ഹരിപ്പാട് ∙ രാത്രിയിൽ ട്രെയിനിനുനേരെ കല്ലേറുണ്ടായി യാത്രക്കാരനു ഗുരുതര പരുക്കു പറ്റിയ സംഭവത്തിൽ സമീപവാസികളായ 30 പേരിൽ നിന്നു റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സ് (ആർപിഎഫ്) വിവരങ്ങൾ ശേഖരിച്ചു. കരുവാറ്റ റെയിൽവേ സ്റ്റേഷനു സമീപം കാടുപിടിച്ചു കിടക്കുന്ന സ്ഥലത്തു രാത്രി വ്യാജമദ്യക്കച്ചവടം നടത്തുന്ന ചിലരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
ആർപിഎഫ് എസ്ഐ സി.എൻ.ശശിയുടെ നേതൃത്വത്തിൽ ഇന്നലെയും കരുവാറ്റ സ്റ്റേഷനും പരിസരവും പരിശോധിച്ചു. അപരിചിതരായ ചിലർ രാത്രി ബൈക്കുകളിൽ സ്റ്റേഷൻ പരിസരത്ത് എത്താറുള്ളതായി നാട്ടുകാർ ആർപിഎഫിനു വിവരം നൽകിയിട്ടുണ്ട്. സ്റ്റേഷനു സമീപത്തെ ചില വീടുകളിലെ സിസിടിവി ക്യാമറകളും പരിശോധിച്ചു വരികയാണ്.
അതിനിടെ, കരുവാറ്റ റെയിൽവേ സ്റ്റേഷൻ പരിസരത്തെ കാടുകൾ റെയിൽവേയുടെ നേതൃത്വത്തിൽ വെട്ടിത്തെളിച്ചു തുടങ്ങി. എറണാകുളം–കൊല്ലം മെമു ട്രെയിനു നേരെ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ കല്ലേറിൽ കായംകുളം പത്തിയൂർ അശ്വതിയിൽ ശിവൻകുട്ടി നായർക്ക് (54) ആണു പരുക്കേറ്റത്.