ADVERTISEMENT

കലിഫോർണിയയിലെ സാനോസെയിൽനിന്നു മൂന്നര മണിക്കൂർ യാത്ര ചെയ്യേണ്ട യോസെമെറ്റി നാഷനൽ പാർക്കിലേക്ക് ജൂലൈയിലെ ഒരു മധ്യാഹ്നത്തിൽ ഞങ്ങൾ പുറപ്പെട്ടു. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ പാതയ്ക്കിരുവശവും നിരനിരയായി നിൽക്കുന്ന തവിട്ടു നിറത്തിലുള്ള മൊട്ടക്കുന്നുകൾ കാണാറായി. എന്തുകൊണ്ടായിരിക്കും വൃക്ഷലതാദികളൊന്നും ഈ കുന്നുകളിൽ വളരാത്തത്? പുഴകളും മലകളും പർവതങ്ങളുമുള്ള ഈ പ്രദേശത്തിന്റെ ചരിത്രം അറിയാനായി വിവര സാങ്കേതിക ജാലകത്തിൽ പരതി.

california-golden-view
ഹാഫ് ഡോം പർവതം

നാനൂറ് മൈൽ നീളത്തിലും അമ്പതു മൈൽ വീതിയിലും തെക്കു വടക്കായി നീണ്ടു കിടക്കുന്ന, കലിഫോർണിയയിലെ സിയേറ നെവാദ പർവത നിരകളിലെ അത്യാകർഷകമായ വിനോദ സഞ്ചാരകേന്ദ്രമാണ് യൊസെമെറ്റി നാഷനൽ പാർക്ക്. പത്തു കോടി വർഷം മുമ്പ് ഭൂമിയുടെ അന്തർഭാഗത്ത് ഗ്രാനൈറ്റ് പാറകൾ രൂപപ്പെട്ടു. 50 ലക്ഷം വർഷം മുമ്പ്, ഗ്രാനൈറ്റ് പാറകൾക്കടിയിലെ പ്ലേറ്റുകൾ നീങ്ങാൻ തുടങ്ങുകയും ഗ്രാനൈറ്റിനെ ഭൂമിക്കു മുകളിലേക്ക് ഉയർത്തിക്കൊണ്ടുവരുകയും ചെയ്തു. ചില പ്രദേശങ്ങളിൽ ഗ്രാനൈറ്റിനോടൊപ്പം സ്വർണവും മുകളിലേക്ക് ഉയർന്നുവന്നു. ഇതിന്റെ ഫലമായി ആയിരക്കണക്കിന് അടി ഉയരമുള്ള പർവതങ്ങൾ രൂപപ്പെട്ടു. ഭൂമിയുടെ ഉപരിതലത്തിലൂടെ ഉയർന്നുവന്നതുമൂലം, മലകളുടെ മുകളിൽ ആദ്യകാലങ്ങളിൽ മേൽമണ്ണ് നിലനിന്നിരുന്നു. അതിനുമുകളിൽ ശൈത്യ കാലത്തു മഞ്ഞുപാളികൾ രൂപപ്പെടുകയും വേനലാകുമ്പോൾ അവ ഉരുകി താഴേക്കു പതിക്കുകയുമുണ്ടായി. ഈ പ്രക്രിയ ആയിരക്കണക്കിനു വർഷങ്ങൾ തുടർന്നപ്പോൾ മേൽമണ്ണ് മുഴുവൻ ഒഴുകിപ്പോവുകയും പർവതങ്ങളുടെ മുകൾവശം ഗ്രാനൈറ്റ് പാറകൾ മാത്രമാകുകയും ചെയ്തു. 14,505 അടി ഉയരത്തിലുള്ള മൗണ്ട് വിറ്റ്നിയാണ് ഈ മേഖലയിലെ ഏറ്റവും ഉയരം കൂടിയ പർവതം.

