Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ തീർഥാടകരെ തടഞ്ഞ് പാക്കിസ്ഥാൻ; നയതന്ത്രജ്ഞരെ കാണാനും അനുമതിയില്ല

India-Pakistan-Flag വാഗാ അതിർത്തിയിൽ നിന്നുള്ള ദൃശ്യം. (ഫയൽ ചിത്രം)

ന്യൂഡൽഹി∙ ഇന്ത്യയിൽനിന്നും പാക്കിസ്ഥാനിലെത്തിയ സിഖ് തീർഥാടകർക്ക് ഇന്ത്യൻ നയതന്ത്രജ്ഞരുമായി കൂടിക്കാഴ്ച നടത്താൻ‌ അനുമതി നിഷേധിച്ച് പാക്കിസ്ഥാൻ. ഇതിനു പുറമെ സിഖുകാരുടെ പുണ്യസ്ഥലമായ ഗുരുദ്വാര സന്ദർശിക്കുന്നതിൽനിന്ന് തീർഥാടക സംഘത്തെ പാക്കിസ്ഥാൻ തടയുകയും ചെയ്തു. ഇതിനെതിരെ രൂക്ഷ പ്രതികരണവുമായി ഇന്ത്യ രംഗത്തെത്തിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വീണ്ടും വിള്ളൽ വീണു.

തീർഥാടകർക്ക് പ്രത്യേകം സൗകര്യമൊരുക്കാനുള്ള ഉഭയകക്ഷി കരാറിന്റെ അടിസ്ഥാനത്തിൽ ഇക്കഴിഞ്ഞ ഏപ്രിൽ 12നാണ് 1,800 സിഖ് തീർഥാടകർ പാക്കിസ്ഥാനിലെത്തിയത്. 10 ദിവസത്തെ സന്ദർശനത്തിനായി പാക്കിസ്ഥാനിലെത്തിയ ഇവർ, വിവിധ ഗുരുദ്വാരകളും പുണ്യസ്ഥലങ്ങളും സന്ദർശിക്കാനാണ് പദ്ധതിയിട്ടിരുന്നത്. അതിനു ശേഷം ഈ മാസം 21ന് മടങ്ങാനായിരുന്നു പദ്ധതി.

വാഗാ റെയിൽവേ സ്റ്റേഷനിലെത്തിയ തീർഥാടകരെ അവിടെവച്ച് സ്വാഗതം ചെയ്യാൻ പാക്കിസ്ഥാനിലെ ഇന്ത്യൻ നയതന്ത്ര സംഘം ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ഗുരുദ്വാരയിൽ വച്ച് തീർഥാടക സംഘവുമായി കൂടിക്കാഴ്ച നടത്താനും അവർക്ക് സ്വാഗതമരുളുവാനുമായി പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ അജയ് ബിസാരിയ ശ്രമിച്ചെങ്കിലും, യാത്രാമധ്യേ പാക്ക് ഭരണകൂടം ഇടപെട്ട് അദ്ദേഹത്തെ തിരിച്ചയച്ചെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കിയത്. മാത്രമല്ല, ഗുരുദ്വാരയിൽ പ്രവേശിക്കുന്നതിൽനിന്ന് തീർഥാടക സംഘത്തെയും വിലക്കി.

ഇവാക്വീ ട്രസ്റ്റ് പ്രോപ്പർട്ടി ബോർഡ് ചെയർമാന്റെ ക്ഷണമനുസരിച്ചാണ് ഇന്ത്യൻ സ്ഥാനപതി ഗുരുദ്വാരയിൽവച്ച് തീർഥാടക സംഘത്തെ കാണാൻ തീരുമാനിച്ചതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എന്നാൽ, അവ്യക്തമായ ചില സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യൻ സ്ഥാനപതിയോട് തിരിച്ചുപോകാൻ പാക്കിസ്ഥാൻ ആവശ്യപ്പെടുകയായിരുന്നു.

തീർഥാടക സംഘത്തെ തടയുകയും അവർക്ക് ഇന്ത്യൻ സ്ഥാനപതി കാര്യാലയവുമായി ബന്ധപ്പെടാനുള്ള അനുമതി നിഷേധിക്കുകയും ചെയ്ത പാക്കിസ്ഥാൻ, 1961ലെ വിയന്ന കൺവെൻഷന്റെ നഗ്നമായ ലംഘനമാണ് നടത്തിയതെന്ന് ഇന്ത്യ ആരോപിച്ചു. തീർഥാടക കേന്ദ്രങ്ങൾ സന്ദർശിക്കുന്നതുമായി ബന്ധപ്പെട്ട 1974ലെ ഉഭയകക്ഷി കരാറും നയതന്ത്ര അച്ചടക്കവും പാക്കിസ്ഥാൻ ലംഘിച്ചതായും ഇന്ത്യ ആരോപിച്ചു.

അടുത്തിടെ, പാക്ക് നയതന്ത്രജ്ഞരെ ഇന്ത്യ അപമാനിച്ചുവെന്ന് ആരോപിച്ച് പാക്കിസ്ഥാൻ ഇന്ത്യയിലെ തങ്ങളുടെ സ്ഥാനപതിയെ തിരിച്ചുവിളിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഉടലെടുത്ത തർക്കവും നയതന്ത്ര അസ്വാരസ്യങ്ങളും പറഞ്ഞതീർത്തതിനു പിന്നാലെയാണ് ഇന്ത്യൻ തീർഥാടക സംഘത്തെ തടഞ്ഞ് വീണ്ടും പ്രകോപനം സൃഷ്ടിക്കുന്ന പാക്കിസ്ഥാന്റെ നടപടി.

related stories