ചെന്നൈ ∙ വിജയ് ചിത്രമായ ‘സർക്കാരിനെതിരെ’ അണ്ണാഡിഎംകെ സർക്കാർ. സിനിമയിൽ നിന്നു രാഷ്ട്രീയ സൂചനകളുള്ള രംഗങ്ങൾ നീക്കിയില്ലെങ്കിൽ നടപടിയെടുക്കുമെന്നു തമിഴ്നാട് മന്ത്രി കടമ്പൂർ രാജു മുന്നറിയിപ്പ് നൽകി. മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ടതുൾപ്പെടെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുമായി സാമ്യമുള്ള ഒട്ടേറെ രംഗങ്ങൾ ചിത്രത്തിലുണ്ട്. ഇതാണ് അണ്ണാഡിഎംകെയെ ചൊടിപ്പിച്ചത്.
ഡിഎംകെയുടെ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന പരേതനായ മുരശൊലി മാരന്റെ മകൻ കലാനിധി മാരന്റെ സൺ പിക്ചേഴ്സ് ആണു ചിത്രം നിർമിച്ചത്. വരലക്ഷ്മി ശരത് കുമാർ അവതരിപ്പിക്കുന്ന കഥാപാത്രത്തിനു മുൻ മുഖ്യമന്ത്രി ജയലളിതയുമായി സാമ്യമുണ്ടെന്നാണു വിമർശനം. മുഖ്യമന്ത്രിയെ കൂടെയുള്ളവർ അമിതമായി മരുന്നു നൽകി കൊലപ്പെടുത്തുന്ന രംഗത്തിലൂടെ ഡിഎംകെയുടെ രാഷ്ട്രീയ പ്രചാരണത്തിനു സാധുത നൽകുകയാണെന്നെന്നും ആരോപണം ഉയരുന്നു. വിജയ് സ്വന്തമായി പാർട്ടി രൂപീകരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണു സർക്കാർ റിലീസാകുന്നത്.