പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച 8 പേർ അറസ്റ്റിൽ

അറസ്റ്റിലായ നിഖിൽ, അബ്ദുൽ സമദ്, ജിതിൻ, മൃദുൽ, സജിൻ, ശ്യാംമോഹൻ, വൈശാഖ്, പവിത്രൻ.

തളിപ്പറമ്പ് ∙ പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 8 പേർ അറസ്റ്റിൽ. ഇതോടെ 16 കേസുകളിലായി 13 പ്രതികൾ പിടിയിലായി. ഡിവൈഎഫ്ഐ തളിയിൽ യൂണിറ്റ് സെക്രട്ടറി തളിയിൽ ഉറുമി വീട് നിഖിൽ (20), ആന്തൂർ തളിയിൽ കണ്ടൻ ചിറക്കൽ ശ്യാം മോഹൻ (25), തളിയിൽ തിടിൽപറമ്പ് കെ.സജിൽ (24), അഞ്ജന എന്ന വ്യാജ ഫെയ്സ്ബുക് ഐഡിയിലൂടെ പരിചയപ്പെട്ടു പീഡിപ്പിച്ച മീത്തൽ മൃദുൽ (24), വടക്കാഞ്ചേരി ഉഷസിൽ വൈശാഖ് (22), മാട്ടൂൽ തോട്ടത്തിൽ ജിതിൻ (27), മുഴപ്പിലങ്ങാട് സ്വദേശി ശരത്ത് (27), പറശ്ശിനിക്കടവ് സ്വദേശി അഷിത് വൽസരാജ് (55) എന്നിവരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നു പൊലീസ് വ്യക്തമാക്കി. ഒരാൾ വിദേശത്തേക്കു കടന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. വിവിധ സംഭവങ്ങളിലായി 6 പേർക്കെതിരെയാണ് ഇതുവരെ വളപട്ടണം പൊലീസ് കേസെടുത്തിട്ടുള്ളത്. തളിയിൽ സ്വദേശിയായ ഒരാളെക്കൂടി പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ഒക്ടോബറിലാണു നിഖിലും മൃദുലും പെൺകുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിച്ചത്. ഇവർ പെൺകുട്ടിയെ നിരന്തരം ഫോണിൽ ഭീഷണിപ്പെടുത്തിയിരുന്നു. പൈതൽമല വിനോദസഞ്ചാര കേന്ദ്രത്തോടു ചേർന്ന റിസോർട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിലാണു മറ്റുള്ളവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പീഡനക്കേസിൽ ലോഡ്ജ് ജിവനക്കാരനടക്കം 5 പേരെ അറസ്റ്റ് ചെയ്തിരുന്നു. 

വിവാഹവാഗ്ദാനം നൽകി പീഡനം: യുവാവ് റിമാൻഡിൽ

കണ്ണൂർ ∙ വിവാഹവാഗ്ദാനം നൽകി വിദ്യാർഥിയെ പീഡിപ്പിച്ചെന്ന പരാതിയിൽ വനിതാ പൊലീസ് അറസ്റ്റ് ചെയ്ത യുവാവിനെ കോടതി റിമാൻഡ് ചെയ്തു. കരിങ്കൽക്കുഴി സ്വദേശി ആദർശ് (20) ആണു നഗരത്തിനു സമീപത്തെ വിദ്യാർഥിയുടെ രക്ഷിതാക്കളുടെ പരാതിയിൽ അറസ്റ്റിലായത്. ലോഡ്ജിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ സുഹൃത്തും അതേ സ്കൂളിലെ വിദ്യാർഥിനിയുമാണു പരാതിക്കാരി. ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ താളിക്കാവ് സ്വദേശി രാംകുമാറിനെതിരെയും വനിതാ പൊലീസ് കേസെടുത്തിരുന്നു. ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം നടത്തിവരികയാണ്.