പീഡന പരാതി: മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടു; ‘നാം മുന്നോട്ട്’ പ്രൊഡ്യൂസറുടെ പണി തെറിച്ചു

തിരുവനന്തപുരം∙  മുഖ്യമന്ത്രി പിണറായി വിജയന്റെ ‘നാം മുന്നോട്ട്’  ടെലിവിഷൻ സംവാദ പരിപാടിയുടെ പ്രൊഡ്യൂസറെ സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സി ഡിറ്റിലെ ജോലിയിൽ നിന്നു പിരിച്ചുവിട്ടതു മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള  ഇടപെടലിൽ. സംഭവത്തെ തുടർന്നു സി ഡിറ്റിലെ സിപിഎം സംഘടനയായ സി ഡിറ്റ് എംപ്ളോയീസ് അസോസിയേഷനിൽ നിന്നും ഇദ്ദേഹത്തെ പുറത്താക്കി.

സി ഡിറ്റിലെ കരാർ ജീവനക്കാരിയായ റിപ്പോർട്ടറുടെ പരാതിയിലാണു നടപടി. നേരത്തെ ഇരുവരും ഒരുമിച്ചു സി ഡിറ്റിൽ ജോലി ചെയ്തിരുന്നു. അഞ്ചു മാസം മുൻപു പ്രൊഡ്യൂസർ  വാടകവീട്ടിൽ  വിളിച്ചുവരുത്തി സൽക്കരിച്ചു പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് ഇവർ അടുപ്പക്കാരോടു പറഞ്ഞിരുന്നു. അതിനു ശേഷം ഇവർ പിആർഡിയിൽ റിപ്പോർട്ടറായി ചേർന്നു. കഴിഞ്ഞ മാസം സെക്രട്ടേറിയറ്റിലെ പബ്ളിക് റിലേഷൻസ് വകുപ്പിൽ  ഇരുവരും കണ്ടുമുട്ടിയപ്പോൾ വനിതാ റിപ്പോർട്ടറെ വീണ്ടും വീട്ടിലേക്കു ക്ഷണിച്ചെന്നാണ് ആക്ഷേപം.