ചർച്ച മാറ്റി; സെക്രട്ടേറിയറ്റ് കവാടം ഇടിച്ചു തകർത്ത് കന്നഡ കർഷകർ

മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി

ബെംഗളൂരു ∙ ചർച്ചയിൽ നിന്നു കർണാടക മുഖ്യമന്ത്രി കുമാരസ്വാമി പിന്മാറിയതിൽ പ്രതിഷേധിച്ച്, മിനി സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ കവാടം ട്രാക്ടറുകൾ കൊണ്ട് ഇടിച്ചു തകർത്തു കരിമ്പുകർഷകർ.

താങ്ങുവിലയടക്കമുള്ള പ്രശ്നങ്ങൾ ഇന്നു ചർച്ച ചെയ്യാമെന്നു സമ്മതിച്ചിരുന്നെങ്കിലും അവസാന നിമിഷം നാളേക്കു മാറ്റിയതിനെതിരെയാണ് ഉത്തര കർണാടകയിലെ വൻ പ്രതിഷേധം.  കരിമ്പു കയറ്റിയ ട്രാക്ടറുകളുമായി ബെളഗാവി മിനി സെക്രട്ടേറിയറ്റ് വളപ്പിലേക്കു തള്ളിക്കയറിയവരെ പൊലീസ് തടഞ്ഞു. 10 പേരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തു.

ബാഗൽക്കോട്ട് -വിജയപുര ഹൈവേ കർഷകർ ഉപരോധിച്ചതിനെ തുടർന്നു മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. കർണാടക തലസ്ഥാനമായ ബെംഗളൂരുവിലെ സെക്രട്ടേറിയറ്റ് മന്ദിരത്തിനു പുറമെയാണു ബെളഗാവിയിലെ മന്ദിരം. ഇവിടെയാണു നിയമസഭയുടെ ശീതകാല സമ്മേളനം നടക്കുക.