അന്ത്യശാസനയിലും കുലുങ്ങാതെ പി.സി.ജോർജ്

ന്യൂഡൽഹി ∙ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനാരോപണം ഉന്നയിച്ച കന്യാസ്ത്രീയെ അവഹേളിച്ചെന്ന പരാതിയിൽ പി.സി. ജോർജ് എംഎൽഎയും ദേശീയ വനിതാ കമ്മിഷനും തമ്മിലുള്ള പോര് മുറുകുന്നു. അന്ത്യശാസന നൽകിയിട്ടും കമ്മിഷനു മുമ്പിൽ താനെത്തില്ലെന്ന നിലപാട് ആവർത്തിച്ച് ജോർജ് കത്തു നൽകി. വാറന്റടക്കമുള്ള നടപടികൾക്ക് അധികാരമുണ്ടെന്നിരിക്കെ കമ്മിഷൻ അധ്യക്ഷ രേഖ ശർമ ഇന്നു നിലപാടു വ്യക്തമാക്കും.

സമാന പരാതിയിൽ കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിൽ ക്രിമനൽ കേസുണ്ടെന്നും അതു നിലനിൽക്കെ, ഇക്കാര്യത്തിൽ  മറ്റാർക്കും വിശദീകരണം നൽകാനാവില്ലെന്നും ജോർജിന്റെ അഭിഭാഷകനായ അഡോൾഫ് മാത്യു കമ്മിഷനെ അറിയിച്ചു. രണ്ടു തവണ സമയം അനുവദിച്ചിട്ടും ജോർജ് ഒഴിഞ്ഞുമാറിയതിൽ കമ്മിഷനു കടുത്ത അതൃപ്തിയുണ്ട്. അന്ത്യശാസന എന്ന നിലയിലാണ് ഇന്നു കൂടി സമയം അനുവദിച്ചത്.