യോസെമെറ്റി നാഷനൽ പാർക്ക്
യോസെമെറ്റി നാഷനൽ പാർക്ക്

കൂടുതൽ വിവരങ്ങൾ ശേഖരിച്ചുകൊണ്ട്‌, മൈലുകൾ വീണ്ടും സഞ്ചരിച്ചപ്പോൾ, ചില മലകൾക്കു മുകളിൽ, മനുഷ്യർ അവിടെ എത്തിച്ചേർന്നിട്ടുണ്ട് എന്ന് വിളിച്ചറിയിക്കാനായി, മേഘപടലങ്ങളിലേക്ക് എത്തിനോക്കിനിൽക്കുന്ന വിദ്യുച്ഛക്തി ടവറുകൾ കണ്ടു. യാത്ര തുടർന്നപ്പോൾ, മലയിടുക്കുകൾക്കിടയിലെ താഴ്‌വാരത്തിലൂടെ വളഞ്ഞു പുളഞ്ഞു മന്ദം മന്ദം നീങ്ങുന്ന ഒരു നദി. വിസ്തൃതമായ അടിവാരത്തിൽ ഇടയ്ക്കിടയ്ക്കു വലിയ തടാകങ്ങൾ ഉള്ള പ്രദേശങ്ങളിൽ ചെറിയ അണക്കെട്ടുകളും വൈദ്യുതി നിലയങ്ങളും. 

യോസെമെറ്റി നാഷനൽ പാർക്ക്
യോസെമെറ്റി നാഷനൽ പാർക്ക്

കുത്തനെ ചരിവുകളുള്ള മലകളിൽ അമ്പതുമീറ്ററോളം വീതിയിൽ മലയുടെ മുകളിൽനിന്നു താഴെവരെ കോൺക്രീറ്റ് ചെയ്തിട്ടിരിക്കുന്നു. പൊടുന്നനെ പേമാരികൾ സംഭവിക്കുമ്പോൾ വെള്ളത്തിന്റെ കുത്തൊഴുക്കിൽ ഉരുൾപൊട്ടൽ ഉണ്ടാവാതിരിക്കാനാണ് മലയുടെ പാർശ്വങ്ങൾ ബലപ്പെടുത്തിയിരിക്കുന്നത്. തടസം കൂടാതെ മലമുകളിൽനിന്നു വെള്ളം താഴേക്കൊഴുകിയെത്താനും ഈ കോൺക്രീറ്റ് മാർഗങ്ങൾ സഹായിക്കുന്നു. 

യോസെമെറ്റി നാഷനൽ പാർക്ക്
യോസെമെറ്റി നാഷനൽ പാർക്ക്

ഇടയ്ക്കുള്ള സമതലങ്ങളിൽ കോൺക്രീറ്റിനാൽ നിർമിക്കപ്പെട്ട ചതുരാകൃതിയിലുള്ള വലിയ കുളങ്ങൾ. മഴസമയത്ത് മാത്രം ഈ കുളങ്ങളിൽ ജലം നിറയുകയും അവിടെനിന്നു ചെറിയ അളവിൽ വെള്ളം താഴേക്ക് ഒഴുകുകയും ചെയ്യും. പെട്ടെന്നുണ്ടാകുന്ന പ്രളയം നിയന്ത്രിക്കാനാണ് ഈ ജലസംഭരണികൾ. അന്നത്തെ യാത്ര മതിയാക്കി ദേശീയ ഉദ്യാനത്തിനടുത്തുള്ള ഹോട്ടലിൽ സന്ധ്യ സമയത്തു ചേക്കേറുമ്പോഴും പ്രകൃതിദുരന്തങ്ങളെ നേരിടാൻ അമേരിക്കക്കാർ എടുക്കുന്ന മുൻകരുതലുകളെ കുറിച്ചോർത്ത് അദ്ഭുതപ്പെട്ടുകൊണ്ടേയിരുന്നു. 

യോസെമെറ്റി നാഷനൽ പാർക്ക്
യോസെമെറ്റി നാഷനൽ പാർക്ക്

അതിരാവിലെ ഹോട്ടലിനോടു വിടപറയുമ്പോൾ രണ്ടു ‘പ്രദേശവാസികൾ’ (കരടികളുടെ പ്രതിമകൾ) ഞങ്ങൾ ആ ഹോട്ടലിൽ താമസിച്ചതിന് നന്ദി അറിയിച്ചു കൊണ്ട് പുറത്തേക്കുള്ള റോഡിനരികിൽ നിൽക്കുന്നു. കരടികളോട് യാത്രപറഞ്ഞ്, പാർക്കിനുള്ളിലേക്കുള്ള യാത്ര ഞങ്ങൾ ആരംഭിച്ചു. രണ്ടു ടണലുകൾക്കുള്ളിലൂടെ പോകുന്ന പാത, മലഞ്ചെരുവുകളിൽ വിനോദ സഞ്ചാരികളെ എതിരേൽക്കാൻ നിൽക്കുന്ന പൈൻ മരങ്ങൾ, താഴ്‌വാരത്തിൽ കാണപ്പെടുന്ന പുൽമേടുകൾ, എല്ലാം വിവരണാതീതമായ അനുഭൂതി പകർന്നുനൽകി. റോഡുപണി നടക്കുന്നതുകൊണ്ട് പതിനഞ്ചു മിനിറ്റോളം വാഹനം നിർത്തിയിടേണ്ടി വന്നു. റോഡിൽനിന്നു താഴ്‌വാരത്തിലേക്കു കണ്ണോടിച്ചപ്പോൾ, വിണ്ണിലെ അജ്ഞാത വാസം കഴിഞ്ഞ് പ്രഭാത സവാരിക്കിറങ്ങിയ ഒരു മഴവില്ല് ഞങ്ങൾക്കു സ്വാഗതം ഓതിക്കൊണ്ട് താഴ്‌വാരത്തു പരന്നുകിടക്കുന്ന പുൽപ്പരപ്പിനുമുകളിൽ കണ്ണുപൊത്തി കളിക്കുന്നു. അപൂർവമായി കാണാൻ സാധിക്കുന്ന മാരിവില്ലിന്റെ ദർശനം ബാല്യകാലത്തിൽ കേട്ടുമറന്ന, പൂവച്ചൽ ഖാദർ രചിച്ച സിനിമാ ഗാനത്തെ ഓർമയിലെത്തിച്ചു.

യോസെമെറ്റി നാഷനൽ പാർക്ക്
യോസെമെറ്റി നാഷനൽ പാർക്ക്

"മഴവില്ലിനജ്ഞാത വാസം കഴിഞ്ഞു

മണി മുകിൽ തേരിലിറങ്ങീ 

മരതക കിങ്ങിണി കാടുകൾ പുളകത്തിൻ 

മലരാട ചുറ്റിയൊരുങ്ങി"

പ്രകൃതി പകർന്നു നിൽകിയ അനുഭൂതിക്കനുയോജ്യമായ വരികൾ നുണഞ്ഞുകൊണ്ടു യാത്ര തുടർന്നു. റോഡു പണി നടക്കുന്ന സ്ഥലത്തുകൂടി വാഹനം മെല്ലെ കടന്നുപോകുമ്പോൾ ട്രാഫിക് നിയന്ത്രിക്കാനായി നിൽക്കുന്ന റോഡുപണിക്കാരൻ വളരെ സന്തോഷത്തോടെ "സഞ്ചാരികൾക്ക് പാർക്കിലേക്ക് സ്വാഗതം" എന്നു വിളിച്ചുപറയുന്നു.

