ന്യൂഡൽഹി∙ ‘ആയുഷ്മാൻ ഭാരത്’– ദേശീയ ആരോഗ്യ സംരക്ഷണ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കാൻ ആധാർ നമ്പർ നിർബന്ധമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം വിജ്ഞാപനമിറക്കി. നടപടി വിവാദമായതോടെ, ആധാർ നിർബന്ധമല്ല, അഭിലഷണീയം മാത്രമാണെന്നു സർക്കാർ വിശദീകരണക്കുറിപ്പിറക്കി.
ആധാർ ഇല്ലെന്നതിനാൽ ആർക്കും ചികിൽസ നിഷേധിക്കില്ലെന്നു കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി.നഡ്ഡ വ്യക്തമാക്കി. ആധാർ പദ്ധതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധി പറയാനിരിക്കെയാണു കേന്ദ്രം വിജ്ഞാപനമിറക്കിയത്.
ആധാർ നിയമത്തിലെ ഏഴാം വകുപ്പുപ്രകാരം കഴിഞ്ഞ നാലിനു പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിൽ പറയുന്നത്:
∙ആനുകൂല്യം ലഭിക്കാൻ ആധാർ നമ്പർ ലഭ്യമാക്കണം
∙ആധാർ ഇല്ലാത്തവർ 2019 മാർച്ച് 31നകം ആധാറിന് അപേക്ഷിക്കണം
∙ആധാർ നമ്പർ ലഭിക്കുന്നതുവരെ, മറ്റു രേഖകൾ ഹാജരാക്കാവുന്നതാണ്.
ആധാർ വിവരങ്ങൾ രേഖപ്പെടുത്തുമ്പോഴുണ്ടാകാവുന്ന പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനുള്ള വിശദമായ നിർദേശങ്ങളും വിജ്ഞാപനത്തിലുണ്ട്.