ADVERTISEMENT

ഇന്ത്യയുടെ പ്രതിരോധ രംഗത്തെ സാധ്യതയും കരുത്തുമായി മാറാനൊരുങ്ങുകയാണ് ഉത്തര്‍പ്രദേശിലെ പ്രതിരോധ ഇടനാഴി. പ്രതിരോധ വ്യവസായങ്ങളുടെയും ഗവേഷണ സ്ഥാപനങ്ങളുടെയും പരീക്ഷണ ശാലകളുടെയും ആസ്ഥാനമായി മാറുന്ന പ്രതിരോധ ഇടനാഴി ആഗ്ര, അലിഗഡ്, ചിത്രകൂട്, ഝാന്‍സി, കാണ്‍പുര്‍, ലക്‌നൗ എന്നീ ആറു നഗരങ്ങളിലൂടെയാണ് വികസിക്കുന്നത്. 

2018 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രതിരോധ ഇടനാഴി പദ്ധതി പ്രഖ്യാപിച്ചത്. പ്രതിരോധ വ്യവസായങ്ങള്‍ക്കായി നിക്ഷേപം ആകര്‍ഷിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പുതിയ കണ്ടെത്തലുകള്‍ നടത്താനും ഇതുവഴി സാധിക്കുമെന്നാണ് പ്രതീക്ഷ.

ഇതില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയെന്നത് പ്രതിരോധ ഇടനാഴിയുടെ പ്രധാന ലക്ഷ്യമാണ്.ചിത്രകൂടിലെ കാർവി സബ് ഡിവിഷനിൽ 15,000 ത്തിലധികം പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇത് പ്രദേശത്തിന്റെ സാമൂഹിക, സാമ്പത്തിക വികസനത്തിനും സഹായിക്കും. 

Image Credit:Canva
Image Credit:Canva

പ്രതിരോധ ഇടനാഴിയിലെ സ്ഥാപനങ്ങള്‍ പൊതു, സ്വകാര്യ മേഖലകളില്‍ നിന്നുള്ള നിക്ഷേപം ആകര്‍ഷിക്കുമെന്നാണ് കരുതപ്പെടുന്നത്. 2021 ജൂലൈയിലെ കണക്കുകള്‍ പ്രകാരം ആകെ 1,236.10 കോടി രൂപയുടെ നിക്ഷേപമാണ് പ്രതിരോധ ഇടനാഴിക്കായി വേണ്ടത്. പ്രതിരോധവുമായി ബന്ധപ്പെട്ട വ്യവസായങ്ങളുടെ വികസനത്തിന് ഈ നിക്ഷേപവും സഹായിക്കും. 1077 ഹെക്ടറിലധികം വ്യാപിച്ചുകിടക്കുന്ന പദ്ധതിയുടെ ഝാൻസി നോഡിനു ഫെബ്രുവരിയിൽ അനുമതി ലഭിച്ചിരുന്നു.

motar-army
Image Credit:suman bhaumik/Istock

സ്ഫോടകവസ്തുക്കൾ, യുദ്ധ ടാങ്കുകൾ, പ്രത്യേക കവചിത വാഹനങ്ങൾ, ഹെലികോപ്റ്ററുകൾ, ആളില്ലാ ഏരിയൽ സംവിധാനം, ഡ്രോണുകൾ, കൊറിയർ ഡ്രോണുകൾ, സൈനിക വാഹനങ്ങൾ, മോർട്ടാറുകൾ, വിവിധ ലോഹ ഘടകങ്ങൾ, റോബട്ടിക്സ്, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, മിസൈലുകൾ, ഉപഗ്രഹ ഘടകങ്ങൾ തുടങ്ങിയവ ഝാൻസിയിലെയും ചിത്രകൂടിലെയും പ്രതിരോധ ഇടനാഴി പദ്ധതികൾക്കു കീഴിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന വ്യവസായങ്ങളിൽ ഉൾപ്പെടുന്നു 

പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട രാജ്യത്തെ പ്രമുഖ കമ്പനികള്‍ പ്രതിരോധ ഇടനാഴിയില്‍ നിക്ഷേപം നടത്തും. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍), ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് ലിമിറ്റഡ് (ബിഇഎല്‍), ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡ് (ബിഡിഎല്‍), ബ്രഹ്‌മോസ് എയറോസ്‌പേസ്, എംകെയു, പിടിസി, ഭാരത് ഫോര്‍ജ്, ഡെല്‍റ്റ കോംബാറ്റ് സിസ്റ്റംസ് ലിമിറ്റഡ്, വെരിവിന്‍ ഡിഫന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, അലന്‍ ആൻഡ് അല്‍വാന്‍, നിത്യാ ക്രിയേഷന്‍സ്, ഡീപ് എക്‌സ്‌പ്ലോ, അഡ്വാന്‍സ്ഡ് ഫയര്‍ ആൻഡ് സേഫ്റ്റി, പിബിഎം ഇന്‍സുലേഷന്‍, ശ്രിദ ഉദ്യോഗ് എന്നിങ്ങനെയുള്ള പൊതു, സ്വകാര്യ മേഖലകളിലെ കമ്പനികള്‍ പ്രതിരോധ ഇടനാഴിയുമായി സഹകരിക്കുമെന്നാണ് കരുതപ്പെടുന്നത്. ഓരോ നഗരത്തെയും പ്രതിരോധ ഇടനാഴിയിലേക്കു തിരഞ്ഞെടുത്തത് തന്ത്രപ്രധാനമായ പല വിഷയങ്ങളും കണക്കിലെടുത്താണ്. 

