രോഗം മാറാൻ താന്ത്രിക പൂജ; രോഗിയുടെ മരണത്തത്തുടർന്ന് ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം

രോഗം മാറാൻ തന്ത്രിയെ വിളിച്ച് പൂജ ചെയ്ത ഡോക്ടർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രോഗിയുടെ കുടുംബം. പുനെ ദിനനാഥ് മങ്കേഷ്കർ ആശുപത്രിയിലെ സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ. സുനിൽ ചവാനാണ് ഗുരുതരാവസ്ഥയിൽ ഇന്റൻസീവ് കെയർ യൂണിറ്റിൽ കഴിഞ്ഞ 24കാരിയായ സന്ധ്യ സോനോവെയ്നിന്റെ രോഗം ഭേദമാക്കാനായി തന്ത്രിയെ വിളിച്ച് പൂജ ചെയ്തത്. ചൊവ്വാഴ്ച സന്ധ്യ മരണത്തിനു കീഴടങ്ങി.

സ്തനങ്ങളിലുണ്ടായ മു‌ഴയുടെ ചികിത്സയ്ക്കായാണ് സന്ധ്യ ആശുപത്രിയിലെത്തിയതെന്ന് സഹോദരൻ മഹേഷ് ജഗ്താപ് പറയുന്നു. രോഗം ഭേദമാക്കാനാണെന്നു പറഞ്ഞാണ് ഡോ. ചവാൻ തന്ത്രിയെ വിളിച്ചത്. അദ്ദേഹം അവിടെ വന്ന് എന്തൊക്കെയോ ബ്ലാക് മാജിക് ട്രിക്സ് നടത്തി. ഇതിനെ ചോദ്യം ചെയ്തപ്പോൾ ഡോക്ടർക്ക് ഈ തന്ത്രിയിൽ വിശ്വാസമാണെന്നു പറഞ്ഞു. സഹോദരിയുടെ രോഗം ഭേദമാകാനാണല്ലോ എന്നു കരുതിയാണ് മറ്റൊന്നും പറയാതിരുന്നതെന്നും മഹേഷ് പറഞ്ഞു.

ഇത്തരം അന്ധവിശ്വാസങ്ങൾ പിന്തുടർന്ന ഡോക്ടർക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. പൂജ ചെയ്യുന്ന തന്ത്രിയുടെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. ഡോക്ടർക്കും തന്ത്രിക്കുമെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യുമെന്ന് സിറ്റി പൊലീസ് അറിയിച്ചു.

ലതാ മങ്കേഷ്കർ ഫൗണ്ടേഷന്റെ കീഴിലുള്ളതാണ് ഈ ആശുപത്രി. 

Read More :  ആരോഗ്യവാർത്തകൾ