റായ്പുർ∙ ഛത്തീസ്ഗഡിൽ കോൺഗ്രസിന്റെ മുന്നേറ്റത്തിൽ പട്ടികവർഗ, ജാതി സംവരണ മണ്ഡലങ്ങളിലെ മികച്ച പ്രകടനം നിർണായകമായി. 29 പട്ടികവർഗ മണ്ഡലങ്ങളിൽ 25 എണ്ണവും പാർട്ടി നേടി. 18 സീറ്റുമായി കഴിഞ്ഞ തവണയും കോൺഗ്രസിനായിരുന്നു മേൽക്കൈ. കഴിഞ്ഞ തവണ 11 സീറ്റ് ലഭിച്ച ബിജെപി ഇക്കുറി 3 സീറ്റിലേക്കൊതുങ്ങി.
മുൻ മുഖ്യമന്ത്രി അജിത് ജോഗി മൽസരിച്ച മർവാഹി സീറ്റ് മാത്രമാണു ജെസിസിക്കു ലഭിച്ചത്. ജെസിസി കോൺഗ്രസ് വോട്ട് ചോർത്തുമെന്ന സംശയം മറ്റു മണ്ഡലങ്ങളിൽ അസ്ഥാനത്തായി. പട്ടികജാതി മണ്ഡലങ്ങളിൽ ബിജെപിക്കുണ്ടായിരുന്ന മേൽക്കൈ ഇക്കുറി നഷ്ടപ്പെട്ടു.
10 സീറ്റിൽ കോൺഗ്രസ് ഏഴും ബിജെപി രണ്ടും ബിഎസ്പി ഒന്നും സീറ്റ് നേടി. ബിജെപി 9, കോൺഗ്രസ് 1 എന്നതായിരുന്നു കഴിഞ്ഞ തവണത്തെ നില. സംസ്ഥാന ജനസംഖ്യയിൽ 32 % പേർ പട്ടികവർഗവും 12 % പട്ടികജാതിയുമാണ്. ജെസിസിയുടെ മറ്റു നാലും ബിഎസ്പിയുടെ ഒന്നും എംഎൽഎമാർ ജനറൽ സീറ്റുകളിൽ നിന്നാണ്.