ന്യൂഡൽഹി ∙ കർണാടകയിലെ ലിംഗായത്ത് വിഭാഗത്തെ ന്യൂനപക്ഷ പദവിയോടെ പ്രത്യേക മതമാക്കുന്ന വിഷയം തങ്ങളുടെ അധികാരപരിധിയിലല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ന്യൂനപക്ഷ ക്ഷേമ മന്ത്രാലയമാണ് ഇതു പരിഗണിക്കേണ്ടതെന്നും കർണാടകയിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ നടപടികൾ എത്രത്തോളം മുന്നോട്ടുപോകുമെന്നതിൽ സംശയമുണ്ടെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് വ്യക്തമാക്കി.
ലിംഗായത്തുകൾക്ക് പ്രത്യേക മതപദവി നൽകാൻ ശുപാർശ ചെയ്ത് കർണാടക സർക്കാർ അടുത്തിടെ ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചിരുന്നു. എന്നാൽ വോട്ട് തട്ടാനുള്ള കോൺഗ്രസിന്റെ ശ്രമമാണ് ഇപ്പോഴത്തെ ആവശ്യത്തിനു പിന്നിലെന്നാണ് ബിജെപി നിലപാട്.