കുര്യനെതിരായ പരാതി: തീരുമാനിക്കേണ്ടതു സർക്കാരെന്നു കാനം

കാനം രാജേന്ദ്രൻ (ഫയൽ ചിത്രം)

തിരുവനന്തപുരം∙ മന്ത്രി വി.എസ്.സുനിൽ കുമാറിനെ വിമർശിക്കുന്ന തരത്തിൽ റവന്യു അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ നടത്തിയ പരാമർശത്തിനെതിരെ സുനിൽകുമാർ മുഖ്യമന്ത്രിക്കു കത്ത് നൽകിയിട്ടുണ്ടെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. 

ഉദ്യോഗസ്ഥർ സർക്കാർ നയം നടപ്പാക്കാൻ ബാധ്യസ്ഥരാണ്. കുര്യനെതിരെ നടപടിയെടുക്കാൻ സിപിഐ ആവശ്യപ്പെടില്ല. ഭരണകാര്യങ്ങളിൽ പാർട്ടിയല്ല, സർക്കാരാണു തീരുമാനമെടുക്കേണ്ടത്. കുര്യനെതിരെ നേരത്തേ ഒരു ഘട്ടത്തിലും പാർട്ടി പരാതിപ്പെട്ടിട്ടില്ലെന്നും കാനം അറിയിച്ചു. പി.കെ.ശശി എംഎൽഎയുമായി ബന്ധപ്പെട്ട വിവാദം കൈകാര്യം ചെയ്യാൻ സിപിഎമ്മിനു കഴിവുണ്ട്. അത് അവരുടെ ആഭ്യന്തര കാര്യമായി കാണണം. പരാതിക്കാരി പൊലീസിനായിരുന്നു പരാതി നൽകേണ്ടിയിരുന്നത്.

പീഡനം സംബന്ധിച്ച കന്യാസ്ത്രീയുടെ പരാതിയിൽ പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നു കന്യാസ്ത്രീയുടെ കുടുംബം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തന്നെ സന്ദർശിച്ച അവരുടെ സഹോദരനും അന്വേഷണത്തിൽ സംതൃപ്തിയുണ്ടെന്നാണ് അറിയിച്ചത്. അതേ സമയം, കന്യാസ്ത്രീയെക്കുറിച്ചുള്ള പി.സി.ജോർജിന്റെ പ്രസ്താവന അതിരുകടന്നതും പൊതുപ്രവർത്തകനു ചേരാത്തതുമാണെന്നും കാനം അഭിപ്രായപ്പെട്ടു.