ന്യൂഡൽഹി ∙ മുൻമന്ത്രി എം.ജെ. അക്ബറുമായുണ്ടായിരുന്ന ബന്ധം ഉഭയസമ്മതത്തോടെയായിരുന്നില്ലെന്നു മാധ്യമപ്രവർത്തക പല്ലവി ഗൊഗോയ്. പല്ലവിയുമായി ഉഭയസമ്മതത്തോടെ ബന്ധം പുലർത്തിയിരുന്നെന്ന് അക്ബർ പറഞ്ഞതിനോടു പ്രതികരിക്കുകയായിരുന്നു അവർ. കഴിഞ്ഞ ദിവസം വാഷിങ്ടൺ പോസ്റ്റിലെഴുതിയ ലേഖനത്തിലാണു പല്ലവി പീഡനാരോപണമുന്നയിച്ചത്. അധികാരവും ബലവും പ്രയോഗിച്ചുള്ള ബന്ധത്തെ ഉഭയസമ്മതത്തോടെയുള്ളതെന്നു വിളിക്കാനാവില്ലെന്നു പല്ലവി ട്വിറ്ററിൽ പറഞ്ഞു.
‘എഴുതിയ ഓരോ വാക്കിലും ഉറച്ചുനിൽക്കുന്നു. സമാന അനുഭവമുണ്ടായ സ്ത്രീകൾക്കു ധൈര്യം പകരാൻ സത്യം ആവർത്തിച്ചുകൊണ്ടിരിക്കും’ – യുഎസിൽ നാഷനൽ പബ്ലിക് റേഡിയോയിൽ ചീഫ് ബിസിനസ് എഡിറ്ററായ അവർ വ്യക്തമാക്കി.
അക്ബർ പത്രാധിപരായിരുന്ന കാലത്ത് പല്ലവിക്ക് അടുത്ത ബന്ധമുണ്ടായിരുന്നെന്നും അത് സ്വന്തം കുടുംബജീവിതത്തിൽ അസ്വാരസ്യമുണ്ടാക്കിയെന്നും വെളിപ്പെടുത്തി അക്ബറിന്റെ ഭാര്യ മല്ലിക രംഗത്തെത്തിയിരുന്നു. കുടുംബജീവിതത്തെ ബാധിച്ചു തുടങ്ങിയപ്പോൾ പല്ലവിയുമായുള്ള ബന്ധം ഉപേക്ഷിക്കുകയായിരുന്നെന്ന് അക്ബറും വാദിക്കുന്നു.