ന്യൂഡൽഹി∙ കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ രണ്ടാം വട്ടം ചികിൽസാച്ചെലവ് ലഭിക്കുന്നതിന് ആധാർ നിർബന്ധമാക്കി. ആദ്യവട്ടം ഇൻഷുറൻസ് പരിരക്ഷയ്ക്ക് ഏതെങ്കിലും അംഗീകൃത തിരിച്ചറിയൽ രേഖ മതിയാവും. എന്നാൽ രണ്ടാം തവണ ആനുകൂല്യം കൈപ്പറ്റാൻ ആധാർ നമ്പർ നിർബന്ധമാക്കുമെന്ന് നാഷനൽ ഹെൽത്ത് ഏജൻസി സിഇഒ: ഇന്ദു ഭൂഷൺ പറഞ്ഞു.
കുടുംബത്തിന് 5 ലക്ഷം രൂപ വരെ ചികിൽസാ സഹായം ലഭിക്കുന്ന ആയുഷ്മാൻ ഭാരത് പദ്ധതിക്കു സെപ്റ്റംബർ 23നാണു തുടക്കമിട്ടത്. സർക്കാർ, സ്വകാര്യ മേഖലകളിലെ 14,000 ആശുപത്രികൾ ഉൾപ്പെടുന്നതാണു പദ്ധതി. 47,000 പേർക്ക് ഇതിനകം സഹായം ലഭിച്ചു.
അതേസമയം കേരളം, തെലങ്കാന, ഒഡീഷ, ഡൽഹി സംസ്ഥാനങ്ങൾ പദ്ധതിയിൽ ചേർന്നിട്ടില്ല.