Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർസിസിയിലെ രക്തത്തിലൂടെ എച്ച്ഐവി: ഞെട്ടൽ മാറും മുൻപേ ഒരു കുട്ടി കൂടി മരിച്ചു

Blood Representational Image

തിരുവനന്തപുരം∙ ആര്‍സിസിയില്‍നിന്ന് എച്ച്െഎവി ബാധിച്ച് ഒരു കുട്ടികൂടി മരിച്ചതായി ആരോപണം. ഇടുക്കി സ്വദേശിയായ 14 വയസുകാരന്‍ മരിച്ചത് ആര്‍സിസിയില്‍ രക്തം സ്വീകരിച്ചതു വഴിയാണെന്നു ബന്ധുക്കള്‍ ആരോപിക്കുന്നു. എന്നാല്‍ ആര്‍സിസിയില്‍നിന്നു മാത്രമല്ല, കുട്ടി രക്തം സ്വീകരിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം. അതേസമയം, വിഷയത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും പരിശോധിച്ചു നടപടിയെടുക്കുമെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ‘പതിനായിരക്കണക്കിന് ആളുകള്‍ക്കു ചികില്‍സ നല്‍കുന്ന സ്ഥാപനമാണ്. അപൂര്‍വമായി ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്’ – മന്ത്രി പ്രതികരിച്ചു.

ആര്‍സിസിയില്‍നിന്നു രക്തം സ്വീകരിച്ചതുവഴി എച്ച്െഎവി ബാധിച്ചു ഹരിപ്പാട് സ്വദേശിനിയായ കുട്ടി മരിച്ചതിന്റെ ഞെട്ടല്‍ മാറുന്നതിനു മുൻപെയാണു മറ്റൊരു ഗുരുതര ആരോപണം. രക്താർബുദത്തിനു ചികില്‍സയിലായിരുന്ന ഇടുക്കി സ്വദേശിയായ പതിനാലുകാരന്‍ കഴിഞ്ഞ 26നാണു മരിച്ചത്. എച്ച്െഎവി ബാധിച്ചതായി ആശുപത്രി അധികൃതര്‍ തന്നെ കുട്ടിയോടു പറഞ്ഞിരുന്നു. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും എയ്ഡസ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ പരിശോധനയിലും എച്ച്െഎവി സ്ഥിരീകരിച്ചു.

രക്തം സ്വീകരിച്ചതിലൂടെയാണ് എച്ച്െഎവി പടര്‍ന്നതെന്നും പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. എന്നാൽ, ആര്‍സിസിയില്‍നിന്ന് മാത്രമല്ല, രക്തം സ്വീകരിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം. അതേസമയം, മറ്റൊരിടത്തുനിന്നും രക്തം സ്വീകരിച്ചിട്ടില്ലെന്നു മരിച്ച കുട്ടിയുടെ മാതാപിതാക്കൾ പറയുന്നു.

കഴിഞ്ഞ മാസമാണ് ആര്‍സിസിയില്‍ ചികില്‍സയിലായിരുന്ന ഹരിപ്പാട് സ്വദേശിനിയായ ഒന്‍പതു വയസുകാരി മരിച്ചത്. ആര്‍സിസിയില്‍നിന്നു രക്തം സ്വീകരിച്ചതു വഴിയാണു രോഗം പിടിപെട്ടതെന്നു അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം ആര്‍സിസി നിഷേധിച്ചതോടെ നീതിക്കായി കോടതിയെ സമീപിച്ചിരിക്കുകയാണു കുട്ടിയുടെ മാതാപിതാക്കള്‍.