കൊച്ചി–മംഗളൂരു ∙ കൊച്ചിക്കു സമീപം മൽസ്യബന്ധന ബോട്ടിൽ ഇടിച്ചത് മംഗളൂരുവിൽ പിടിച്ചിട്ട എംവി ദേശ് ശക്തി എന്ന കപ്പൽ തന്നെയാണെന്നു സ്ഥിരീകരിച്ചു. ഇതേ തുടർന്നു കപ്പിത്താനെയും സംഭവ ദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രണ്ടു ജീവനക്കാരെയും മംഗളൂരു തുറമുഖത്തു വച്ച് കൊച്ചി മട്ടാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ബുധനാഴ്ച രാവിലെ കൊച്ചിയിലെത്തിക്കും.
ക്രൂഡ് ഓയിൽ കൊണ്ടുവരാനായി ചെന്നൈയിൽ നിന്ന് ഇറാനിലേക്കു പോകുംവഴിയാണ് കപ്പൽ ബോട്ടിൽ ഇടിച്ചത്. ബോട്ടിൽ ഇടിച്ചിട്ടില്ലെന്ന നിലപാടിൽ കപ്പൽ ഇറാനിലേക്കു യാത്ര തുടരുകയും ചെയ്തു. സംഭവ ദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ക്യാപ്റ്റൻ ന്യൂഡൽഹി സ്വദേശി അലുവാലിയ ബ്രഹ്മദത്ത് (62), സീമാൻ പറ്റ്ന സ്വദേശി രാജ്കുമാർ (33), സെക്കൻഡ് ഓഫിസർ രാജസ്ഥാൻ സ്വദേശി നന്ദകിഷോർ ഗാരു (27) എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്.
ഷിപ്പിങ് ഡയറക്ടർ ജനറലിന്റെ നിർദേശപ്രകാരം കപ്പൽ മംഗളൂരു മേഖലയിൽ കടലിൽ നങ്കൂരമിടുകയും പുതുമംഗളൂരു തുറമുഖത്ത് എത്തിച്ചു പരിശോധിക്കുകയുമായിരുന്നു. കപ്പലിന്റെ വെള്ളത്തിനു മുകളിലുള്ള ഭാഗത്ത് നടത്തിയ പരിശോധനയിൽ ബോട്ടിൽ ഇടിച്ചതിന്റെ സൂചനകളൊന്നും ലഭിച്ചിരുന്നില്ല. ഇതോടെ മുംബൈയിൽ നിന്നെത്തിയ മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ ഞായറാഴ്ച മുതൽ അടിഭാഗത്തു പരിശോധന നടത്തി.
വെള്ളത്തിനടിയിലുള്ള ഭാഗങ്ങൾ വിഡിയോ ചിത്രീകരിച്ചു നടത്തിയ പരിശോധനയിലാണ് കപ്പൽ ബോട്ടിൽ ഇടിച്ചതിന്റെ സൂചനകൾ ഇന്നലെ ഉച്ചയോടെ ലഭിച്ചത്. തുടർന്നു മംഗളൂരുവിൽ ക്യാംപ് ചെയ്തിരുന്ന മട്ടാഞ്ചേരി പൊലീസ് സംഘം കപ്പിത്താനടക്കം മൂന്നു പേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അപകടത്തിൽ ബോട്ടിലുണ്ടായിരുന്ന അഞ്ചു മൽസ്യത്തൊഴിലാളികൾ കൊല്ലപ്പെട്ടിരുന്നു. ഏഴു പേരെ കാണാതായിട്ടുണ്ട്. രണ്ടു പേർ ആദ്യ ദിവസം തന്നെ രക്ഷപ്പെട്ടു.