Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എയർസെൽ – മാക്സിസ് അഴിമതിക്കേസ്: ചിദംബരത്തിനും മകനും സിബിഐ കുറ്റപത്രം

karti-chidambaram

ന്യൂഡൽഹി∙ എയർസെൽ–മാക്സിസ് കമ്പനി അഴിമതിക്കേസിൽ മുൻ ധനമന്ത്രി പി.ചിദംബരം, മകൻ കാർത്തി ചിദംബരം എന്നിവരെ പ്രതികളാക്കി സിബിഐ കുറ്റപത്രം നൽകി. കേസ് 31നു പരിഗണിക്കുമെന്നു പ്രത്യേക സിബിഐ ജഡ്ജി ഒ.പി.സയ്നി വ്യക്തമാക്കി.

കമ്പനിക്കു വിദേശത്തുനിന്നു നിക്ഷേപം സ്വീകരിക്കാൻ, വിദേശ നിക്ഷേപ പ്രോൽസാഹന ബോർ‍ഡിന്റെ (എഫ്ഐപിബി) അനുമതി നൽകാനുള്ള അധികാരം മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതിക്കാണെന്നിരിക്കേ, ചിദംബരം ഇടപെട്ട് അനുമതി നൽകിയെന്നാണു സിബിഐയുടെ ആരോപണം. ചിദംബരത്തിനും കാർത്തിക്കും പുറമേ, മുൻ ധനകാര്യ സെക്രട്ടറി അശോക് ചാവ്ള, സാമ്പത്തികകാര്യവകുപ്പു മുൻസെക്രട്ടറി അശോക് ഝാ എന്നിവരുൾപ്പെടെ 10 പേരും ആറു കമ്പനികളും പ്രതിപ്പട്ടികയിലുണ്ട്.

ചിദംബരത്തിന് 26 ലക്ഷം രൂപ കോഴയായി ലഭിച്ചെന്ന് അന്വേഷണത്തിൽ തെളിഞ്ഞെന്നും പ്രതികളെല്ലാം ഗൂഢാലോചനയിൽ പങ്കാളികളാണെന്നും സിബിഐ വ്യക്തമാക്കി. എയർസെൽ–മാക്സിസ് ഇടപാടിൽ കള്ളപ്പണം വെളുപ്പിച്ചെന്ന കേസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നുണ്ട്. ഈ കേസിലും ചിദംബരത്തെയും കാർത്തിയെയും ചോദ്യം ചെയ്തിരുന്നു. കെട്ടിച്ചമച്ച ആരോപണത്തിന്റെ പേരിൽ, സമ്മർദത്തിനു വഴങ്ങിയാണു തനിക്കും സംശുദ്ധ പശ്ചാത്തലമുള്ള ഉദ്യോഗസ്ഥർക്കും മറ്റുമെതിരെ സിബിഐയുടെ കുറ്റപത്രമെന്നു ചിദംബരം പ്രതികരിച്ചു.