വളച്ചെട്ടികൾ വന്നൂ
ഗ്രാമച്ചന്തയിൽ; വാഴ-
ക്കുലയിൽ കനികൾ പോൽ
വളകൾ കായ്ക്കും വടി
കുത്തി നിർത്തുന്നൂ മുന്നിൽ;
ഗ്രാമപ്പെൺകിടാങ്ങൾ തൻ
ശ്രദ്ധയാ ചന്തങ്ങൾ തൻ
ചുറ്റുമായ് ചാഞ്ചാടുന്നൂ.
തങ്ങൾതൻ കെത്തണ്ടയിൽ
ചേർത്തുവച്ചതിനുണ്ടോ
ഭംഗി?-യെന്നവർ തമ്മിൽ
നർമങ്ങൾ കെമാറുന്നു.
വെണ്ണപോലുള്ള, കുനു-
രേമങ്ങളുള്ള, ചാരു-
ചന്ദനനിറമുള്ള
കൈകളിൽ സ്പർശിക്കുമ്പോൾ
ചെറുപ്പക്കാരാം വള-
ച്ചെട്ടികൾ ‘ക്കെന്തെന്നില്ലാ-
ത്തൊരിത്!’ പക്ഷേ, പ്രായ-
മേറെയായെരാൾക്കെന്തേ
നിർമ്മമൊരു ഭാവം?
ഉൾനാട്ടിലൊരു കൊച്ചു-
മൺപുരയിലേക്കാവാം
മനസ്സ് പായുന്നപ്പോൾ...
തന്നുയിർപ്പാതിയായോൾ-
ക്കൊരു നേര്യതും മുണ്ടും,
തന്മകൾക്കൊരു പേന,
പുസ്തകം, മിഠായിയും
ഇക്കുറി വാങ്ങീടണം,
വളകളെല്ലാം വേഗം
വിറ്റുതീർന്നെങ്കിൽ! പക്ഷേ,
തൻകരസ്പർശം തേടി
എത്തുന്നീലാരും! തന്റെ
വളകൾക്കില്ലേ നല്ല
ചെത്തവും ചേലും പെൺകി-
ടാങ്ങൾതൻ കൈച്ചേർച്ചയും?
ഈണത്തിലയാൾ ചൊല്ലീ-
‘‘വരിക ‘ത്സനക് ത്സനക്
പായൽ ഭാജെ’ വേണമോ
‘ആലയമണി’ വേണോ?
‘മാനസമൈനേ’ വേണോ?
‘വൈശാലി’ വേണോ? നീല-
ക്കുയിൽ’ വേണമോ? ഇതി-
ലേ വരൂ, വേഗം വരൂ!’’
വെറുതേ പേരിട്ടോരോ
വളകൾ കാട്ടി നീട്ടി-
വിളിക്കെ, അയാളുടെ
മുന്നിലും തിരക്കേറീ,
പേരുകൾ പലതെന്നാൽ
വളകളൊരേ ജാതി!
പേരിലെന്തിരിക്കുന്നു
എന്നതാരറിയുന്നു!
ഒാരോരുത്തർക്കുമവ-
രെടുത്തതത്രേ കേമം!
ഒാരോന്നുമോരോ മോഹ- ത്തിന്റെതാം സാക്ഷാത്കാരം!
ക്രൂരമായ് ഞെരിച്ചൊരാ-
ളുടയ്ക്കാം നാളെ, യെന്ന-
തോരാതെയൊരു പെൺകി-
ടാവതിൽ മുത്തം വയ്പൂ.
പൊൻവളയെല്ലാം ഭർത്താ-
വെടുത്തിട്ടുപേക്ഷിച്ച
തന്റെ ചേച്ചിക്കതേകാൻ
മറ്റൊരുവൾക്കു മോഹം!
പൊന്നുകൊണ്ടിതുപോലെ
തീർത്ത കാപ്പുകളിനി-
യെന്നൊരാൾ തന്നെ ചാർത്തും?
മറ്റെരുവൾ തൻ ഖേദം!
‘എണ്ണിച്ചുട്ടപ്പം’ പോലെ
കയ്യിലെക്കാശ്! - വള
എങ്ങനെ വാങ്ങാൻ!വേറെ-
യൊരുവൾക്കതേ പ്രശ്നം!
കെമുട്ടുവരെ വള
വാങ്ങിയിട്ടതും നേക്കി
കൗമാരകൗതുകങ്ങ-
ളെന്തിനോ ചിരിക്കുന്നു!
മിന്നലിൽ വളയിട്ട
മേഘങ്ങൾപോലെ, ഗ്രാമ-
ച്ചന്തയിൽനിന്നാ വർണ-
മോഹങ്ങൾ പരിയവേ,
വാങ്ങേണ്ടതെല്ലാം വാങ്ങി-
ത്തിരികെ നടന്നയാൾ
വാഴ്‌വെന്ന തെരുക്കൂത്ത്
കണ്ടെണീറ്റതുപോലെ!
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.