തൃശൂർ ∙ അന്തരിച്ച മുൻ മന്ത്രി സി.എൻ. ബാലകൃഷ്ണന്റെ (85) സംസ്കാരം ഇന്ന് 10ന് അയ്യന്തോളിലെ വീട്ടുവളപ്പിൽ നടക്കും. മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുൻ ട്രഷററും ഒന്നര പതിറ്റാണ്ടിലേറെ ഡിസിസി പ്രസിഡന്റുമായിരുന്ന സിഎൻ തിങ്കൾ രാത്രി പതിനൊന്നോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണു മരിച്ചത്.
ഇന്നലെ ജില്ലയിലെ വിവിധയിടങ്ങളിൽ പൗരാവലിയുടെ അന്ത്യോപചാരം ഏറ്റുവാങ്ങിയ മൃതദേഹം ടൗൺ ഹാളിലും പിന്നീട് ഡിസിസി ഓഫിസിലും പൊതുദർശനത്തിനു വച്ചപ്പോൾ രാഷ്ട്രീയ രംഗത്തെ പ്രമുഖ നേതാക്കൾ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. മന്ത്രിമാരായ എ.സി. മൊയ്തീൻ, വി.എസ്. സുനിൽ കുമാർ, സി. രവീന്ദ്രനാഥ് എന്നിവർ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ ഗവർണർ കെ.ശങ്കരനാരായണൻ എന്നിവരുൾപ്പെടെ മുതിർന്ന കോൺഗ്രസ് നേതാക്കൾ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു. സർക്കാരിനു വേണ്ടി ജില്ലാ കലക്ടർ ടി.വി. അനുപമയും മലയാള മനോരമയ്ക്കുവേണ്ടി ചീഫ് ന്യൂസ് എഡിറ്റർ പി.എ. കുര്യാക്കോസും പുഷ്പചക്രം അർപ്പിച്ചു. മുതുവറ ചെമ്മങ്ങാട്ടു വളപ്പിൽ നാരായണന്റെയും പാറുവമ്മയുടെയും മകനായ സിഎൻ, കോൺഗ്രസിലെ കരുത്തിന്റെ മുഖമായാണ് അറിയപ്പെട്ടത്. കെ.കരുണാകരനൊപ്പം നിന്ന് ഐ ഗ്രൂപ്പിനെ ശക്തിപ്പെടുത്തിയ ഇദ്ദേഹം 76ാം വയസിൽ കന്നി അങ്കത്തിൽ വടക്കാഞ്ചേരി മണ്ഡലത്തിൽ നിന്നു നിയമസഭയിലെത്തി സഹകരണ മന്ത്രിയായി. മുൻ അധ്യാപിക തങ്കമണിയാണു ഭാര്യ. മക്കൾ: സി.ബി.ഗീത (കോർപറേഷൻ കൗൺസിലർ, ഡിസിസി ജനറൽ സെക്രട്ടറി), മിനി. മരുമകൻ: പി.എൻ. ബലരാമൻ.