റാഞ്ചി∙ ജംഷഡ്പുർ സ്വദേശിനിയായ യുവ ഡോക്ടർ മമത റായി കൊച്ചിയിൽ ഹോട്ടലിൽ ജീവനൊടുക്കിയ കേസ് സിബിഐക്ക് കൈമാറാൻ ശുപാർശ ചെയ്യണമെന്നാവശ്യപ്പെട്ട് ജാർഖണ്ഡ് സർക്കാർ കേരള മുഖ്യമന്ത്രിക്ക് കത്തെഴുതി. കൊച്ചിയിൽ ചർമരോഗ ചികിൽസാ വിദഗ്ധരുടെ രാജ്യാന്തര യോഗത്തിൽ പങ്കെടുക്കാനെത്തിയ ന്യൂഡൽഹി എയിംസിലെ ഡോക്ടർ മമത റായി(27)യാണ് ജനുവരി 18ന് കൊച്ചിയിലെ ഹോട്ടലിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.
കേസ് സിബിഐക്ക് കൈമാറാൻ സംസ്ഥാന സർക്കാർ നേരത്തേ തീരുമാനിച്ചിരുന്നു. സംഭവം നടന്നത് കൊച്ചിയിലായതിനാൽ കേരള സർക്കാരിന്റെ കൂടി അനുമതി ലഭിച്ചാലെ കേന്ദ്ര ഏജൻസിക്ക് അന്വേഷണം വേഗത്തിൽ ഏറ്റെടുക്കാനാവൂ. എയിംസിലെ സഹപ്രവർത്തകനായ ഡോ. സഞ്ജയിന്റെ ഭീഷണിമൂലമാണ് മമത ജീവനൊടുക്കിയതെന്നാണ് ആരോപണം. ഷില്ലോങ് മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസ് പാസായ മമത എയിംസിൽ നിന്നു പിജി കരസ്ഥമാക്കിയ ശേഷമാണ് അവിടെ ത്വക്‌രോഗവിഭാഗത്തിൽ ഡോക്ടറായത്.