ADVERTISEMENT

യുദ്ധത്തിനു വഴിതുറന്ന് ഏപ്രിൽ ഒന്നിനു നടന്ന ആക്രമണത്തിൽ ഇസ്രയേലിനു പങ്കുണ്ടെന്നാണ് ഇറാൻ സൈന്യം പറയുന്നത്. അങ്ങനെ ദീർഘകാലം ഇരുപക്ഷവും സഖ്യകക്ഷികളോടുകൂടി നടത്തിയിരുന്ന രഹസ്യയുദ്ധം അല്ലെങ്കിൽ ശീതസമരം നേർക്കുനേർ ആയിക്കഴിഞ്ഞിരിക്കുന്നു.

ഇസ്രയേലിന്‍റെ പതാക Image Credit: e-crow/shutterstock.com
ഇസ്രയേലിന്‍റെ പതാക Image Credit: e-crow/shutterstock.com

ഇറാനും ഇസ്രയേലും തമ്മിൽ അതിർത്തികളില്ല, പ്രകൃതിവിഭവമേഖലകളൊന്നും തന്നെ ഇരുരാജ്യങ്ങളും തമ്മിൽ പങ്കുവയ്ക്കുന്നില്ല. ഇറാൻ– ഇസ്രയേൽ പ്രോക്സി കോൺഫ്ലിക്ട് എന്നാണ് ലോകവേദിയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള കുടി.പ്പക അറിയപ്പെടുന്നത്.

1979നു ശേഷം ആരംഭിച്ച ഇരു രാജ്യങ്ങളും തമ്മിലുള്ള ശീതസമരം കൂടുതൽ ചൂടുപിടിക്കുന്നതാണ് ലോകം കണ്ടത്. രാജ്യാന്തരതലത്തിൽ ഇസ്രയേലിന്റെ നയപരവും തന്ത്രപരവുമായ എതിരാളിയാണ് ഇറാൻ. ഇരു രാജ്യങ്ങളും തമ്മിൽ അങ്ങോട്ടുമിങ്ങോട്ടും കാലുഷ്യം വർധിപ്പിച്ച പല സംഭവങ്ങളുമുണ്ട്.ഇതിൽ പ്രധാനപ്പെട്ടതാണ് നടാൻസ് ആണവനിലയത്തിലെ ആക്രമണം അല്ലെങ്കില്‍ ലോകത്തിലെ ആദ്യത്തെ സൈബർ യുദ്ധം.

സ്റ്റക്സ്നെറ്റ്

ഇറാനിലെ നടാൻസ് ആണവനിലയത്തിന് 2010ൽ ഇന്റർനെറ്റുമായി യാതൊരു ബന്ധവുമില്ലായിരുന്നു. നിലയത്തിലെ കംപ്യൂട്ടറുകളെല്ലാം ഒരു സ്വകാര്യ നെറ്റ്‌വർക്ക് വഴി കണക്ടഡായിരുന്നെങ്കിലും അട്ടിമറികൾ ഭയന്ന് ഇവയെ ഒന്നും സൈബർ ലോകവുമായി ബന്ധിപ്പിച്ചിരുന്നില്ല. എന്നാൽ ഇസ്രയേലി ചാരസംഘടനയായ മൊസാദിന്റെ തന്ത്രപരമായ പദ്ധതിയിൽ ഒരു ചാരൻ നിലയത്തിനുള്ളിൽ കടന്ന് തന്റെ കൈയിലുള്ള പെൻഡ്രൈവിൽ നിന്ന് നിലയത്തിലെ കംപ്യൂട്ടർ സംവിധാനത്തിലേക്കു വൈറസിനെ കടത്തുകയായിരുന്നെന്നാണ് ആരോപണം.

അകത്തു കയറിയ വൈറസ് ദീർഘനാൾ ഉറങ്ങിക്കിടന്നു, തന്റെ നിയോഗം വന്നെത്തുന്നതും കാത്ത്. ഒടുവിൽ അതു സംഭവിച്ചു. ഒരു ദിവസം വൈറസുകൾ ഉണർന്നെണീറ്റു. നിലയത്തിന്റെ സംവിധാനങ്ങളെല്ലാം സുഗമമായ രീതിയിൽ തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് ഇറാനിയൻ അധികൃതരെ വൈറസ് തെറ്റിദ്ധരിപ്പിച്ചു. അതിനൊപ്പം തന്നെ തങ്ങളുടെ ഉടമസ്ഥർക്ക് നിലയത്തിന്റെ നിയന്ത്രണം നേടിക്കൊടുക്കുകയും ചെയ്തു. സ്റ്റക്സ്നെറ്റ് എന്ന വൈറസായിരുന്നു ഇതിനു പിന്നിൽ.

എന്താണ് സ്റ്റക്സ്നെറ്റ്?

