Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

24 മണിക്കൂറിനുള്ളിൽ കടലിൽ അതിതീവ്ര ന്യൂനമർദം

shankumukham-sea-clouds കാർമുഖം: അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തെത്തുടർന്ന് തിരുവനന്തപുരം ശംഖുമുഖം തീരത്ത് വൈകുന്നേരം ഉരുണ്ടുകൂടിയ മഴക്കാറിന്റെ കാഴ്ച. ഏറെ തിരക്കുണ്ടാകാറുള്ള കടപ്പുറം കാലാവസ്ഥാ മുന്നറിയിപ്പിനെത്തുടർന്ന് ആളൊഴിഞ്ഞ നിലയിലായിരുന്നു. വന്നവരാകട്ടെ കറുത്തിരുണ്ട മാനം കണ്ടതോടെ മടങ്ങുകയും ചെയ്തു. ചിത്രം: മനോജ് ചേമഞ്ചേരി ∙ മനോരമ

തിരുവനന്തപുരം∙ ശ്രീലങ്കയ്ക്കു സമീപം ഉൾക്കടലിലുണ്ടായ ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി കേരളത്തിനും ലക്ഷദ്വീപിനും ഇടയിലൂടെ കടന്നുപോകുമെന്ന് കാലാവസ്ഥാ വകുപ്പ്. ചുഴലിക്കാറ്റായി മാറാനുള്ള സാധ്യത കുറവാണെന്നാണ് ഇതുവരെയുള്ള വിലയിരുത്തൽ. കടലിൽ ശക്തമായ കാറ്റിനും വൻ തിരമാലകൾക്കും കേരളത്തിലുടനീളം കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. സംസ്ഥാന വ്യാപകമായി സർക്കാർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

ന്യൂനമർദം തീവ്ര ന്യൂനമർദമായി മാറിയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നലെ ഉച്ചയോടെ സ്ഥിരീകരിച്ചു. രാത്രിയോടെ ന്യൂനമർദ പാത്തി തിരുവനന്തപുരത്തുനിന്നു തെക്കുപടിഞ്ഞാറു ദിശയിൽ 300 കിലോമീറ്റർ വരെ അടുത്തെത്തി വടക്കുപടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുമെന്നും 24 മണിക്കൂറിനുള്ളിൽ അതിതീവ്ര ന്യൂനമർദമായി മാറുമെന്നുമാണു മുന്നറിയിപ്പ്. കടലിൽ കാറ്റിന്റെ വേഗം 65 കിലോമീറ്റർ വരെയാകും. തിരമാല സാധാരണയിൽനിന്നു 3.8 മീറ്റർ വരെ ഉയരാനിടയുണ്ടെന്നും കാലാവസ്ഥാ വകുപ്പു മുന്നറിയിപ്പു നൽകി.

∙ കേരള തീരത്തുനിന്ന് നാളെ വരെ മൽസ്യബന്ധനത്തിനു പോകരുതെന്നു ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.

low-pressure-route

∙ എല്ലാ തീരപ്രദേശത്തും ദുരിതാശ്വാസ ക്യാംപുകൾ ഒരുക്കാൻ കലക്ടർമാർക്കു മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. പരീക്ഷ നടക്കുന്ന ഹാളുകൾ കഴിയുന്നതും ഒഴിവാക്കണം

∙ എല്ലാ തുറമുഖങ്ങളിലും മൂന്നാം നമ്പർ അപായസൂചന ഉയർത്തി.

∙ അടിയന്തര ഘട്ടത്തിൽ പ്രവർത്തിക്കാൻ കെഎസ്ഇബിക്കു നിർദേശം.

∙ തീരദേശ താലൂക്ക് കൺട്രോൾ റൂമുകൾ നാളെ വരെ മുഴുവൻ സമയവും പ്രവർത്തിക്കണം.