യോസെമെറ്റി നാഷനൽ പാർക്ക്
യോസെമെറ്റി നാഷനൽ പാർക്ക്

ഏഴ് ചതുരശ്ര മൈൽ വ്യാപിച്ചു കിടക്കുന്ന പാർക്കിലെ പ്രധാന ആകർഷണ കേന്ദ്രങ്ങളിൽ അനേകം വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സ്ഥലങ്ങൾ ഉണ്ടാക്കിയിരിക്കുന്നു. ഒഴിവുള്ള ഒരു പാർക്കിങ് സ്ഥലം കണ്ടെത്തി. വാഹനം പാർക്ക് ചെയ്തതിനുശേഷം ഷട്ടിൽ ബസിൽ “വെർണൽ ഫാൾ” എന്ന ചെറിയ ഒരു വെള്ളച്ചാട്ടം കാണാൻ പുറപ്പെട്ടു. ഒന്നര മൈൽ കാട്ടരുവിയുടെ ഓരത്തിലൂടെ, ബാഷ്പ കണങ്ങളാൽ ആവരണം ചെയ്യപ്പെട്ട കാട്ടുപാതയിലൂടെയുള്ള കയറ്റം ഒരു നൂതന അനുഭവമായിരുന്നു, വലതുവശത്തുകൂടി മദം പൊട്ടി ആർത്തട്ടഹസിച്ച് അതിവേഗം പായുന്ന നദി. കഴിഞ്ഞ ദിവസങ്ങളിൽ തകർത്തു പെയ്ത മഴയാണ് അരുവിയെ അട്ടഹസിക്കുന്ന നദിയാക്കി മാറ്റിയത്. മലയിടുക്കുകളിലൂടെ ഒഴുകുന്ന നദികളിൽ കാണപ്പെടുന്ന വലിയ പാറകൾക്ക് ഉരുണ്ട രൂപമായിരിക്കും. അനേകായിരം വർഷങ്ങളിലൂടെയുള്ള കുത്തൊഴുക്കിനാൽ, പാറകളുടെ കൂർത്തുമൂർത്ത പ്രതലം അടർന്നടർന്നു മിനുസപ്പെട്ട വൃത്താകൃതിയിലാവുന്നു. വെർണൽ ഫാളിൽനിന്ന് ഉത്ഭവിക്കുന്ന നദിയിൽ മൂർച്ചയേറിയ പാറക്കഷണങ്ങൾ കാണപ്പെട്ടു. അടുത്തസമയത്ത് ഉരുൾ പൊട്ടലുണ്ടായി നദിയിൽ പതിച്ചതുകൊണ്ടായിരിക്കാം പാറകളുടെ പ്രതലങ്ങൾ ഇപ്പോഴും പരുപരുത്തിരിക്കുന്നത്. 

"മിസ്ററ് ട്രെയിൽ" എന്നറിയപ്പെടുന്ന 400 അടി ഉയരത്തിലേക്കുള്ള കാട്ടുപാതയിൽ ഒന്നര മൈൽ കയറുമ്പോൾ ഒരു മരപ്പാലം ഉണ്ടെന്നും അവിടെ നിന്നു വെർണൽ ഫാളിന്റെ ദൃശ്യങ്ങൾ കാണാമെന്നും പാർക്കിൽനിന്നു ലഭിച്ച ലഘുലേഖയിൽ സൂചിപ്പിച്ചിരുന്നു. ഇടക്കിടെ വിശ്രമിച്ച്, ഏന്തിയും വലിഞ്ഞും ഒരുവിധത്തിൽ പാലത്തിൽ എത്തിച്ചേർന്നു. വെള്ളച്ചാട്ടത്തിന്റെ സമ്പൂർണ ദൃശ്യം, പൈൻ മരശാഖകൾക്കിടയിലൂടെ ഇടയ്ക്കിടെ എത്തുന്ന ശീതക്കാറ്റ് കാട്ടിത്തന്നു. അൽപസമയം പാലത്തിൽ നിന്നപ്പോൾ മേൽവസ്ത്രങ്ങളിൽ നിന്നും ജലകണങ്ങൾ ഇറ്റിറ്റു പതിക്കുവാൻ ആരംഭിച്ചു. നദിയിൽ കാണപ്പെട്ട ശുദ്ധമായ വെള്ള നിറം, ഒഴുകുന്നത് ജലം തന്നെയോ, അതോ പാൽ നുര പതയോ എന്ന സംശയം ജനിപ്പിച്ചു. മലയുടെ മുകളിൽനിന്ന് ആവേശത്തോടെ ഓടി എത്തി, പാറകൾക്കു മുകളിലൂടെ ബാഷ്പകണങ്ങളായി ഉയർന്ന്, പാലത്തിൽ നിൽക്കുന്ന സന്ദർശകരെ ആശ്ലേഷിച്ച്, നാണം കുണുങ്ങി, താഴെയുള്ള വലിയ കല്ലിൽ തടഞ്ഞ് ചുഴികൾ സൃഷ്ടിച്ച്, ഒളികണ്ണാൽ സന്ദർശകരെ തിരിഞ്ഞു നോക്കി, വിടപറയാൻ മടിയോടെ താഴേക്കു ഗമിക്കുന്ന സുന്ദരിയായ കാട്ടരുവി!. പിന്നീട്,ചുറ്റുപാടുമുള്ള മലനിരകളിൽ നിന്നും നിരവധി നീർച്ചാലുകൾ വന്നുചേർന്നു കുത്തനെയുള്ള ഭാഗങ്ങളിൽ എത്തുമ്പോൾ രൗദ്ര ഭാവം പൂണ്ട് ഉറഞ്ഞു തുള്ളുന്ന ഘോര രൂപിണിയായി മാറുന്നു. താഴേക്കിറങ്ങിയപ്പോൾ കാട്ടുപാതയുടെ വശങ്ങളിലെ പാറകളും മരത്തടികളും വിശ്രമ കേന്ദ്രങ്ങളാക്കി.

