തിരുവനന്തപുരം∙ വിദേശ ഇന്ത്യക്കാർക്കും ഇന്ത്യൻ വംശജർക്കും ആധാർ ബാധകമല്ലാതിരുന്നിട്ടും തിരിച്ചറിയൽ രേഖയായി ഇവരോട് ആധാർ ചോദിക്കുന്ന സർക്കാർ ഏജൻസികൾക്കു സംസ്ഥാന സർക്കാരിന്റെ കർശന നിർദേശം. ആധാർ നിയമത്തിന്റെ പരിധിയിൽ വരാത്ത ഇവർക്കു ബദൽ തിരിച്ചറിയൽ സംവിധാനം വകുപ്പുകൾ ഉറപ്പാക്കണമെന്നു വകുപ്പുകൾക്കു നിർദേശം നൽകി.
വിദേശ ഇന്ത്യക്കാർക്ക് ആധാർ ആവശ്യമില്ലെന്നു പല തവണ ആവർത്തിച്ചിട്ടും വകുപ്പുകൾ ഇവ ആവശ്യപ്പെടുന്നതായി ശ്രദ്ധയിൽപെട്ടതിനെത്തുടർന്നാണു കഴിഞ്ഞ ദിവസം പുതിയ ഉത്തരവിറക്കിയത്. ആധാർ നിയമത്തിൻ കീഴിൽ വരുന്നവർക്കു മാത്രമേ ആധാർ തിരിച്ചറിയൽ രേഖയാവുന്നുള്ളൂവെന്നും വിദേശ ഇന്ത്യക്കാരും ഇന്ത്യൻ വംശജരും വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരും ആധാറിന് അപേക്ഷിക്കാൻ അർഹരല്ലെന്നും യുഐഡിഎഐ വ്യക്തമാക്കിയിട്ടുണ്ട്. 2016ലെ ആധാർ നിയമപ്രകാരം ഇന്ത്യയിൽ വസിക്കുന്നവർക്കാണു സേവനങ്ങളും ആനുകൂല്യങ്ങളും ആധാറുമായി ബന്ധപ്പെട്ടിരിക്കുന്നത്.
പ്രവാസി ഇന്ത്യക്കാരുടെ അക്കൗണ്ടുകൾ ആധാറുമായി ലിങ്ക് ചെയ്യണമെന്നു നിർബന്ധം പിടിക്കരുതെന്നു ബാങ്കുകൾക്കു നിർദേശം നൽകാൻ ധനവകുപ്പിനോടു വിദേശകാര്യ മന്ത്രാലയം അഭ്യർഥിച്ചിരുന്നു.