മറുനാട്ടുകാരുടെ കന്നഡ പഠനം: വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി ജോർജ്

ബെംഗളൂരു ∙ ഇതര സംസ്ഥാനങ്ങളിൽനിന്നെത്തി കർണാടകയിൽ താമസിക്കുന്നവർ കന്നഡ നിർബന്ധമായും പഠിക്കണമെന്നത് സർക്കാർ തീരുമാനമാണെന്ന് ബെംഗളൂരു വികസന മന്ത്രി കെ.ജെ.ജോർജ്.

കുട്ടികളെയും കന്നഡ പഠിപ്പിക്കണം. കടകളുടെയും ഷോപ്പിങ് കോംപ്ലക്സുകളുടെയും പേരിലും പോസ്റ്ററുകളിലും കന്നഡ ഭാഷയ്ക്കു പ്രാധാന്യം നൽകണമെന്നും വീഴ്ച വരുത്തുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുമെന്നും അദ്ദേഹം പറഞ്ഞു. കന്നഡ പഠനം നിർബന്ധമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ‍കടകളുടെ ബോർഡുകളിൽ കന്നഡയ്ക്കു പ്രാധാന്യം നൽകുന്ന സ്ഥാപനങ്ങൾക്കു മാത്രമേ ലൈസൻസ് അനുവദിക്കൂവെന്നു കോർപറേഷൻ അറിയിച്ചു.