യോസെമെറ്റി നാഷനൽ പാർക്ക്
യോസെമെറ്റി നാഷനൽ പാർക്ക്

അങ്ങനെ, സമതലത്തിലെത്തിയപ്പോൾ അധികം ഉയരത്തിലേക്കു കയറ്റമില്ലാത്ത, മറ്റൊരു ആകർഷണ കേന്ദ്രമായ, കണ്ണാടിത്തടാകത്തിലേക്ക് (മിറർ ലേക്ക്) അടുത്തയാത്ര ആരംഭിച്ചു. ഷട്ടിൽ ബസ് സ്റ്റോപ്പിൽനിന്നു ടെനയാ അരുവിയുടെ അരികിലൂടെയുള്ള നടപ്പാതയിലൂടെ ഒരുമൈൽ പോയാൽ കണ്ണാടിത്തടാകം കാണാം. അധികവും നിരപ്പായ പ്രദേശത്തുകൂടിയാണ് നടപ്പാത നിർമിച്ചിരിക്കുന്നത്. അവിടെ എത്തി തടാകത്തിലെ പ്രതിബിംബത്തിലേക്കു നോക്കിയപ്പോൾ, "കണ്ണാടി ആദ്യമായെൻ ബാഹ്യരൂപം സ്വന്തമാക്കി" എന്ന പരിഭവവുമായി ഹാഫ് ഡോം പർവതത്തിന്റെ പ്രതിച്ഛായ ഞങ്ങളെ ഒളികണ്ണാൽ നോക്കുന്നു. പാർക്കിൽ നിന്നും ലഭിച്ച ലഘു ലേഖയിൽ, പ്രദേശമാകെ നിറഞ്ഞു നിന്നിരുന്ന വലിയ തടാകമായിരുന്നു മിറർ ലേക്ക് എന്നും, മണ്ണിടിച്ചൽ മൂലം ആഴം കുറഞ്ഞു വേനൽകാലത്തു വറ്റിപോകുന്ന ഒരു ചെറിയ ജലാശയമായി മാറി എന്നും എഴുതിയിരിക്കുന്നു. ചുറ്റുപാടുമുള്ള മലകളെ പൂർണരൂപത്തിൽ പ്രതിഫലിപ്പിക്കുന്നതു കൊണ്ട് പത്താം നൂറ്റാണ്ടിലാണ് ഈ ജലാശയത്തിന് കണ്ണാടിത്തടാകം എന്ന് തദ്ദേശ വാസികൾ നാമകരണം ചെയ്തത്. തടാകതീരത്ത് ഹാഫ് ഡോം പർവതത്തെ ഇമവെട്ടാതെ നോക്കിയിരുന്നപ്പോൾ ആണ് അതുസംഭവിച്ചത്. ഹാഫ് ഡോമിന്റെ നിറം മധ്യാഹ്ന സൂര്യകിരണങ്ങളാൽ സ്വർണ വർണമാകുന്നു. കലിഫോർണിയ സംസ്ഥാനം അറിയപ്പെടുന്നത് "ഗോൾഡൻ സ്റ്റേറ്റ് "എന്നാണ്. 1849 ലാണ് സ്വർണം തേടി വളരെയേറെ ഭാഗ്യാന്വേഷികൾ കലിഫോർണിയയിൽ എത്തിച്ചേർന്നത്. എന്തായാലും ഹാഫ് ഡോമിൽ ശരിക്കും സ്വർണമുണ്ടായിരുന്നു എങ്കിൽ അവർ സ്വർണം മുഴുവൻ പണ്ടേ കടത്തുമായിരുന്നു. ഇപ്പോൾ കാണുന്ന സ്വർണ നിറം സൂര്യകിരണങ്ങൾ മല മുകളിൽ പതിപ്പിക്കുന്ന നിറഭേദം ആകുന്നു.

