കൂടുതൽ അനുഭവങ്ങൾ തുറന്നു പങ്കുവച്ച്, കൂടുതൽ പീഡകരെ പകൽവെളിച്ചത്തുകൊണ്ടുവന്ന് ഇന്ത്യയിൽ #മീ ടൂ മുന്നേറ്റം ശക്തിപ്രാപിക്കുന്നു.
ലസിത് മലിംഗ (ശ്രീലങ്കൻ ക്രിക്കറ്റ് താരം)
മുബൈയിലെ ഹോട്ടലിൽ വച്ച് ലസിത് മലിംഗ തന്നെ പീഡിപ്പിച്ചുവെന്ന പേരു വെളിപ്പെടുത്താത്ത സ്ത്രീയുടെ കുറിപ്പ് ഗായിക ചിന്മയിയാണു ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.
‘സുഹൃത്തിനെ തേടി ഹോട്ടലിൽ വന്ന എന്നെ മലിംഗ, സുഹൃത്ത് അയാളുടെ മുറിയിലുണ്ടെന്നു പറഞ്ഞു വിളിച്ചുകൊണ്ടുപോവുകയായിരുന്നു. മുറിയിലെത്തി എന്നെ കിടക്കയിലേക്ക് തള്ളിയിട്ട് ദേഹത്തു കയറാൻ ശ്രമിച്ചു’– കുറിപ്പിൽ പറയുന്നു.
ഗാനരചിയാതാവ് വൈരമുത്തു ഉൾപ്പെടെയുള്ളവർക്കെതിരെ ആരോപണങ്ങളുമായി രംഗത്തുവന്നത് ചിന്മയിയാണ്.
അനു മാലിക് (ഗായകൻ)
ഗായിക സോന മൊഹാപത്രയാണ് ഹിന്ദിഗായകൻ അനുമാലിക് സ്ഥിരം ‘വേട്ടക്കാരനാ’ണെന്ന് ആരോപിച്ചത്. ആരോപണം നിഷേധിച്ച അനുമാലിക് സോനയെ ഇതുവരെ കണ്ടിട്ടില്ലെന്നും പ്രതികരിച്ചു.
സംഗീത സംവിധായകൻ കൈലാഷ് ഖേറിനെതിരെ സോന കഴിഞ്ഞ ദിവസം ആരോപണമുന്നയിച്ചിരുന്നു. ഇതേക്കുറിച്ചെഴുതിയ ലേഖനത്തിലാണ് അനുമാലിക്കിനെതിരെ ആരോപണമുന്നയിച്ചത്.
സുഹേൽ സേത്ത് (എഴുത്തുകാരൻ)
പത്രപ്രവർത്തക ഇഷിത യാദവ് ആണ് എഴുത്തുകാരനും പത്രപ്രവർത്തകനും സംരംഭകനുമായ സുഹേൽ സേത്തിനെതിരെ രംഗത്തെത്തിയത്.
2009 ൽ സുഹേൽ, തന്നെ വീട്ടിലേക്കു ക്ഷണിച്ചുകൊണ്ട് സന്ദേശമയച്ചെന്നും വാഹനം അയയ്ക്കാം, കുളിച്ചിട്ടും പല്ലുതേച്ചിട്ടും വരണം എന്നും പറഞ്ഞു എന്നാണ് വെളിപ്പെടുത്തൽ. സേത്തിനെതിരെ വേറെയും പരാതികൾ ഉയർന്നിട്ടുണ്ട്.
അദിതി മിത്തൽ (ഹാസ്യാവതാരക)
വനിതാ സ്റ്റാൻഡപ് കൊമേഡിയൻ അദിതി മിത്തൽ മറ്റൊരു ഹാസ്യാവതാരകയായ കനീസ് സുർക്കയെ വേദിയിൽവച്ചു ചുംബിച്ചതിൽ മാപ്പുപറഞ്ഞു. മുംബൈയിലെ ഒരു വേദിയിൽ അവതാരകയായിരുന്ന തന്നെ അദിതി നിർബന്ധപൂർവം ബലം പ്രയോഗിച്ചു ചുംബിച്ചുവെന്നായിരുന്നു കനീസിന്റെ ആരോപണം.
രഘുദീക്ഷിത് (ഗായകൻ)
മറ്റൊരു ഗായിക കൂടി, ഗായകനും സംഗീത സംവിധായികനുമായ രഘു ദീക്ഷിതിനെതിരെ രംഗത്തെത്തി.
പേരു വെളിപ്പെടുത്തിയിട്ടില്ല. തനിക്കുള്ള പ്രതിഫല ചെക്ക് ഒപ്പിടുമ്പോൾ തന്നെ വലിച്ചടുപ്പിപ്പിക്കുകയും ചുംബിക്കാൻ ആവശ്യപ്പെടുകയും ചെയ്തുവെന്നാണു ഗായിക പറയുന്നത്.
നടൻ (പേരു പുറത്തുവന്നിട്ടില്ല)
നടി അമാര്യ ദസ്തുർ തനിക്ക് ഒരു നടനിൽനിന്നുണ്ടായ അനുഭവം പങ്കുവച്ചുവെങ്കിലും പേരു വെളിപ്പെടുത്തിയിട്ടില്ല. ഗാനചിത്രീകരണത്തിനിടെ ചേർത്തു പിടിച്ച് ചെവിയിൽ അനാവശ്യം പറഞ്ഞു. പിന്നീടു മിണ്ടാൻ കൂട്ടാക്കാഞ്ഞതോടെ അയാൾ എന്റെ ജീവിതം അസഹ്യമാക്കി – അമാര്യ പറഞ്ഞു.
അമീറും കിരണും പിന്മാറി
മുംബൈ∙ പിന്നണിയിൽ പ്രവർത്തിക്കുന്നയാൾക്കെതിരെ ലൈംഗികാതിക്രമ പരാതി ഉയർന്നതിനെത്തുടർന്ന് നടൻ അമീർ ഖാനും ഭാര്യ കിരൺ റാവുവും സിനിമയിൽനിന്നു പിന്മാറി. അമീറിന്റെ ഭാര്യ സംവിധായികയും തിരക്കഥാകൃത്തും നിർമാതാവുമാണ്.
സിനിമയുടെയോ പിന്നിലുള്ളവരുടെയോ പേര് ഇരുവരും വെളിപ്പെടുത്തിയിട്ടില്ല. സിനിമാരംഗം സുരക്ഷിതമായ തൊഴിലിടമാക്കാനുള്ള ശ്രമങ്ങളോട് ആത്മാർഥതയുള്ളവരാണു തങ്ങളെന്ന് ഇരുവരും പ്രസ്താവനയിൽ പറഞ്ഞു.