കോട്ടയം∙ വി.എം. സുധീരന്റെ വിമർശനങ്ങൾ പാർട്ടിയോടുള്ള ഓപ്പൺ ചലഞ്ചാണെന്നു കെ.സി.ജോസഫ് എംഎൽഎ. സുധീരൻ പാർട്ടിയെ പ്രതിക്കൂട്ടിലാക്കി. സാധാരണ പ്രവർത്തകന്റെ ആത്മാഭിമാനത്തെ മുറിവേൽപ്പിച്ചു. സുധീരന്റെ നിലപാടുകൾ ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും കെ.സി.ജോസഫ് പറഞ്ഞു.
നഴ്സറിക്കുട്ടിയെപ്പോലെയാണു സുധീരന്റെ പരാതികൾ. തികച്ചും ബാലിശം. രാജ്യസഭാ സീറ്റ് വിഷയം ഉൾപ്പെടെയുള്ളവ കെപിസിസി യോഗത്തിൽ ചർച്ചചെയ്തു പരിഹരിച്ചതാണ്. പാർട്ടി പ്രതിസന്ധിയിൽ നിൽക്കുന്ന ഈ സമയത്ത് ഇക്കാര്യങ്ങൾ വീണ്ടും പറഞ്ഞതു ശരിയായില്ല.
സുധീരനു പകരം കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്കു ജി.കാർത്തികേയന്റെ പേരായിരുന്നു ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ളവർ അന്നു പറഞ്ഞത്. കാർത്തികേയൻ കെപിസിസി പ്രസിഡന്റായിരുന്നെങ്കിൽ യുഡിഎഫിനു തുടർഭരണം കിട്ടിയേനെയെന്നും കെ.സി.ജോസഫ് പറഞ്ഞു.
കോട്ടയം∙ കോൺഗ്രസിനും യുഡിഎഫിനും പ്രതിസന്ധി സൃഷ്‌ടിക്കുന്ന വി.എം.സുധീരന്റെ നീക്കം ഹിമാലയൻ മണ്ടത്തരമെന്ന് കേരള കോൺഗ്രസ് (എം) ജനറൽ സെക്രട്ടറി ജോയ് ഏബ്രഹാം എംപി. 43 വർഷം യുഡിഎഫിനൊപ്പം നിന്ന കേരള കോൺഗ്രസിനെ സംബന്ധിച്ചു രാജ്യസഭാ സീറ്റ് ഔദാര്യമല്ല. വിലപേശൽ രാഷ്‌ട്രീയം കേരള കോൺഗ്രസിനു മേൽ ആരോപിക്കുന്ന സുധീരൻ സഹായിക്കുന്നതു രാഷ്‌ട്രീയ ശത്രുക്കളായ ബിജെപിയെയും സിപിഎമ്മിനെയുമാണ്.
1980ൽ ഇടതുമുന്നണി സ്ഥാനാർഥിയായി മത്സരിച്ചാണു സുധീരൻ നിയമസഭയിൽ എത്തിയതെന്ന് അദ്ദേഹം മറന്നാലും കേരളം മറക്കില്ല. സഹപ്രവർത്തകരെ കടന്നാക്രമിച്ചു രാഷ്‌ട്രീയ എതിരാളികളുടെ കയ്യടി വാങ്ങുക എന്നതു സുധീരന്റെ പതിവു ശൈലിയാണെന്നും ജോയ് ഏബ്രഹാം എംപി പറഞ്ഞു.