ADVERTISEMENT

വരും വര്‍ഷങ്ങളില്‍ ആപ്പിള്‍ ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങുന്നു.3 വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷം അധിക തൊഴിലവസരങ്ങള്‍ ആപ്പിള്‍ ഇന്ത്യയില്‍ ഒരുക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നിലവില്‍ ആപ്പിളിന്റെ നിര്‍മാണ സ്ഥാപനങ്ങളും വിതരണക്കാരും വഴി ഒന്നര ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നുണ്ട്. ആപ്പിളിനു വേണ്ടി ഇന്ത്യയില്‍ രണ്ട് നിര്‍മാണ പ്ലാന്റുകള്‍ നടത്തുന്ന ടാറ്റ ഇലക്ട്രോണിക്‌സാണ് നിലവില്‍ രാജ്യത്തെ പ്രധാന തൊഴില്‍ ദാതാക്കള്‍. 

'ആപ്പിള്‍ ഇന്ത്യയില്‍ കൂടുതല്‍ ജീവനക്കാരെ ജോലിക്കെടുക്കുകയാണ്. ആപ്പിളിന്റെ ഉപകരണ നിര്‍മാണ- അനുബന്ധ സ്ഥാപനങ്ങളും അടക്കം അഞ്ചു ലക്ഷത്തോളം പേര്‍ക്ക് വരുന്ന മൂന്നു വര്‍ഷത്തിനുള്ളില്‍ ജോലി ലഭിക്കും' പേരുവെളിപ്പെടുത്താത്ത മുതിര്‍ന്ന കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. അതേസമയം ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ ആപ്പിള്‍ ഇതുവരെ തയ്യാറായിട്ടില്ല. 

phone-apple-2 - 1
Image Credit: Apple News Room

അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഉത്പാദനം മെച്ചപ്പെടുത്താന്‍ 40 ബില്യണ്‍ ഡോളര്‍(ഏകദേശം 3.32 ലക്ഷം കോടി രൂപ) ആപ്പിള്‍ ഇന്ത്യയില്‍ നിക്ഷേപിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യയില്‍ വരുമാനത്തില്‍ ആപ്പിള്‍ ആദ്യമായി 2023ല്‍ മുന്നിലെത്തിയെന്ന് മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ കൗണ്ടര്‍ പോയിന്റ് റിസര്‍ച്ച് അറിയിച്ചിരുന്നു. ഇതേ കാലയളവില്‍ ഏറ്റവും കൂടുതല്‍ എണ്ണം ഉപകരണങ്ങള്‍ വിറ്റത് സാംസങ്ങാണ്. ആപ്പിളിന്റെ ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ കയറ്റുമതിയും കുതിപ്പിലാണ്. 2022-23ല്‍ 6.27 ബില്യണ്‍ ഡോളറായിരുന്ന ഐഫോണ്‍ കയറ്റുമതി 100% വര്‍ധിച്ച് 2023-24ല്‍ 12.1 ബില്യണ്‍ ഡോളറിലേക്കു കുതിച്ചു. ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ കയറ്റുമതിയെ തന്നെ ബാധിക്കുന്നതായിരുന്നു ആപ്പിളിന്റെ ഈ നേട്ടം. 

ആപ്പിള്‍ ഇന്ത്യയിലെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ പല കാരണങ്ങളുമുണ്ട്. വിതരണശൃംഖലയിലെ വൈവിധ്യം, ജിയോ പൊളിറ്റിക്കല്‍ പ്രതിസന്ധികളെ മറികടക്കാനുള്ള ശ്രമം, ഇന്ത്യയിലെ വലിയ വിപണി ലക്ഷ്യം എന്നിങ്ങനെ വ്യത്യസ്തമായ കാരണങ്ങളാണ് ആപ്പിളിന്റെ തീരുമാനത്തിനു പിന്നിലെന്നാണ് കരുതപ്പെടുന്നത്. 

ഇന്ത്യന്‍ നിര്‍മിത ഐഫോണുകള്‍ ആപ്പിളിന്റെ ആസ്ഥാനമായ അമേരിക്കയിലും വലിയ തോതില്‍ വില്‍ക്കപ്പെടുന്നുണ്ട്. അമേരിക്കന്‍ വിപണിയില്‍ ഇന്ത്യന്‍ നിര്‍മിത ഐഫോണുകള്‍ വില്‍ക്കപ്പെടുന്നുവെന്നത് പ്രധാനമാണെന്നതാണ് വ്യാപാര വിശകലന സ്ഥാപനങ്ങള്‍ വിലയിരുത്തുന്നത്. ആപ്പിള്‍ തങ്ങളുടെ പ്രധാന നിര്‍മാണ കേന്ദ്രമായി ഇന്ത്യയെ മാറ്റുകയെന്ന തന്ത്രപ്രധാന മാറ്റത്തിലൂടെയാണ് കടന്നുപോവുന്നതെന്നാണ് വിപണിയില്‍ നിന്നും ലഭിക്കുന്ന സൂചന. 

phone-apple-1 - 1
Image Credit: Apple News Room

ആപ്പിളിന്റെ നേരിട്ടുള്ള ഉടമസ്ഥതയിലുള്ള രണ്ട് സ്റ്റോറുകള്‍ ഇന്ത്യയില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം തുടങ്ങിയിരുന്നു. വന്‍ വിജയമായ ഈ സ്‌റ്റോറുകളില്‍ ഓരോന്നിലും 190-210 കോടി രൂപ വരെയാണ് സാമ്പത്തികവര്‍ഷം വരുമാനം ലഭിച്ചത്. മുംബൈയിലും ഡല്‍ഹിയിലും സ്ഥാപിച്ച ഈ ആപ്പിളിന്റെ കമ്പനി സ്റ്റോറുകളില്‍ പ്രതിമാസം 16-17 കോടിരൂപയുടെ വില്‍പന നടന്നിരുന്നു. ഇതോടെ പൂനെ, ബെംഗളുരു, നോയ്ഡ എന്നിങ്ങനെ മൂന്നു പ്രധാന നഗങ്ങളിലേക്കു കൂടി കമ്പനി നേരിട്ടു നടത്തുന്ന സ്റ്റോറുകള്‍ വിപുലപ്പെടുത്താന്‍ ആപ്പിളിന് പദ്ധതിയുണ്ട്. 

English Summary:

Apple set to scale up production India, employ 5 lakh people in next 3 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com