ഇറാനിയൻ ആണവ പദ്ധതിയുടെ ഒരു പ്രധാന ഭാഗം പ്രവർത്തനരഹിതമാക്കാൻ യുഎസും ഇസ്രായേലി ഇന്റലിജൻസും ചേർന്ന് രൂപകൽപന ചെയ്തെന്ന് കരുതുന്ന ശക്തമായ കമ്പ്യൂട്ടർ വേം ആണ് സ്റ്റക്സ്നെറ്റ്. ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സങ്കീർണ്ണവും നന്നായി രൂപകൽപന ചെയ്തതുമായ കമ്പ്യൂട്ടർ വേമുകളിൽ ഒന്നായാണ് സ്റ്റക്സ്നെറ്റിനെ പലരും കണക്കാക്കുന്നത്. ആണവായുധങ്ങൾ വികസിപ്പിക്കാനുള്ള ഇറാനിയൻ പദ്ധതി അട്ടിമറിക്കാനോ അല്ലെങ്കിൽ കുറഞ്ഞത് വൈകിക്കാനോ കഴിയുന്ന ഒരു അയുധമായാണ് എതിരാളികൾ സ്റ്റക്‌സ്‌നെറ്റിനെ രൂപപ്പെടുത്തിയത്.

പ്രതീകാത്മക ചിത്രം (File Photo: REUTERS/Kacper Pempel/Illustration)
പ്രതീകാത്മക ചിത്രം (File Photo: REUTERS/Kacper Pempel/Illustration)

ഇറാന്റെ ആണവപദ്ധതികളെ യുഎസ് നയിക്കുന്ന പാശ്ചാത്യ ചേരി എന്നും ഭയത്തോടെയും സംശയത്തോടെയുമാണ് നോക്കികാണുന്നത്. യുറേനിയം സമ്പൂഷ്ടീകരണവുമായി ബന്ധപ്പെട്ടുള്ള സംവിധാനങ്ങളെ നിയന്ത്രിക്കുന്ന കംപ്യൂട്ടറുകളെ മാത്രമാണ് സ്റ്റക്‌സ്‌നെറ്റ് ലക്ഷ്യം വച്ചത്. ഇതുകൊണ്ട് തന്നെയാണ് യുഎസും ഇസ്രയേലും സംശയനിഴലിൽ വന്നെത്തിയതും. ഏതായാലും ലോകത്തിലെ ആദ്യ സൈബർ യുദ്ധ ആയുധമായാണു സ്റ്റക്സ്നെറ്റ് വിശേഷിപ്പിക്കപ്പെടുന്നത്. ‌

ആണവ പദ്ധതിയുടെ ഏറ്റവും നിർണായക ഘ‌ട്ടമാണ് യുറേനിയം സമ്പുഷ്ടീകരണം. ഇറാന്റെ ന്യൂക്ലിയർ ഫെസിലിറ്റിയിലെ സംഷ്ടീകരണ പ്ലാന്റിനെയാണ് ഈ വേം ലക്ഷ്യമിട്ടത്. അവിശ്വസനീയമാംവിധം വേഗതയിൽ കറക്കി യുറേനിയം സമ്പുഷ്ടമാക്കുന്ന യന്ത്രങ്ങളാണ് സെൻട്രിഫ്യൂജുകൾ. ഈ പ്രക്രിയ സാങ്കേതികമായി വളരെയധികം വെല്ലുവിളി നിറഞ്ഞതാണ്. ഇറാന്റെ സെൻട്രിഫ്യൂജുകളെ നിയന്ത്രിക്കുന്ന സംവിധാനത്തിനെ(PLCs) ബാധിച്ച വൈറസുകൾ നിയന്ത്രണാതീത കറക്കലിനും നിർത്താനുമുള്ള സന്ദേശങ്ങൾ നിരന്തരം അയയ്ക്കുകയും സെൻട്രിഫ്യൂജുകളെ കേടാക്കുകയും ചെയ്തു. ഏകദേശം അയ്യായിരത്തോളം വരുന്ന സെൻട്രിഫ്യൂജുകളിലെ ആയിരം എണ്ണമാണു പെടുന്നനെ നശിപ്പിക്കപ്പെട്ടത്. ഇറാന്റെ ആണവ പദ്ധതികളെ ഏകദേശം 2 വര്‍ഷം പിന്നോട്ടടിക്കാൻ എന്തായാലും ഈ വൈറസ് അറ്റാക്കിനു കഴിഞ്ഞു.

nuclear-fusion - 1
Image Credit: Canva

ലോകം ഞെട്ടിയ സംഗതികളാണ് നടാൻസ് നിലയത്തിൽ നടന്നത്. ഇതു കൂടാതെ ഇറാനിൽ ആണവവിദ്യയും നവീന ആയുധങ്ങളുമായി ബന്ധപ്പെട്ടുള്ള പല ഉന്നത സൈനികരും ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതിനു പിന്നിൽ ഇസ്രയേലിലെ മൊസാദിന്റെ ഇടപെടലുകളുണ്ടെന്ന് ഇറാൻ വിശ്വസിക്കുന്നുണ്ട്.

English Summary:

Explained: A short history of Iran-Israel tension

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com