ന്യൂഡൽഹി ∙ തിരുവനന്തപുരം – കാസർകോട് ആകാശ റെയിൽ ഇടനാഴി പദ്ധതിക്കു വൈകാതെ കേന്ദ്രാനുമതി ലഭിച്ചേക്കും. റെയിൽവേ ബോർഡിന്റെ നിലപാട് അനുകൂലമാണെന്നു മന്ത്രാലയ വൃത്തങ്ങൾ വെളിപ്പെടുത്തി.
50,000 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതി, റെയിൽവേയുടെ അഖിലേന്ത്യാ വികസന മാസ്റ്റർപ്ലാനുമായി യോജിക്കുന്നതാണ്. നാമമാത്ര പലിശനിരക്കിൽ ദീർഘകാല വായ്പയ്ക്കായി ഏഷ്യൻ വികസന ബാങ്കും ജപ്പാൻ രാജ്യാന്തര സഹകരണ ഏജൻസിയുമായി (ജൈക്ക) ചർച്ച അന്തിമഘട്ടത്തിലെത്തിയിട്ടുണ്ട്. ജപ്പാന്റെ സഹായമുള്ള മുംബൈ – അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ധനസഹായ മാതൃകയാണു പരിഗണനയിൽ.
കഴിഞ്ഞ വർഷം മുഖ്യമന്ത്രി പിണറായി വിജയനാണു റെയിൽവേ ബോർഡിനു പദ്ധതി സമർപ്പിച്ചത്. ബോർഡ് വിശദ ചർച്ച പൂർത്തിയാക്കി. നിർദേശം സമർപ്പിച്ചു കേന്ദ്ര മന്ത്രിസഭയുടെ അനുമതി നേടുകയാണ് അടുത്ത പടി.
ഇരട്ടപ്പാത, 560 കിലോമീറ്റർ
∙ പ്രമുഖ നഗരങ്ങളെ കൂട്ടിയിണക്കുന്ന വേഗയാത്രയ്ക്കൊപ്പം നഗരപരിസരങ്ങളെ കൂട്ടിയിണക്കി ഹ്രസ്വയാത്രയും സാധ്യം.
∙ പൂർണയാത്രയ്ക്കു 4 മണിക്കൂർ
∙ 345 കിലോമീറ്ററുള്ള ജമ്മു–ബാരമുള്ള ഇടനാഴിക്കു (90,000 കോടി രൂപ) ശേഷം റെയിൽവേയുടെ ഏറ്റവും ചെലവേറിയ പദ്ധതി
∙ നിലവിലുള്ള ഇരട്ടപ്പാതയ്ക്കു മുകളിലൂടെയും ചില സ്ഥലങ്ങളിൽ സമാന്തരമായും പാത കടന്നുപോകും.
∙ കാര്യമായ സ്ഥലമെടുപ്പു വേണ്ട, കേരളസാഹചര്യങ്ങൾക്ക് അനുയോജ്യം.