ആലപ്പുഴ ∙ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണച്ച കെ.എം. മാണിയുടെ നിലപാട് ലജ്ജാകരമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇങ്ങോട്ടു സഹായിക്കുന്നവരെയാകും ചെങ്ങന്നൂരിൽ എസ്എൻഡിപി സഹായിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ എസ്എൻഡിപി യോഗത്തിന്റെ നിലപാട് വ്യക്തമാക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവന.
ജാതി, മത, രാഷ്ട്രീയ ചിന്തകൾക്ക് അതീതരായി എസ്എൻഡിപി യോഗത്തെ സ്നേഹിക്കുകയും യോഗത്തോടു കൂറുപുലർത്തുകയും യോഗ നിലപാടിനോടു സഹകരക്കുകയും ചെയ്യുന്ന സ്ഥാനാർഥിയെ തിരിച്ചറിഞ്ഞു സഹായിക്കുന്നതിന് ആവശ്യമായ നിലപാടു സ്വീകരിക്കാൻ എസ്എൻഡിപി യൂണിയനുകൾക്കു നിര്‍ദേശം നൽകും. മാവേലിക്കര, ചെങ്ങന്നൂർ യൂണിയനുകൾക്കാണ് ഇതു സംബന്ധിച്ചു നിർദേശം നൽകുന്നത്. പ്രാദേശികമായി സംഘടനയെയും സമുദായത്തെയും സഹായിക്കുന്ന വ്യക്തികളെ കണ്ടെത്താൻ ശാഖാ യോഗങ്ങൾക്കു കഴിയും. ആരും ജയിച്ചാലും തോറ്റാലും അതിന്റെ തന്തയാകാൻ വരില്ല. സമദൂരമല്ല, സമുദായത്തെ സഹായിക്കുന്നവൻ എന്ന ദൂരമുണ്ട്. സമുദായത്തെ സഹായിക്കുന്ന സ്ഥാനാർഥികൾക്കു വോട്ടു ചെയ്യാനുള്ള അവകാശവും അധികാരവും പ്രവർത്തകർക്കുണ്ട്. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ യൂണിയനുകൾക്കു യുക്തമായ തീരുമാനമെടുക്കാം.
മുമ്പ് പ്രചാരണത്തില്‍ സജി ചെറിയാനായിരുന്നു മുന്നിൽ. ഇപ്പോള്‍ ത്രികോണമല്‍സരമാണ്. മാണിയുടെ നിലപാടു മാറ്റം ലജ്ജാകരവും മോശവുമാണ്. ഇക്കാര്യത്തിൽ എൽഡിഎഫിനു വലിയ പരാജയമാണു സംഭവിച്ചത്. കിട്ടാത്ത മുന്തിരി പുളിക്കും എന്ന അവസ്ഥയിലായി ഇടതു പക്ഷം. എരണ്ട എപ്പോഴും വെള്ളത്തിലേ ചേരൂ എന്ന് ഇവർ മനസ്സിലാക്കിയില്ല. ബിഡിജെഎസ് എന്തു ചെയ്യണമെന്ന് അവർ തീരുമാനിക്കട്ടെയെന്നും വെള്ളാപ്പള്ളി പറഞ്ഞു.