ന്യൂഡൽഹി∙ കേരള തീരത്തു കപ്പലുകളിടിച്ചു മത്സ്യബന്ധന ബോട്ടുകൾ തകർന്നു തൊഴിലാളികൾ മരിക്കുന്നത് ആവർത്തിക്കാതിരിക്കാൻ നടപടിയാവശ്യപ്പെട്ടു കെ.വി.തോമസിന്റെ നേതൃത്വത്തിൽ കേരള എംപിമാർ പ്രധാനമന്ത്രിക്കു നിവേദനം നൽകി. ലോക്സഭയിലും കെ.വി.തോമസ് പ്രശ്നമുന്നയിച്ചു.
കഞ്ചിക്കോട് കോച്ച് ഫാക്ടറിക്കു വേണ്ടി രണ്ടായി സമരം നടത്തിയതിനു പഴികേട്ട ഇടത്, വലത് എംപിമാർ ഒറ്റക്കെട്ടായാണു നിവേദനം നൽകിയത്. ചേർത്തലയ്ക്കടുത്തു 2011ൽ പ്രഭുദയ എന്ന കപ്പലിടിച്ചു മത്സ്യബന്ധന ബോട്ടിലെ അഞ്ചാളാണു മരിച്ചത്. കഴിഞ്ഞ വർഷം കൊച്ചി തീരത്തുണ്ടായ അപകടത്തിൽ രണ്ടു പേർക്കു ജീവൻ നഷ്ടപ്പെട്ടു.
കഴിഞ്ഞ ദിവസം കൊച്ചിക്കടുത്തുണ്ടായ അപകടത്തിൽ മൂന്നു തൊഴിലാളികൾ മരിച്ചു, ഒൻപതു പേരെ കാണാതായി.
പി.കെ.കുഞ്ഞാലിക്കുട്ടി, പി.കരുണാകരൻ, കെ.സി.വേണുഗോപാൽ, മുല്ലപ്പള്ളി രാമചന്ദ്രൻ, എ.സമ്പത്ത്, എം.ബി.രാജേഷ്, പി.കെ.ബിജു, കൊടിക്കുന്നിൽ സുരേഷ്, എം.ഐ.ഷാനവാസ്, ശശി തരൂർ, എം.കെ.രാഘവൻ, ഇന്നസന്റ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.