണ് പൗഡർ കൂടുതലാണ് എന്ന് എല്ലാവരും പറയും. മേക്കപ്പ് കുറഞ്ഞുപോയതുകൊണ്ട് ഒന്നും സംഭവിക്കാറില്ല. സ്കിൻ ഡാർക്ക് ടോണായ ഒരു ആർട്ടിസ്റ്റും എന്റെ മുഖം വെളുപ്പിക്കണം എന്നു പറയാറില്ല. അവർ അവരുടെ കഴിവുകൊണ്ട് സിനിമയിൽ ഞെട്ടിക്കുന്ന പ്രകടനം കാഴ്ചവച്ചവരാകും. 

വെളുപ്പോ കറുപ്പോ എന്ന നിറഭേദം സൗന്ദര്യത്തിന്റെ അടിസ്ഥാനഘടകമല്ല. നിറത്തിന്റെ മാനദണ്ഡം കൊണ്ട് വ്യക്തിയെ അളക്കാനാകില്ല. ഇതൊക്കെയാണെങ്കിലും മേക്കപ്പിനൊക്കെ ഒരു പരിധിയില്ലേ എന്ന് പ്രശസ്തമായ ഒരു ഡയലോഗുണ്ടല്ലോ. അതിനോട് എനിക്ക് യോജിപ്പില്ല. മേക്കപ്പിന് ഒരു പരിധിയുമില്ല എന്നതാണു യാഥാർത്ഥ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com