ഹാഫ് ഡോം പർവതം
ഹാഫ് ഡോം പർവതം

അടുത്തതായി പാർക്കിലെ ഏറ്റവും പ്രശസ്തമായ യോസെമെറ്റി വെള്ളച്ചാട്ടം കാണുവാനായി യാത്ര തിരിച്ചു. സമുദ്രനിരപ്പിൽനിന്ന് 7,500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ദേവലോകം. എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം മനം മയക്കുന്ന ദൃശ്യങ്ങൾ മാത്രം. അനുഭവിച്ചറിയുന്ന ദൃശ്യ ചാരുത വിവരിക്കാൻ വാക്കുകളില്ലാതാവുന്നു. ഭൂമിയിലെ ഏറ്റവും മനോഹരമായ സ്ഥലം.

കവികൾ ക്രാന്ത ദർശികർ തന്നെ. 

1976 ൽ യൂസഫലി കേച്ചേരി എങ്ങനെയാണ് അമേരിക്കയിലെ ഈ പ്രകൃതി സൗന്ദര്യം,  ഒപ്പിയെടുത്ത വരികൾ എഴുതിയത്?

“സ്വർഗ്ഗം താണിറങ്ങി വന്നതോ 

സ്വപ്നം പീലി നീർത്തി നിന്നതോ

ഈശ്വരന്റെ സൃഷ്ടിയിൽ 

അഴകെഴുന്നതത്രെയും 

ഇവിടെയൊന്നു ചേർന്നലിഞ്ഞതോ...’’

“മനമറിയാതെ എൻ തനുവറിയാതെ 

ഒരു ലഹരിയിലൊഴുകിടുന്നു ഞാൻ

ഒരു ലഹരിയിലൊഴുകിടുന്നു ഞാൻ”

അതെ. ഈ പ്രകൃതി സൗന്ദര്യം, ലഹരിപിടിപ്പിച്ച് മനസ്സിനെ ഒരു ഉന്മാദ അവസ്ഥയിലേക്ക് എത്തിക്കുന്നു. ശരീരമനോബുദ്ധിഅഹങ്കാരങ്ങൾക്കപ്പുറത്ത്, പ്രകൃതിയിൽ അലിഞ്ഞു ചേരുന്നു. താൻ തന്നെയാണ് ഈ കാണുന്ന പ്രകൃതി എന്ന അവസ്ഥ. ദൃഷ്ടിയും ദൃഷ്ടാവും ഒന്നാവുന്നു. കണ്ണുകൾ അടച്ച് വെള്ളചാട്ടത്തിന്റെ ഹുങ്കാര ശബ്ദം ശ്രവിച്ച് ഒരു ധ്യാനാവസ്ഥയിൽ എത്ര സമയം നിന്നു എന്നു നിശ്ചയമില്ല. വെള്ളച്ചാട്ടത്തിന്റെ ഉൽഭവസ്ഥാനത്തിന് മുകളിൽ, മുന്നിലും പിന്നിലുമൊക്കെയായി അനേകം മേഘശകലങ്ങൾ കൂട്ടം കൂടി നിൽക്കുന്നു.

“മലയെടുത്തു മടിയിൽ വച്ച മേഘങ്ങൾ”

മേഘങ്ങൾ, ഹിമ ഗിരിശൃംഗത്തിനെ മടിയിലിരുത്തി അമൃതജലം പാനം ചെയ്യിക്കുകയാണോ?

അതോ, നദിയാകുന്ന പുത്രിക്ക് ജന്മം കൊടുക്കാൻ തുടങ്ങുന്ന മലയുടെ പേറ്റുനോവിനെ മടിയിലിരുത്തി ആശ്വസിപ്പിക്കുകയാണോ?

