മഴയത്തും മഞ്ഞത്തും സുന്ദരിയായി ‘മലബാറിന്റെ സ്വിറ്റ്സർലാൻഡ്’
Mail This Article
മല കയറുമ്പോൾ വറ്റിവരണ്ട നീർച്ചാലുകളത്രയും തിരിച്ചിറങ്ങുമ്പോൾ വെള്ളച്ചാട്ടമായി മാറിയ വിസ്മയക്കാഴ്ച. ഒറ്റ വേനൽ മഴ കക്കയത്തേക്കുള്ള യാത്ര അവിസ്മരണീയമാക്കിയതങ്ങനെയാണ്. മഴക്കാലത്ത് സുന്ദരിയാണെങ്കിൽ ഇലപൊഴിയും കാലത്ത് മനോഹരി... കാലം മാറിയാലും കാഴ്ചയുടെ അനുഭൂതി ഒട്ടുംകുറയാത്തിടം. മലയും അണക്കെട്ടിലെ ജലസംഭരണിയും താഴ്‌വരയിലെ കരിയാത്തുംപാറയും ചേരുമ്പോൾ യാത്ര ‘മലബാറിലെ സ്വിറ്റ്സർലൻഡിലേക്കെന്ന്’ സഞ്ചാരികൾ പറയും.
കക്കയം അണക്കെട്ട്
കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് പഞ്ചായത്തിലാണ് കക്കയം. കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള അണക്കെട്ടാണ് പ്രധാന ആകർഷണം. കൊയിലാണ്ടി–താമരശേരി–എടവണ്ണ റോഡിൽ എസ്റ്റേറ്റ് മുക്കിൽ നിന്നാണ് കക്കയത്തേക്കുള്ള വഴി. കവലയിൽ കെഎസ്ഇബിയുടെ ബോർഡ് ഉണ്ട്. നാട്ടുവഴികൾ പിന്നിട്ട് റബർ എസ്റ്റേറ്റുകൾ കടന്ന് തണുപ്പിറ്റു വീഴുന്ന കാട്ടിലൂടെ മുന്നോട്ടുപോകാം. നിലവിൽ വലിയ പ്രശ്നങ്ങളില്ലാത്ത റോഡാണ്. കൊക്കയും താഴ്‌വരയുടെ സൗന്ദര്യവും പെൻസ്റ്റോക് പൈപ്പുകളും കണ്ട് മലമുകളിലേക്ക്. ഇടയ്ക്കിടെ വെള്ളച്ചാട്ടങ്ങളും നീർച്ചോലകളുമുണ്ട്. മഴക്കാലത്ത് നിറഞ്ഞൊഴുകും. വേനലിൽ വറ്റിയാലും ഒറ്റ വേനൽമഴ മതി വീണ്ടും സജീവമാക്കാൻ. യാത്രകളിലൂടനീളം വ്യൂ പോയിന്റുകളുണ്ട്. റോഡിൽ വനഭാഗത്തേക്കും കക്കയത്തെ വിനോദ സഞ്ചാരകേന്ദ്രത്തിലേക്കും കടക്കും മുൻപ് ടിക്കറ്റെടുക്കണം.
കെഎസ്ഇബിയുടെ മേൽനോട്ടത്തിലാണ് വിനോദസഞ്ചാര കേന്ദ്രം. അണക്കെട്ട് തന്നെ കാഴ്ചയുടെ കേന്ദ്രം. വലിയ ജലാശയത്തിനിടയിൽ ഇടതൂർന്ന കാടുകളുടെ കൊച്ചുകൊച്ചു പച്ചത്തുരുത്തുകൾ കണ്ണിനിമ്പവും മനസ്സിൽ കുളിരും നിറയ്ക്കും. കാറ്റിനൊപ്പം പടിഞ്ഞാറുനിന്നൊഴുകിയെത്തുന്ന കോടമഞ്ഞ് മെല്ലെ മെല്ലെ പച്ചപ്പിനു മേൽ ശുഭ്രവസ്ത്രം പുതയ്ക്കുന്നതോടെ മേഘങ്ങൾക്കിടയിലൂടെ നടക്കുന്ന പ്രതീതിയാകും. കുളിരും മഴയും ചേരുമ്പോൾ അഭൂർവാനുഭൂതി. വിശ്രമകേന്ദ്രങ്ങളും കുട്ടികൾക്കുള്ള പാർക്കുമുണ്ട്. ഇവിടെ ഇലപടർത്തി ഇരുളൊരുക്കി പന്തലിച്ചു നിൽക്കുന്ന വൻമരം അതിനു ചുവട്ടിലിരിക്കുന്ന സഞ്ചാരികളെ മഴയത്തു പോലും നനയാതെ കാക്കും. കാടറിഞ്ഞ് നടക്കുകയുമാവാം.
സ്പീഡ് ബോട്ട് സവാരി
നീലജലാശയത്തിന്റെ നിശ്ചലതയെ കീറിമുറിച്ച് ജെറ്റ് വിമാനം കണക്കെ വെളുത്ത പത പിന്നാലെ പറത്തിയുള്ള സ്പീഡ് ബോട്ട് യാത്രയാണ് കക്കയത്തെ പ്രധാന ആവേശം. തുരുത്തുകൾക്കിടയിലൂടെ അതിവേഗം ‘പറന്നുള്ള’ യാത്ര. കാടും വെള്ളച്ചാട്ടങ്ങളും കണ്ടൊരു ജലയാത്ര. കുടുംബമായെത്തുന്നവർക്ക് ഏറ്റവും ആസ്വാദ്യകരം.
15 മിനിറ്റ് റൈഡിന് 900 രൂപയാണ്. 5 പേർക്ക് കയറാം. സുരക്ഷാ ജാക്കറ്റ് ഉൾപ്പടെ ധരിച്ച ശേഷമാണ് യാത്ര.
കരിയാത്തുംപാറ
പെരുവണ്ണാമുഴി അണക്കെട്ടിന്റെ സംഭരണിയുടെ ഒരറ്റത്താണ് അടുത്ത കാലത്ത് വലിയ പ്രചാരം നേടിയ കരിയാത്തുംപാറ വിനോദ സഞ്ചാരകേന്ദ്രം. കക്കയം അണക്കെട്ടിലേക്കുള്ള വഴിയിലാണിത്. നീർച്ചാലും പാറയും പുൽമേടും കാറ്റാടിമരങ്ങളും കുറ്റിക്കാടുകളും ചേർന്ന് സായാഹ്നം ചെലവഴിക്കാൻ പറ്റിയൊരിടം. ചുറ്റും മലനിരകൾ കോട്ടമതിൽ പോലെ ഉയർന്നു കാണാം. ഫോട്ടോ ഷൂട്ടിനും പറ്റിയ ഇടം. കുളിക്കാനും ഇറങ്ങുന്നവരേറെ. ഭക്ഷണ, താമസ സൗകര്യങ്ങളും ലഭ്യം.
വഴി: കോഴിക്കോട് നിന്ന് കക്കയം അണക്കെട്ടിലേക്ക് 62 കിലോമീറ്റർ. കൊയിലാണ്ടി–എടവണ്ണ സംസ്ഥാന പാതയിൽ എസ്റ്റേറ്റ്മുക്ക് ജംക്‌ഷനിൽ നിന്നാണ് കക്കയത്തേക്കുള്ള വഴി. താമരശേരി വഴിയും പോകാം.
സൂക്ഷിക്കുക: അട്ടയുണ്ടാകും. മതിയായ മുൻകരുതലെടുത്താൽ പേടിക്കേണ്ടതില്ല.
English Summary: kakkayam Travel