ADVERTISEMENT

മനുഷ്യൻ എന്നാൽ എത്ര ജെൻഡറുകൾ ഉണ്ടാകും? രണ്ടോ മൂന്നോ അല്ല, എഴുപത്തിരണ്ട് ജെൻഡറുകളാണ് ഉള്ളത്. ജെൻഡർ എന്നാൽ സ്വന്തം അസ്തിത്വം എന്നർഥം. അതിൽ ട്രാൻസ്‌ജെൻഡർ, അസെക്‌ഷ്വൽ, ഇന്റർസെക്സ് തുടങ്ങി ഒരുപാട് പേരുകളുണ്ട്. പക്ഷേ അടിസ്ഥാനപരമായി ഇവരെല്ലാം മനുഷ്യർ തന്നെയാണ്. ഭരണഘടനാപരമായ എല്ലാ നിയമങ്ങളും അനുസരിക്കാൻ ഇവർ ബാധ്യസ്ഥരാണ്, എല്ലാ അവകാശങ്ങൾ ലഭിക്കാനും ഇവർ അർഹതപ്പെട്ടിരിക്കുന്നു. പിന്നെ എന്തുകൊണ്ടാവും ഇന്ത്യയിൽ സ്വവർഗ വിവാഹത്തിന് നിയമ സാധുത ഇല്ലാത്തത്. സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിനാണ് സ്വവർഗ വിവാഹം നിയമപരമാക്കണമെന്ന ആവശ്യം തള്ളിയത്. മാത്രമല്ല, സ്വവർഗ ദമ്പതികൾക്ക് കുഞ്ഞുങ്ങളെ ദത്തെടുക്കാനും നിയമപരമായ അവകാശമില്ലെന്നു കോടതി വ്യക്തമാക്കി.

സ്വവർഗ പ്രണയികളെ പൊതു സമൂഹം പലപ്പോഴും കാണുന്നത് ലൈംഗികതയ്ക്കായി മാത്രം ശരീരങ്ങൾ ഉപയോഗിക്കുന്നവർ എന്ന അർഥത്തിൽ മാത്രമാണ്. എന്നാൽ ആ ചിന്ത തങ്ങൾക്കില്ലെന്ന് പുരോഗമന ആശയങ്ങളിൽ വിശ്വസിക്കുന്ന വലിയൊരു കൂട്ടം ഉറക്കെ പറയുന്നുണ്ട്. സ്വവർഗ പ്രണയം ലൈംഗികത മാത്രമല്ല, എതിർലിംഗ പ്രണയത്തെക്കാൾ മനോഹരമായി പ്രണയിക്കാനും ഒന്നിച്ചു ജീവിക്കുമ്പോൾ പങ്കാളിയെ ഏറ്റവും നന്നായി ചേർത്ത് നിർത്താനും അറിയുന്നവരാണ് അവരിലേറെയും. അപ്പോൾ എന്തുകൊണ്ട് അത്തരക്കാർക്ക് വിവാഹിക ബന്ധത്തിൽ ഏർപ്പെട്ടുകൂടാ? അവർക്ക് കുഞ്ഞുങ്ങളെ ദത്തെടുക്കാൻ പാടില്ലേ?

same-sex2
Representative image. Photo Credit: cunaplus/Shutterstock.com

ഒരു വ്യക്തി അവന്റെ വ്യക്തിത്വം കണ്ടെത്താൻ ശരീരം കൊണ്ടും മനസ്സ് കൊണ്ടും പാകപ്പെടുന്ന ഒരു പ്രായമെത്തണം. ഒരാൾ താൻ എന്താണെന്നു കണ്ടെത്തുന്നതോടെ മാത്രമാണ് അയാളുടെ വളർച്ച പൂർത്തിയാകുന്നത്. പുരുഷ ലൈംഗിക അവയവം ഉണ്ട് എന്ന കാരണത്താൽ അയാൾ പുരുഷൻ ആണെന്ന് പറയാനാകില്ല എന്നു സാരം. ഒരു സ്ത്രീയുടെ ആഗ്രഹങ്ങളും ചിന്തകളും പ്രവൃത്തികളുമാണ് അയാൾക്ക് അനുഭവപ്പെടുന്നതെങ്കിൽ അയാളൊരു ട്രാൻസ് വ്യക്തി തന്നെയാണ്. ഒരു ശസ്ത്രക്രിയയിലൂടെ അവർക്കു താൽപര്യമുണ്ടെങ്കിൽ പൂർണമായും സ്ത്രീയായി മാറാൻ ഇന്ന് സാധിക്കും അല്ലെങ്കിൽ പുരുഷ ശരീരത്തിൽത്തന്നെ മനസ്സുകൊണ്ട് സ്ത്രീയായി തുടരുകയും ആവാം. ട്രാൻസ്ജെൻഡർമാർ എന്ന വിഭാഗം കാലങ്ങളായി നടത്തുന്ന യുദ്ധം കുറെയൊക്കെ സാധാരണ മനുഷ്യരിലേക്ക് എത്തുന്നുമുണ്ട്. പക്ഷേ ഒട്ടും എത്താത്തത് സ്വവർഗ പ്രണയം എന്ന വിഷയമാണ്.

