Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഴിഞ്ഞം: ടെൻഡർ സമർപ്പിക്കാനുള്ള തീയതി നീട്ടാത്തത് അദാനി ഗ്രൂപ്പിനെ സഹായിക്കാനല്ലെന്ന് കമ്മിഷൻ

Vizhinjam

കൊച്ചി∙ വിഴിഞ്ഞം തുറമുഖ നിർമാണത്തിന് ടെൻഡർ സമർപ്പിക്കാനുള്ള അവസാന തീയതി ദീർഘിപ്പിക്കാത്തത് അദാനി ഗ്രൂപ്പിനെ സഹായിക്കാൻ വേണ്ടിയാണെന്ന ആരോപണം ജുഡീഷ്യൽ കമ്മിഷൻ തള്ളി. ഒഎച്ച്എൽ – സ്രേ കൺസോർഷ്യത്തിന്റെ അപേക്ഷ പരിഗണിച്ചിരുന്നെങ്കിൽ കൂടുതൽ നിയമപ്രശ്നങ്ങളിലേക്ക് കാര്യങ്ങൾ നീങ്ങുമായിരുന്നു എന്നു ചൂണ്ടിക്കാട്ടിയ കമ്മിഷൻ അധ്യക്ഷൻ, വ്യക്തിപരമായി ആർക്കെതിരെ അഴിമതി ആരോപണങ്ങൾ സ്ഥാപിക്കാൻ സാഹചര്യങ്ങളില്ലെന്നും കൂട്ടായ തീരുമാനത്തിലൂടെയാണ് കരാർ അദാനി ഗ്രൂപ്പിനു നൽകിയതെന്നും നിരീക്ഷിച്ചു.

ഒരു ഘട്ടത്തിൽ ടെൻഡറിൽ പങ്കെടുക്കാൻ ആളില്ലാതെ വന്നപ്പോൾ മുഖ്യമന്ത്രി തന്നെ മൂന്നു കമ്പനികളെ കണ്ട് അഭ്യർഥിച്ചത്, പദ്ധതി നടപ്പാവാൻ വേണ്ടിയുള്ള ആഗ്രഹം കൊണ്ടാണെന്നും അതിൽ അഴിമതി കാണേണ്ടതില്ലെന്നും പറഞ്ഞു. കമ്മിഷൻ കാര്യങ്ങൾ തീരുമാനിക്കുന്നത് രേഖകളുടെ അടിസ്ഥാനത്തിലാണെന്നു വ്യക്തമാക്കിയ ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ ഊഹാപോഹങ്ങളും അർഥമില്ലാത്ത ആരോപണങ്ങളും ഉന്നയിക്കേണ്ടതില്ലെന്നും പറഞ്ഞു. മേയ് 14,15 തീയതികളിൽ തിരുവനന്തപുരത്തെ സിറ്റിങിനുശേഷം ജൂൺ ആദ്യവാരത്തിൽ അന്തിമ ഘട്ട സിറ്റിങ് നടത്തുമെന്നും അധ്യക്ഷൻ വ്യക്തമാക്കി. ‌

ടെൻഡർ തുറക്കുന്നതിനു മണിക്കൂറുകൾക്കു മുമ്പ് സ്രേ കമ്പനി തങ്ങളുടെ കൺസോർഷ്യം പങ്കാളി പിൻമാറിയെന്നും പുതിയ പങ്കാളിയെ കണ്ടെത്താൻ സമയം വേണമെന്നും ആവശ്യപ്പെട്ട് സർക്കാരിന് എഴുതിയ കത്ത് തുറമുഖ വകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി ജെയിംസ് വർഗീസ് ഹാജരാക്കി. പങ്കാളി പിന്മാറിയ സാഹചര്യത്തിൽ കൺസോർഷ്യത്തെ അയോഗ്യരാക്കിയത് ശരിയായ തീരുമാനമായിരുന്നെന്ന് കമ്മിഷൻ അധ്യക്ഷൻ നിരീക്ഷിച്ചു. അവർക്കു വേണ്ടി ടെൻഡർ ദീർഘിപ്പിച്ചിരുന്നെങ്കിൽ കൂടുതൽ നിയമപ്രശ്നങ്ങൾ ഉടലെടുത്തേനെ.

കരാർ നടപടികൾ ഏറ്റവും സുതാര്യമാക്കാനാണ് സർവകക്ഷി യോഗം വിളിച്ചതെങ്കിലും സർക്കാർ ഭൂമി പണയപ്പെടുത്താൻ അദാനിക്ക് അനുമതി നൽകുന്ന കാര്യം യോഗത്തെ ധരിപ്പിക്കാതിരുന്നത് വീഴ്ചയാണെന്ന് കമ്മിഷൻ നിരീക്ഷിച്ചു. ഭൂമി പണയപ്പെടുത്താൻ അവകാശം നൽകുന്ന വ്യവസ്ഥകൾ സംബന്ധിച്ച് ജെയിംസ് വർഗീസ് വിശദമായ സത്യവാങ്മൂലം ഹാജരാക്കി. പൊതു – സ്വകാര്യ പങ്കാളിത്തത്തിലുള്ള ഇരുന്നൂറിലേറെ പദ്ധതിതകളിൽ സമാന വ്യവസ്ഥ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.