Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തോമസ് ചാണ്ടി കേസ്: മുൻ കലക്ടർ എൻ. പത്മകുമാർ അടക്കം 6 പേർക്ക് എതിരെ അന്വേഷണ ഉത്തരവ്

കോട്ടയം∙ മുൻ മന്ത്രി തോമസ് ചാണ്ടിയുടെ റിസോർട്ടിനു സമീപത്തെ പാർക്കിങ് ഗ്രൗണ്ടും വഴിയും നിർമിച്ചത് ക്രമവൽക്കരിച്ചു നൽകിയ സംഭവത്തിൽ ആലപ്പുഴ ജില്ലാ കലക്ടറായിരുന്ന എൻ. പത്മകുമാർ അടക്കം ആറു പേർക്കെതിരെ വിശദമായ അന്വേഷണം നടത്താൻ കോട്ടയം വിജിലൻസ് കോടതിയുടെ നിർദേശം. വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്.

നെൽവയൽ തണ്ണീർത്തട നിയമം ലംഘിച്ചതായി വിജിലൻസ് കണ്ടെത്തി. കരുവേലി പാടശേഖരത്തിൽപ്പെട്ട നിലം നിയമവിരുദ്ധമായി നികത്തി വലിയകുളം മുതൽ സീറോ ജെട്ടി വരെ റോഡ് നിർമിച്ചെന്നുള്ള കേസും റിസോർട്ടിനു സമീപത്തെ പാർക്കിങ് ഗ്രൗണ്ടിന്റെയും വഴിയുടെയും നിർമാണം സാധൂകരിച്ചെന്ന കേസും രണ്ടു പ്രഥമ വിവര റിപ്പോർട്ടുകൾ തയാറാക്കി പ്രത്യേകം അന്വേഷിക്കണമെന്നു പരാതിക്കാരൻ സുഭാഷ് തീക്കാടൻ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ സർക്കാർ അനുമതി വാങ്ങിയാലേ പരിഗണിക്കാൻ കഴിയൂവെന്നു വിജിലൻസിനു വേണ്ടി ഹാജരായ അഭിഭാഷകൻ അറിയിച്ചതോടെ രണ്ടു കേസും ഒന്നിച്ച് അന്വേഷിച്ചാൽ മതിയെന്നു കോടതി നിർദേശിച്ചു.

നിലം നികത്തിയാണ് വഴിയും പാർക്കിങ് സ്ഥലവും നിർമിച്ചതെന്നു വാർഡ് കൗൺസിലർ ജയപ്രസാദ് അന്നത്തെ ജില്ലാ കലക്ടർ പി.വേണുഗോപാലിനു പരാതി നൽകിയിരുന്നു. അന്വേഷണം നടത്തിയ ആർഡിഒ നിർമാണം നിയമ വിരുദ്ധമെന്നും സ്ഥലം പൂർവസ്ഥിതിയിലാക്കണമെന്നും ഉത്തരവു നൽകിയിരുന്നു. ആർഡിഒ, പ്രിൻസിപ്പൽ കൃഷി ഓഫിസർ, ഇറിഗേഷൻ വകുപ്പ് എക്സിക്യൂട്ടിവ് ഓഫിസർ എന്നിവരോട് പുതിയ അന്വേഷണം നടത്തി റിപ്പോർട്ട് ഹാജരാക്കാൻ എൻ.പത്മകുമാർ ആവശ്യപ്പെട്ടു. ഇവർ നൽകിയ റിപ്പോർട്ടനുസരിച്ച് പുതിയ റിപ്പോർട്ട് തയാറാക്കുകയും നിലം നികത്തി റോഡും പാർക്കിങ് ഏരിയായും നിർമിച്ച നടപടി സാധൂകരിച്ചു. ഹൈക്കോടതി നിർദേശം അവഗണിക്കുകയും ചെയ്തു എന്നാണ് പരാതി.

വലിയകുളം മുതൽ സീറോ ജെട്ടി വരെ റോഡ് നിർമിച്ചെന്നുള്ള കേസിന്റെ അന്വേഷണ പുരോഗതിയും കലക്ടർക്കെതിരെയുള്ള പരാതിയും ഇന്നു കോടതി പരിഗണിക്കും.