ശബരിമല: ദേവസ്വം ബോർഡിന്റെ അനുരഞ്ജന ചർച്ച നാളെ

തിരുവനന്തപുരം ∙ ശബരിമലയിൽ എല്ലാ സ്ത്രീകൾക്കും ദർശനം അനുവദിക്കണമെന്ന സുപ്രീം കോടതി വിധിയെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾ തണുപ്പിക്കാൻ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ നാളെ ചർച്ച. തന്ത്രികുടുംബം, പന്തളം രാജകുടുംബം ഉൾപ്പെടെയുള്ളവരെ ചർച്ചയ്ക്കു ക്ഷണിച്ചു. എന്നാൽ, യോഗത്തിൽ പങ്കെടുക്കുന്ന കാര്യം എൻഎസ്എസ് ഉൾപ്പെടെയുള്ളവരുമായി ചർച്ച ചെയ്തു തീരുമാനിക്കുമെന്ന് തന്ത്രി കണ്ഠര് മോഹനരും തന്ത്രി കുടുംബം, തന്ത്രി സമാജം തുടങ്ങിയവരുമായി ആലോചിച്ചേ തീരുമാനിക്കൂവെന്ന് പന്തളം കൊട്ടാരം നിർവാഹകസമതി യോഗവും അറിയിച്ചു. 

തന്ത്രിസമാജം, അയ്യപ്പസേവാ സംഘം, അയ്യപ്പസേവാ സമാജം, യോഗക്ഷേമ സഭ എന്നിവരെയും ചർച്ചയ്ക്കു ക്ഷണിച്ചിട്ടുണ്ട്. ഇതേസമയം, സമരത്തിനു നേരിട്ടു നേതൃത്വം നൽകുന്ന എൻഎസ്എസ് ഉൾപ്പെടെയുള്ള സംഘടനകളെ ഒഴിവാക്കി. 

കോടതി വിധി നടപ്പാക്കേണ്ടതു സർക്കാരിന്റെ ഭരണഘടനാ ബാധ്യതയാണെന്നു ബോധ്യപ്പെടുത്തുകയാണു ചർച്ചയിലൂടെ ലക്ഷ്യമിടുന്നത്. മണ്ഡല – മകരവിളക്ക് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ എന്ന പേരിലാണ് യോഗം.