കൊച്ചി ∙ യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസ് വനിതാ ജഡ്ജി വിചാരണ ചെയ്യണമെന്ന ആവശ്യം തള്ളി. എറണാകുളം ജില്ലയിലെ സെഷൻസ്, അഡീ. െസഷൻസ് കോടതികളിൽ നിലവിൽ വനിതാ ജഡ്ജിമാരില്ലാത്ത സാഹചര്യത്തിലാണ് നടിയുടെ ആവശ്യം കോടതി തള്ളിയത്.
പ്രിൻസിപ്പൽ സെഷൻസ് കോടതി തന്നെ കേസ് വിചാരണ ചെയ്യണമെന്ന മേൽക്കോടതി നിർദേശത്തെ തുടർന്നാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവ്. പ്രത്യേക കോടതി അനുവദിക്കാനും കഴിയില്ല. പ്രത്യേക അഭിഭാഷകനെ അനുവദിക്കണമെന്ന നടിയുെട ആവശ്യം കോടതി ഭാഗികമായി അനുവദിച്ചിരുന്നു. പീഡനക്കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനു നിയമത്തിൽതന്നെ വിലക്കുള്ള സാഹചര്യത്തിൽ ഇതിനായി പ്രത്യേക ഉത്തരവിന്റെ ആവശ്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
അപകീർത്തികരമായ ദൃശ്യങ്ങൾ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടെയും പബ്ലിക് പ്രോസിക്യൂട്ടറുടെയും സാന്നിധ്യത്തിൽ ജഡ്ജിയുടെ ചേംബറിൽ പ്രതിയുടെ അഭിഭാഷകനു കാണാൻ കോടതി അനുവാദം നൽകി. കേസിലെ പ്രതികളായ സുനിൽ കുമാർ (പൾസർ സുനി), പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവർ നൽകിയ ഹർജിയിൽ 2017 ഫെബ്രുവരി 18ന് എറണാകുളം മെഡിക്കൽ കോളജിൽ നടത്തിയ നടിയുടെ വൈദ്യപരിശോധനാ റിപ്പോർട്ടിന്റെ പകർപ്പു പ്രതികൾക്കു നൽകാൻ കോടതി അനുവാദം നൽകി. പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജികൾ കോടതി ഇൗ മാസം 27നു പരിഗണിക്കും.