വെള്ളച്ചാട്ടത്തിന്റെ താഴ്‌വാരത്തിൽ, ആയിരക്കണക്കിനടി താഴേക്കു വീണ് ചിന്നിച്ചിതറി തെറിച്ചുവരുന്ന ജലകണങ്ങൾ. ശരീരമാകെ നനച്ചു. 

പൈൻ മരങ്ങളുടെ ഇലകളെ ചലിപ്പിച്ചുകൊണ്ട് വെള്ളച്ചാട്ടത്തിനപ്പുറം മറഞ്ഞിരുന്ന കൊച്ചുതെന്നൽ, അടുത്തെത്തി കൂടുതൽ കുളിർ പകർന്നപ്പോൾ, യൂസഫലി കേച്ചേരിയുടെ വരികൾ സമ്പൂർണമായി.

“കൊച്ചുതെന്നലേ മണിപ്പൂന്തെന്നലേ

കുളിരലകളിലൊഴുകി വരൂ നീ 

കുളിരലകളിലൊഴുകി വരൂ നീ”

2,425 അടിയാണ് വെള്ളച്ചാട്ടത്തിന്റെ ദൈർഘ്യം. 1,430 അടി ആദ്യത്തേതും 675 അടി  നടുവിലും 320 അടി താഴത്തേതും. പക്ഷേ താഴ്​വാരത്തിൽ നിന്നും നോക്കുമ്പോൾ രണ്ടു ഭാഗങ്ങളായി മാത്രമേ കാണുവാൻ സാധിക്കൂ. വേനൽകാലാവസാനത്തിൽ വെള്ളച്ചാട്ടത്തിലെ നീരുറവ നേർത്തുവരുകയും മഞ്ഞുകാലമാവുമ്പുഴേക്കും ജല പാത മുഴുവൻ മഞ്ഞുകട്ടകളാൽ നിശ്ചലമാവുകയും ചെയ്യും. വസന്ത കാലത്തിലെ അവസാന നാളുകളിൽ ആണ് വെള്ളച്ചാട്ടം അതിന്റെ ഏറ്റവും തീവ്രമായ രൗദ്ര ഭാവം പുറത്തെടുക്കുക. വെള്ളച്ചാട്ടത്തിന്റെ ഉത്​ഭവസ്ഥാനം കാണുവാൻ, നാലു മൈലോളം, രണ്ടായിരത്തി നാനൂറു അടി ഉയരത്തിൽ കയറണമെന്ന് അവിടെ എഴുതി വച്ചിരിക്കുന്നു. എട്ടു മണിക്കൂർ കൊണ്ടേ യാത്ര പൂർത്തിയാക്കാൻ സാധിക്കൂ. ആ സാഹസിക യാത്ര വരും തലമുറയ്ക്ക് വിട്ടുകൊടുത്തു.

ആഗോള താപനം മൂലം മലമുകളിൽ കുറഞ്ഞുവരുന്ന മഞ്ഞുപാളികളും അടുത്തിടെ ഉണ്ടാവുന്ന പേമാരികളും സമീപ പ്രദേശങ്ങളിലെ നിർമാണ പ്രവർത്തനങ്ങളും ഈ ദേശീയ ഉദ്യാനത്തിലെ ചാരു ശിൽപങ്ങളിൽ മാറ്റം വരുത്തിക്കൊണ്ടിരിക്കുന്നു. രണ്ടു ദിവസത്തെ സന്ദർശനത്തിനു ശേഷം യോസെമെറ്റി നാഷനൽ പാർക്കിനോട് ദുഃഖത്തോടെയാണ് വിടപറഞ്ഞത്. അവിടെ ജോലിചെയ്യുന്ന പാർക്ക് റേഞ്ചേഴ്സ് എത്ര ഭാഗ്യവാൻമ്മാർ. പ്രപഞ്ച ശിൽപി, പണിതിട്ടും പണിതിട്ടും പണിതീരാത്ത അതിമോനോഹരമായ ഈ പ്രപഞ്ച മന്ദിരം, ദിവസവും ആസ്വദിക്കാൻ വേണ്ടിയാണല്ലോ അവർ ഇവിടെ ജോലിചെയ്യാൻ സന്നദ്ധരായത്!

English Summary:

California, Golden State Adventure

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com