കരുണാനിധിക്ക് ആദരം: പാർലമെന്റ് നിർത്തിവച്ചു; അംഗമല്ലാത്തയാളെ ആദരിച്ചു സഭ പിരിയുന്നത് അപൂർവം

ന്യൂഡൽഹി∙ ഒരിക്കൽ പോലും അംഗമല്ലാതിരുന്നിട്ടും കലൈജ്ഞർ കരുണാനിധിക്ക് ആദരമർപ്പിച്ചു പാർലമെന്റിന്റെ ഇരുസഭകളും പരിഞ്ഞു. അഞ്ചു തവണ മുഖ്യമന്ത്രിയും 13 തവണ നിയമസഭാംഗവുമായിരുന്ന നേതാവിന് അപൂർവ ബഹുമതിയായി അത്. കക്ഷി നേതാക്കളുമായി കൂടിയാലോചിച്ച ശേഷമാണു സഭാ നടപടികൾ വേണ്ടെന്നു വയ്ക്കാൻ രാജ്യസഭാധ്യക്ഷൻ എം.വെങ്കയ്യ നായിഡു തീരുമാനിച്ചത്. നിലവിലുള്ള അംഗം അന്തരിച്ചാലാണു സഭ നിർത്തിവയ്ക്കുക.

എന്നാൽ, രാജ്യത്തെ ഏറ്റവും മുതിർന്ന നേതാവെന്ന നിലയിൽ പാർലമെന്റിന്റെ സവിശേഷാദരം അർഹിക്കുന്ന വ്യക്തിയാണു കരുണാനിധിയെന്ന കാര്യത്തിൽ എല്ലാവരും യോജിച്ചു. തമിഴ് സിനിമയ്ക്കും ദ്രാവിഡ ആശയങ്ങൾക്കും പുതിയ മാനം നൽകിയ കരുണാനിധി രാഷ്ട്രീയത്തെയും കലയെയും ഒരു പോലെ സ്വാധീനിച്ചെന്നു നായിഡുവും ലോക്സഭാ സ്പീക്കർ സുമിത്ര മഹാജനും അനുസ്മരിച്ചു.