∙ മൽസ്യബന്ധനത്തിനു പോയ ബോട്ടുകളെ തിരിച്ചെത്തിക്കാൻ കോസ്റ്റ് ഗാർഡ് ആറു കപ്പലുകളും നാലു വിമാനങ്ങളും വിന്യസിച്ചു. കേരളത്തിൽനിന്നുള്ള 41 മൽസ്യബന്ധന ബോട്ടുകൾ ലക്ഷദ്വീപിൽ അഭയം തേടി. കൽപേനി ദ്വീപിൽ 36 ബോട്ടുകളും 382 തൊഴിലാളികളുമാണെത്തിയത്. ബിത്രയിൽ അഞ്ചു ബോട്ടുകൾ എത്തി. കൊച്ചിയിൽനിന്നും കൊല്ലത്തുനിന്നും മൽസ്യബന്ധനത്തിനു പുറപ്പെട്ടവരാണു ബോട്ടിലുള്ളതെന്നു ലക്ഷദ്വീപ് ഭരണകൂടം അറിയിച്ചു. ഏതാനും ബോട്ടുകൾ ഗോവയിലും അടുപ്പിച്ചിട്ടുണ്ട്.

∙ ബേപ്പൂർ–ലക്ഷദ്വീപ് കപ്പൽ, ഉരു സർവീസുകൾ നിർത്തി.

∙ ഏതു സാഹചര്യവും നേരിടാൻ പൊലീസ് മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയെന്നു ഡിജിപി: ലോക്‌നാഥ് ബെഹ്റ.

∙ ദേശീയ ദുരന്തനിവാരണ സേനയുടെ നിലവിലുള്ള ഒരു കമ്പനിക്കു പുറമെ ഒരു കമ്പനികൂടി തൃശൂരിൽ എത്തി.

സംസ്ഥാനത്തെ നേരിട്ടു ബാധിക്കില്ല

ന്യൂനമർദം സംസ്ഥാനത്തെ നേരിട്ടു ബാധിക്കാൻ ഇടയില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നാളെ വരെ കടലിൽ പോകരുതെന്നു മത്സ്യത്തൊഴിലാളികൾക്കു നിർദേശം നൽകി. സാഹചര്യം അടിയന്തരമായി വിലയിരുത്താൻ ചീഫ് സെക്രട്ടറിക്കു നിർദേശം നൽകി. അറിയിപ്പു ലഭിച്ചശേഷം കടലിൽ പോയ മത്സ്യത്തൊഴിലാളികളെ മടക്കിയെ‌ത്തിക്കാനുള്ള നടപടിയും തുടങ്ങി. കുറേപേർ വിവരമറിഞ്ഞു മടങ്ങി എത്തി. അൻപതോളം ബോട്ടുകൾ ലക്ഷദീപിലെത്തിയിട്ടുണ്ടെന്നാണു വിവരമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചുഴലിക്കാറ്റ് സാധ്യത പൂർണമായി തള്ളാനാവില്ല

ശ്രീലങ്കയ്ക്കു സമീപം രൂപപ്പെട്ട തീവ്ര ന്യൂനമർദം നിലവിലെ സാഹചര്യത്തിൽ ചുഴലിക്കാറ്റായി മാറില്ലെന്നാണു പ്രാഥമിക നിഗമനമെങ്കിലും അതിനുള്ള സാധ്യത പൂർണമായി തള്ളാതെ കാലാവസ്ഥാ വിദഗ്ധർ. ന്യൂനമർദം (ഡിപ്രഷൻ) 48 മണിക്കൂറിനുള്ളിൽ അതിതീവ്ര ന്യൂനമർദമായി (ഡീപ് ഡിപ്രഷൻ) മാറുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇപ്പോൾ ന്യൂനമർദ പാത്തിയിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 45 കിലോമീറ്റർ വരെയാണെന്നാണു കണ്ടെത്തിയത്.

ഇതു മണിക്കൂറിൽ 64 കിലോമീറ്ററിൽ കൂടുതലാകുമ്പോഴാണു ചുഴലിക്കാറ്റായി പ്രഖ്യാപിക്കുന്നത്. കടലിന്റെ ഉപരിതലത്തിലെ ചൂടും മേഘങ്ങളുടെ രൂപീകരണവുമെല്ലാം കാറ്റിന്റെ വേഗത്തെ സ്വാധീനിക്കാം. നിലവിൽ ഈ മേഖലയിൽ കടൽ ജലത്തിന്റെ ചൂട് 29 ഡിഗ്രി മുതൽ 31 ഡിഗ്രി വരെയാണ്.

related stories