പ്രണയിക്കുന്നത് പുരുഷനും സ്ത്രീയും തമ്മിൽ മാത്രമേ പാടുള്ളൂ എന്ന ചിന്ത എല്ലാക്കാലത്തുമുണ്ട്. വിവാഹം കഴിക്കുന്നതും ലൈംഗികതയിൽ ഏർപ്പെടുന്നതും കുഞ്ഞുങ്ങളെ ഉണ്ടാക്കി കുടുംബവും സമൂഹവും നിലനിർത്താൻ ആണെന്ന മനോഭാവമാണത്. സ്വവർഗ വിവാഹത്തിന് നിയമ പരിരക്ഷ ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിച്ചവർ എത്രായിരം മനുഷ്യരുടെ ആവശ്യങ്ങൾക്ക് വേണ്ടിക്കൂടിയാണ് നിലനിൽക്കുന്നത്! 

same-sex3
Representative image. Photo Credit: Vera Moklyak/Shutterstock.com

സ്വവർഗ പ്രണയികളായ രണ്ടുപേർ സമൂഹത്തിന്റെയും കുടുംബങ്ങളുടെയും വാക്കുകൾ കേട്ട് എതിർ ലിംഗത്തിൽനിന്ന് പങ്കാളിയെ കണ്ടെത്തിയാലുള്ള അവസ്ഥകളെക്കുറിച്ച് ആരും സംസാരിക്കുന്നില്ല. വിവാഹം എന്നാൽ കുടുംബം എന്ന ആശയത്തെ നിലനിർത്താനും കുഞ്ഞുങ്ങളെ നിർമ്മിച്ചെടുക്കാനുമുള്ള ഐഡിയോളജി മാത്രമല്ല, ആ ആശയത്തെ പുതിയ തലമുറ തള്ളിക്കളയുന്നുണ്ട്. വിവാഹം എന്നത് പരസ്പരം യോജിക്കുന്ന, മനുഷ്യരെ പ്രണയിക്കാനും ജീവിതം ഒന്നിച്ച് ആസ്വദിക്കാനും അനുഭവിക്കാനും ഇഷ്ടങ്ങൾ സംസാരിച്ചു മുന്നോട്ടു പോകാനുമൊക്കെയായി മാത്രമാണ് ഇപ്പോൾ മനുഷ്യർ കാണുന്നത്. പരസ്പരം ഇഷ്ടപ്പെടാതെ മറ്റൊരു വ്യക്തിയ്‌ക്കൊപ്പം ജീവിക്കുന്നതിലും ബുദ്ധിമുട്ടാണ് ജെൻഡർ, ലൈംഗിക താൽപര്യങ്ങൾ തുടങ്ങിയവ മനസ്സിലാക്കാതെ ഒരാൾക്കൊപ്പം ജീവിക്കുക എന്നത്. കൂടെ ജീവിക്കുന്ന പങ്കാളിക്കും ഇത് ബുദ്ധിമുട്ടു തന്നെയാണ്. 

same-sex1
Representative image. Photo Credit: Ground Picture/Shutterstock.com

അത്തരം വ്യക്തിത്വങ്ങളെക്കുറിച്ച് ലോകമെമ്പാടും സംവാദങ്ങളും ചർച്ചകളും നടക്കുമ്പോൾ നമ്മൾ അതിൽനിന്നു മാറിനിൽക്കരുത്. നിയമങ്ങൾ മനുഷ്യന്റെ സ്വസ്ഥതയ്ക്കും സമാധാനത്തിനും വേണ്ടി തന്നെയാണ് നിർമിക്കപ്പെട്ടിരിക്കുന്നത്. ഒരാളുടെ സന്തോഷം മറ്റൊരു വിഭാഗത്തിന് വ്യക്തിപരമായി ബുദ്ധിമുട്ട് ആകാത്ത കാലത്തോളം അത് പ്രശ്നമാക്കേണ്ടതില്ല.

(ലേഖികയുടെ അഭിപ്രായങ്ങൾ വ്യക്തിപരം)

English Summary:

Same-Sex Love Goes Beyond Physical Intimacy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com