മൂന്നു ദിവസം ട്രെയിൻ ഗതാഗത നിയന്ത്രണം; ബലി തർപ്പണത്തിനു പോകുന്നവരെ ബാധിക്കുമെന്ന് ആശങ്ക

തൃശൂർ∙ കനത്തെ മഴയെത്തുടർന്നു ട്രെയിനുകളുടെ വേഗം നിയന്ത്രിച്ചതിനു പുറമേ എറണാകുളം ടൗൺ‍–ഇടപ്പള്ളി റെയിൽവേ പാതയിൽ പാളങ്ങളുടെ നവീകരണം നടക്കുന്നതിനാൽ ഇന്നും നാളെയും 14നും ട്രെയിൻ ഗതാഗതത്തിനു നിയന്ത്രണം. ആറു പാസഞ്ചറുകൾ ഉൾപ്പെടെ എട്ടു ട്രെയിനുകൾ റദ്ദാക്കി. നാലു ട്രെയിനുകൾ ഒരു മണിക്കൂറോളം വൈകും. പല ട്രെയിനുകളുടെയും സമയവും സർവീസും മൂന്നു ദിവസങ്ങളിലും പുനഃക്രമീകരിച്ചിട്ടുണ്ട്.

എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലെ സ്ഥിരം യാത്രക്കാർ ഉൾപ്പെടെയുള്ളവർ വലയും. ശനി, ഞായർ ദിവസങ്ങളിൽ ഗുരുവായൂർ അമ്പലത്തിലേക്കു വരുന്നവരെയും ഇതു ബാധിക്കും. ഇന്ന് ബലി തർപ്പണത്തിനായി വിവിധ ക്ഷേത്രങ്ങളിലേക്കു യാത്ര ചെയ്യുന്നവരെയും ഗതാഗത നിയന്ത്രണം ദുരിതത്തിലാക്കും. മൂന്നു ദിവസങ്ങളിലും രാവിലെ ഏഴിന് എറണാകുളം ജംക്‌ഷനിൽ നിന്നു പുറപ്പെടുന്ന ചെന്നൈ–എഗ്മോർ ഗുരുവായൂർ എക്സ്പ്രസിന് ഗുരുവായൂർ വരെ എല്ലാ സ്റ്റേഷനിലും സ്റ്റോപ്പുകൾ അനുവദിച്ചു.

കൂടാതെ നാഗർകോവിൽ–മംഗലാപുരം ഏറനാട് എക്സ്പ്രസിന് അങ്കമാലിയിലും ഇരിങ്ങാലക്കുടയിലും സ്റ്റോപുകൾ അനുവദിച്ചിട്ടുണ്ട്. ‌

പൂർണമായി റദ്ദാക്കിയവ

എറണാകുളം–കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ് കണ്ണൂർ–എറണാകുളം ഇന്റർസിറ്റ് എക്സ്പ്രസ് എറണാകുളം–ഗുരുവായൂർ പാസഞ്ചർ ഗുരുവായൂർ–എറണാകുളം പാസഞ്ചർ ഗുരുവായൂർ–തൃശൂർ പാസഞ്ചർ തൃശൂർ–ഗുരുവായൂർ പാസഞ്ചർ എറണാകുളം–നിലമ്പൂർ പാസഞ്ചർ നിലമ്പൂർ–എറണാകുളം പാസഞ്ചർ