ന്യൂഡൽഹി∙ ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ചു തിങ്കളാഴ്ച രാവിലെ ഒൻപതുമുതൽ മൂന്നുവരെ കോൺഗ്രസിന്റെ ഭാരത ബന്ദ്. അന്നു ദേശീയതലത്തിൽ രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ ഹർത്താൽ നടത്താൻ സിപിഎമ്മും സിപിഐയും തീരുമാനിച്ചു. മുഴുവൻ ഇടതുകക്ഷികളും സഹകരിക്കും.
പ്രളയത്തിൽനിന്നു കരകയറുന്ന സാഹചര്യത്തിൽ കേരളത്തെ ഒഴിവാക്കുമോ എന്ന കാര്യത്തിൽ കക്ഷികൾ നിലപാടു വ്യക്തമാക്കിയിട്ടില്ല. സംസ്ഥാന ഘടകത്തിന്റെ അഭിപ്രായം ചോദിക്കുമെന്നു കോൺഗ്രസ് പറഞ്ഞിട്ടുണ്ട്.
വാഹനങ്ങൾ തടയില്ലെന്നും പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ചു പ്രതിഷേധ പ്രകടനങ്ങളും ധർണകളും സംഘടിപ്പിക്കുമെന്നുമാണു കോൺഗ്രസ് അറിയിച്ചത്. ബിഎസ്പി ഒഴികെയുള്ള പ്രതിപക്ഷ കക്ഷികളെല്ലാം ബന്ദിനു പിന്തുണ അറിയിച്ചതായി കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി.