ഹനാനെതിരെ മോശം പരാമർശം: അടിമാലി സ്വദേശി അറസ്റ്റിൽ

കൊച്ചി ∙ കോളജ് വിദ്യാർഥിനി ഹനാനെതിരെ അപകീർത്തികരമായ പ്രചാരണം നടത്തിയ സൈബർ കുറ്റവാളി അടിമാലി ചേരാംകുന്നിൽ ബേസിൽ സക്കറിയയെ (27) പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. മോശമായ ഭാഷയിൽ പ്രതി ബേസിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച പോസ്റ്റുകൾ സൈബർ സെൽ കണ്ടെത്തിയിരുന്നു. ഹനാനെതിരെ മോശം പരാമർശങ്ങൾ നടത്തിയ സംഭവത്തിലെ നാലാമത്തെ അറസ്റ്റാണിത്. ചങ്ങനാശേരി സ്വദേശി പ്രശാന്ത്, ഗുരുവായൂർ സ്വദേശി വിശ്വനാഥൻ, കൊല്ലം സ്വദേശി സിയാദ് എന്നിവരെയാണു നേരത്തേ അറസ്റ്റ് ചെയ്തത്. ബേസിൽ സക്കറിയക്കു ജാമ്യം അനുവദിച്ചു. 

അന്വേഷണ സംഘത്തിനു സൈബർ സെൽ കൈമാറിയ 24 സൈബർ കുറ്റവാളികളുടെ പട്ടികയിലെ നാലുപേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. ശേഷിക്കുന്നവരെ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഉടൻ പിടികൂടുമെന്നു പൊലീസ് പറഞ്ഞു.

സമൂഹമാധ്യമങ്ങളിലൂടെ മറ്റുള്ളവർക്കെതിരെ അസഭ്യവർഷം നടത്തുന്ന സ്ഥിരം കുറ്റവാളികളെയാണ് ഈ കേസിൽ ആദ്യം അറസ്റ്റ് ചെയ്യുന്നത്. ഇവരുടെ പോസ്റ്റുകൾ പ്രചരിപ്പിച്ചവരെ പിന്നീടു കേസിൽ ഉൾപ്പെടുത്തും. പ്രതികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനാണു മുഖ്യമന്ത്രിയുടെ ഓഫിസ് പൊലീസിനു നൽകിയിരിക്കുന്ന നിർദേശം.