Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഴഗിരി അണിയറയിൽ, മുത്തു എത്തിയതേയില്ല

azhagiri

ഡിഎംകെയിൽ നിന്നു പുറത്താണെങ്കിലും അച്ഛന്റെ അസുഖവിവരമറിഞ്ഞു മകൻ എം.കെ.അഴഗിരി ഓടിയെത്തി, അണിയറയിൽ സജീവമാകുകയും ചെയ്തു. എന്നാൽ, കുടുംബവുമായി വർഷങ്ങൾക്കു മുൻപേ ഇടഞ്ഞ മൂത്തമകൻ എം.കെ.മുത്തു ചിത്രത്തിൽ വന്നതേയില്ല. പാർട്ടിയുടെ കടിഞ്ഞാണിനെച്ചൊല്ലി സഹോദരൻ എം.കെ.സ്റ്റാലിനുമായി ഇടഞ്ഞുനിൽക്കുന്ന, മുൻ കേന്ദ്രമന്ത്രി അഴഗിരിയെ രണ്ടുവർഷം മുൻപാണു ഡിഎംകെ പുറത്താക്കിയത്.

എന്നാൽ, കഴിഞ്ഞയാഴ്ചയും സ്റ്റാലിനെ വെല്ലുവിളിച്ച് പരസ്യപ്രസ്താവനയുമായി അഴഗിരി രംഗത്തെത്തിയിരുന്നു. ഡിഎംകെയ്ക്ക് ഇപ്പോൾ നേതൃത്വമില്ലെന്നായിരുന്നു പരിഹാസം. കരുണാനിധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതു മുതൽ അവിടെയുണ്ടെങ്കിലും നേതാക്കൾ സന്ദർശനത്തിനെത്തുമ്പോൾ പുറത്തുവിടുന്ന ചിത്രങ്ങളിൽ എം.കെ.സ്റ്റാലിനും കനിമൊഴിയും മാത്രമാണുണ്ടായിരുന്നത്.

അതിനിടെ, കലൈജ്ഞറുടെ ആരോഗ്യവിവരം, അഴഗിരിയോടും സ്റ്റാലിനോടും സംസാരിച്ചെന്നു നടൻ രജനീകാന്ത് പറഞ്ഞതു വലിയ ചർച്ചയായി. അഴഗിരിയുടെ പേര് സ്റ്റാലിനു മുൻപു പറഞ്ഞത് എന്തോ അർഥം വച്ചാണ് എന്നായി വിവാദം. ഏതായാലും, ഇന്നലെ ഉച്ചയോടെ മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമിയെ സന്ദർശിക്കാൻ സ്റ്റാലിൻ പോയപ്പോൾ അഴഗിരിയും ഒപ്പമുണ്ടായിരുന്നു.