Photo: Twitter/@IAF_MCC
Photo: Twitter/@IAF_MCC

ആഗ്ര- തുകല്‍ വ്യവസായത്തിന് പ്രസിദ്ധം. പ്രതിരോധ വ്യവസായവുമായി ബന്ധപ്പെട്ട തുണി, ടെന്റ്, പാരച്യൂട്ട്, പാദരക്ഷകള്‍ എന്നിവയുടെ നിര്‍മാണത്തിന് യോജിച്ചത്. മാത്രമല്ല ആഗ്രയില്‍ എയര്‍ഫോഴ്‌സ് സ്‌റ്റേഷനും സൈനിക ക്യാംപുമുണ്ട്. 

അലിഗഡ്- പൂട്ട് നിര്‍മാണത്തിന് പ്രസിദ്ധം. പ്രതിരോധ രംഗത്തെ സുരക്ഷാ സംവിധാനങ്ങളും സെന്‍സറുകളും ഇലക്ട്രോണിക്‌സ് ഉൽപന്നങ്ങളും നിര്‍മിക്കാന്‍ യോജിച്ച സ്ഥലമാണിത്. എന്‍ജിനീയറിങ് കോളജും സാങ്കേതിക സര്‍വകാശാലയും അലിഗഡിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. 

ചിത്രകൂട്- ആത്മീയ കേന്ദ്രമായി അറിയപ്പെടുന്ന ചിത്രകൂടിന്റെ ആയുര്‍വേദ മരുന്നു നിര്‍മാണ രംഗത്തെയും ഭക്ഷ്യ സംസ്‌കരണ രംഗത്തെയും മികവാണ് പ്രതിരോധ ഇടനാഴിയിലേക്കു തിരഞ്ഞെടുക്കുന്നതിന് കാരണമായത്. സൗരോര്‍ജ പ്ലാന്റും റെയില്‍വേ സ്റ്റേഷനും ചിത്രകൂടിലുണ്ട്. 

ഝാന്‍സി- വെടിമരുന്നിന്റെയും പടക്കോപ്പുകളുടെയും സ്‌ഫോടകവസ്തുക്കളുടെയും നിര്‍മാണത്തിൽ വൈദഗ്ധ്യമുള്ള നാട്. കരസേനയുടെ വര്‍ക് ഷോപ്പുള്ള ഝാന്‍സി ഒരു സുപ്രധാന റെയില്‍വേ ജംക്‌ഷന്‍ കൂടിയാണ്. 

കാണ്‍പുര്‍ - എയറോസ്‌പേസ്, എന്‍ജിനീയറിങ്, ടെക്‌സ്റ്റൈല്‍സ് രംഗങ്ങളില്‍ മികവുണ്ട്. എയര്‍ഫോഴ്‌സ് സ്‌റ്റേഷനും പ്രതിരോധ ഗവേഷണ ലബോറട്ടറിയും ഐഐടിയും കാണ്‍പുരിന്റെ തിരഞ്ഞെടുപ്പിനെ സാധൂകരിക്കുന്നു. 

ലക്‌നൗ - ഉത്തര്‍പ്രദേശിന്റെ തലസ്ഥാനം. മിസൈല്‍, റഡാര്‍, ഇലക്ട്രോണിക്‌സ് എന്നീ മേഖലയില്‍ മികവ്. വ്യോമസേനാ സ്‌റ്റേഷന്‍, പ്രതിരോധ ഉത്പാദന യൂണിറ്റ്, ഡിആര്‍ഡിഒ എന്നിവയുടെ സാന്നിധ്യവും ലക്‌നൗവിനെ പ്രതിരോധ ഇടനാഴിയിലെ പ്രധാന ഭാഗമാക്കി. 

സ്ഥല ലഭ്യത, അടിസ്ഥാന സൗകര്യങ്ങള്‍, മികവുറ്റ ജോലിക്കാര്‍, വ്യവസായങ്ങളുടെ സാന്നിധ്യം, പ്രതിരോധ സ്ഥാപനങ്ങള്‍, വിപണി, തന്ത്രപ്രധാന സ്ഥാനം എന്നിങ്ങനെ നിരവധി വിഷയങ്ങള്‍ പ്രതിരോധ ഇടനാഴിയിലെ സ്ഥലങ്ങളുടെ തിരഞ്ഞെടുപ്പിനു മാനദണ്ഡമായി. ഇതിനൊപ്പം നിക്ഷേപം ആകര്‍ഷിക്കാനും ഗവേഷണത്തിനും മറ്റു സ്ഥാപനങ്ങളുമായി സഹകരിക്കാനുള്ള സാധ്യതകളുമുണ്ട്. രാജ്യത്തിന്റെ പ്രതിരോധ രംഗത്തിനും ഉത്തര്‍പ്രദേശിന്റെ വികസനത്തിനും സഹായിക്കുന്ന പദ്ധതിയായാണ് പ്രതിരോധ ഇടനാഴിയെ വിശേഷിപ്പിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT