അടൂർ∙ സ്ഥിരം ജോലി എന്നതിൽ നിന്ന് താൽക്കാലികാടിസ്ഥാനത്തിൽ ജോലി എന്ന നിലയിലേക്കുള്ള കേന്ദ്ര സർക്കാരിന്റെ തൊഴിൽ നയത്തിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തണമെന്ന് എൻഎഫ്ഐഡബ്ല്യു ജനറൽ സെക്രട്ടറി ആനി രാജ. ജോയിന്റ് കൗൺസിൽ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
പാർലമെന്റിനെ ഉപയോഗപ്പെടുത്തി കോർപറേറ്റുകളെ സഹായിക്കുകയാണ് മോദി സർക്കാർ ചെയ്യുന്നതെന്നും ആനി രാജ പറഞ്ഞു. പങ്കാളിത്ത പെൻഷൻ മാറ്റി സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതി നടപ്പാക്കുന്ന കാര്യത്തിൽ സർക്കാർ പിന്നോട്ടു പോകില്ലെന്ന് മന്ത്രി കെ.രാജു പറഞ്ഞു. സംസ്ഥാന വനിതാ കമ്മിറ്റി പ്രസിഡന്റ് ബിന്ദു രാജൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ചെയർമാൻ ജി.മോട്ടിലാൽ, ജനറൽ സെക്രട്ടറി എസ്.വിജയകുമാരൻനായർ, സ്വാഗത സംഘം ചെയർമാൻ എ.പി.ജയൻ, വനിതാ കമ്മിറ്റി സെക്രട്ടറിമാരായ എം.എസ്.സുഗൈദകുമാരി, ലീന എസ്.ചന്ദ്രൻ, സംസ്ഥാന വനിതാ കമ്മിഷൻ അംഗം എം.എസ്.താര, മഹിളാസംഘം ജില്ലാ സെക്രട്ടറി എം.പി.മണിയമ്മ, മണ്ഡലം സെക്രട്ടറി ഡി.തങ്കമണി, സംസ്ഥാന കമ്മിറ്റി അംഗം കെ.പത്മിനിയമ്മ എന്നിവർ പ്രസംഗിച്ചു.
ഇന്ന് രണ്ടിന് ചർച്ചയ്ക്കുള്ള മറുപടി, തുടർന്ന് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് എന്നിവയോടെ സമ്മേളനം സമാപിക്കും.