പെൺകുട്ടിയുടെ കാലുമാറി ശസ്ത്രക്രിയ നടത്തി

തിരുവനന്തപുരം നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പന്ത്രണ്ടു വയസ്സുള്ള പെൺകുട്ടിയുടെ കാലുമാറി ശസ്ത്രക്രിയ നടത്തി. പരുക്കേറ്റ ഇടതു കാലിനു പകരം വലതു കാലിനാണു ശസ്ത്രക്രിയ നടത്തിയത്.

കസേരയിലിടിച്ചു കാൽമുട്ടിനു പരുക്കേറ്റ കുട്ടിയെ ഇന്നലെ രാവിലെ ഒൻപതിനു ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ കഴിഞ്ഞു പുറത്തു വന്നപ്പോഴാണു കാലു മാറിപ്പോയ വിവരം ബന്ധുക്കൾ തിരിച്ചറിയുന്നത്. ബന്ധുക്കൾ ബഹളം ഉണ്ടാക്കിയപ്പോൾ കയ്യബദ്ധം സംഭവിച്ചതാണെന്നു ഡോക്ടർ സമ്മതിച്ചു.

കുട്ടിയുടെ മാതാവ് തിരുവനന്തപുരം സ്വദേശിയും പിതാവ് മാലദ്വീപ് പൗരനുമാണ്. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നു മാലദ്വീപ് സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെയാണു ശസ്ത്രക്രിയയ്ക്ക് എത്തിയത്. വീണ്ടും ശസ്ത്രക്രിയയുടെയും മറ്റും ചെലവുകളും വഹിച്ചുകൊള്ളാമെന്ന് ആശുപത്രി മാനേജ്മെന്റ് ഉറപ്പു നൽകിയതിനെത്തുടർന്നു ബന്ധുക്കൾ പരാതി പിൻവലിച്ചു.

Read More : Health News