കണ്ണൂർ∙ പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ വനിതാ ജയിലിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ജയിൽ വകുപ്പ് ബലിയാടാക്കിയതു സംഭവ സമയത്തു ഡ്യൂട്ടിയിൽ ഇല്ലാതിരുന്ന ഉദ്യോഗസ്ഥരെ. ജയിലിലെ ഡ്യൂട്ടി റജിസ്റ്ററും സിസിടിവി ദൃശ്യങ്ങളും ഇതിനു തെളിവ്. ജയിൽ ഡിഐജിയുടെ റിപ്പോർട്ട് പ്രകാരം, സൗമ്യയെ ഒടുവിൽ ജയിൽ ജീവനക്കാർ കണ്ടതു രാവിലെ 9.10നാണ്. എന്നാൽ സൗമ്യയുടെ ആത്മഹത്യയുടെ പേരിൽ സസ്പെൻഡ് ചെയ്തതു രാവിലെ എട്ടരയ്ക്കു ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ രണ്ട് അസി. പ്രിസൺ ഓഫിസർ(എപിഒ)മാരെ. അന്വേഷണത്തിനെത്തിയ ഡിഐജി ഇവരിൽ ഒരാളുടെ മൊഴിയെടുത്തതുമില്ല.
എപിഒമാരായ എൻ.കെ. സോജ, ജീന പനയൻ, ടി.വി. മിനി എന്നിവരെയാണു ഡിഐജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിജിപി സസ്പെൻഡ് ചെയ്തത്.
സോജ, ജീന എന്നിവർക്കും സവിത എന്ന മറ്റൊരു എപിഒയ്ക്കുമായിരുന്നു തലേന്നു രാത്രി ഡ്യൂട്ടി. രാവിലെ എട്ടരയ്ക്കാണ് അവരുടെ ഡ്യൂട്ടി അവസാനിക്കുക. സോജ രാവിലെ 8.40ന് ഇറങ്ങി. ജീന 9.30നാണു ജയിൽ വിട്ടതെങ്കിലും എട്ടരയ്ക്കുശേഷം ഡ്യൂട്ടിയിലുണ്ടായിരുന്നില്ല. രണ്ടു പേരും ഡ്യൂട്ടി കൈമാറുകയും ചെയ്തിരുന്നു.