Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോമൺവെൽത്ത് മേധാവി ഇനി ചാൾസ് രാജകുമാരൻ; അടുത്ത സമ്മേളനം 2020ൽ

modi-at-london കോമൺവെൽത്ത് രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തിന്റെ ഭാഗമായി ലണ്ടനിൽ ബക്കിങ്ങാം കൊട്ടാരത്തിൽ നടത്തിയ വിരുന്നിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി എലിസബത്ത് രാജ്ഞിയോടൊപ്പം. ചിത്രം: റോയിട്ടേഴ്സ്

ലണ്ടൻ∙ എലിസബത്ത് രാജ്ഞിയുടെ അഭ്യർഥന മാനിച്ചു ചാൾസ് രാജകുമാരനെ കോമൺവെൽത്തിന്റെ അടുത്ത മേധാവിയാക്കാൻ അംഗരാഷ്ട്രങ്ങളുടെ തലവന്മാർ തീരുമാനിച്ചു. തന്റെ അനന്തരാവകാശിയായ മകൻ ചാൾസ് ഈ പദവി വഹിക്കുമെന്ന് ആഗ്രഹിക്കുന്നുവെന്നു ബക്കിങ്ങാം കൊട്ടാരത്തിൽ നടന്ന പ്രാരംഭ സമ്മേളനത്തിൽ കോമൺവെൽത്തിന്റെ ഇപ്പോഴത്തെ മേധാവിയായ രാജ്ഞി തുറന്നുപറഞ്ഞിരുന്നു.

സമാപന ദിവസമായ ഇന്നലെ രാജ്ഞിയുടെ വസതിയായ വിൻസർ കൊട്ടാരത്തിലെ വാട്ടർലൂ ചേംബറിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള 52 രാഷ്ട്രനേതാക്കൾ മാത്രമുള്ള സ്വകാര്യ സമ്മേളനത്തിലാണു തീരുമാനമുണ്ടായത്. ഉദ്യോഗസ്ഥരോ സഹായികളോ പ്രത്യേക അജൻഡയോ ഇല്ലാതെ അവസാന ദിവസം നേതാക്കൾ മാത്രമായി അനൗപചാരികമായി നടത്തുന്ന പതിവു സമ്മേളനമാണിത്. രാജ്യത്ത് അക്രമം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്നു ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസ കൂട്ടായ്മയിൽ പങ്കെടുക്കാതെ മടങ്ങി. അടുത്ത സമ്മേളനം 2020ൽ മലേഷ്യയിൽ നടത്താനും തീരുമാനമായിട്ടുണ്ട്.

  രാഷ്ട്രങ്ങളുടെ ഏറ്റവും പഴക്കമുള്ള സംഘടനകളിലൊന്നായ കോൺവെൽത്തിൽ 53 അംഗങ്ങളാണുള്ളത്. ബ്രിട്ടിഷ് ഭരണത്തിനു കീഴിലുണ്ടായിരുന്ന രാജ്യങ്ങളാണ് ഇവയിൽ അധികവും‍. 91 വയസ്സുള്ള രാജ്ഞി ഇനി അധികകാലം സമ്മേളനത്തിൽ പങ്കെടുക്കാൻ സാധ്യതയില്ലാത്തതിനാലാണു വെയിൽസ് രാജകുമാരനായ ചാൾസിനെ (69) നിർദേശിച്ചത്. ഇതു പിന്തുടർച്ചാവകാശമുള്ള പദവിയല്ലെങ്കിലും ബ്രിട്ടനുമായുള്ള ചരിത്രപരമായ ബന്ധം കണക്കിലെടുത്താണു ചാൾസിനെ പിൻഗാമിയായി അവരോധിക്കാൻ നേതാക്കൾ തയാറായത്. വിവിധ രാജ്യങ്ങൾ മാറിമാറ‌ി ഈ പദവി വഹിക്കണമെന്ന് അഭിപ്രായപ്പെട്ട നേതാക്കളും ഉണ്ടായിരുന്നു. 

ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ രൂപംകൊണ്ട സംഘടനയുടെ നേതൃത്വം 1952 മുതൽ എലിസബത്ത് രാജ്ഞിക്കാണ്. ചാൾസാണ് അടുത്ത തലവനെന്നു കോമൺവെൽത്ത് സെക്രട്ടേറിയറ്റ് ഔദ്യോഗികമായി ഇനി പ്രഖ്യാപിക്കേണ്ടതുണ്ട്.

കോമൺവെൽത്ത് സാങ്കേതിക സഹകരണനിധിയിലേക്ക് ഇന്ത്യ നൽകുന്ന സഹായം ഇരട്ടിയാക്കുമെന്നു പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു. സംഘടനയിൽപ്പെട്ട ദ്വീപുരാഷ്ട്രങ്ങളുടെയും ചെറുരാജ്യങ്ങളുടെയും വികസനത്തിനായി നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

യുകെ സന്ദർശനം പൂർത്തിയാക്കിയശേഷം മോദി ജർമനിയിലേക്കു പുറപ്പെട്ടു. ചാൻസലർ അംഗല മെർക്കലുമായി ഹ്രസ്വചർച്ചയ്ക്കുശേഷം ഇന്ത്യയിൽ തിരിച്ചെത്തും. മെർക്കലിന്റെ അഭ്യർഥനപ്രകാരമാണു മോദിയുടെ പര്യടനത്തിൽ ജർമനികൂടി കൂട്ടിച്ചേർത്തത്.

ഇന്ത്യൻ പതാക നശിപ്പിച്ചതിൽ ഖേദമറിയിച്ച് യുകെ; നടപടിയെടുക്കണമെന്ന് ഇന്ത്യ

ലണ്ടൻ∙ കോമൺവെൽത്ത് രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തോടനുബന്ധിച്ചു പാ‍ർലമെന്റ് ചത്വരത്തിൽ ഉയർത്തിയിരുന്ന 53 രാജ്യങ്ങളുടെ ദേശീയപതാകകളിൽനിന്ന് ഇന്ത്യൻ പതാക താഴെയിറക്കി കീറിമുറിക്കുകയും ചവിട്ടുകയും ചെയ്ത സംഭവത്തിൽ ബ്രിട്ടൻ ഖേദം പ്രകടിപ്പിച്ചതിനു പിന്നാലെ, ഇതു സംബന്ധിച്ചു നിയമനടപടിയെടുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. സമ്മേളനത്തിൽ പങ്കെടുക്കാനും ഉഭയകക്ഷി ചർച്ചകൾ നടത്തുന്നതിനുമായെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിവിധ സംഘടനകൾ നടത്തിയ രോഷപ്രകടനത്തിനിടയിലായിരുന്നു സംഭവം.