കൊച്ചി∙ പൊലീസുകാർ പ്രതിയായ കസ്റ്റഡി മരണക്കേസുകൾ പൊലീസ് തന്നെ അന്വേഷിക്കുന്നതു ശരിയായ രീതിയല്ലെന്നു ഹൈക്കോടതി. വരാപ്പുഴ കസ്റ്റഡി മരണക്കേസ് സിബിഐ അന്വേഷിക്കണമെന്ന ഹർജി പരിഗണിച്ചപ്പോഴാണു കോടതിയുടെ ഈ നിരീക്ഷണം. അന്വേഷണം ശരിയായ ദിശയിലാണെന്നു സർക്കാർ അറിയിച്ചു. ഇക്കാര്യത്തിൽ സർക്കാരിനോടു വിശദീകരണ പത്രിക സമർപ്പിക്കാൻ ജസ്റ്റീസ് പി. സോമരാജൻ നിർദ്ദേശിച്ചു. അന്വേഷണ കാര്യത്തിൽ കോടതി സിബിഐയുടെയും നിലപാടു തേടി.
വരാപ്പുഴയിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഭാര്യ അഖിലയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചത്. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് അഖില ഹൈക്കോടതിയെ സമീപിച്ചത്. ശ്രീജിത്തിനെ പ്രതിചേർത്തതിലും അറസ്റ്റു ചെയ്തതിലും ബാഹ്യ ഇടപെടൽ ഉണ്ടായോയെന്നു പരിശോധിക്കണമെന്നും സിപിഎം നേതാക്കളുടെ ഇടപെടൽ അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഒരുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും അഖില ആവശ്യപ്പെടുന്നു. ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണനും കേസിൽ കക്ഷി ചേർന്നു. ഹർജി അടുത്ത മാസം നാലിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.